എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു. 2അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. അവൻ സൗന്ദര്യമുള്ളവൻ എന്നു കണ്ടിട്ട് അവനെ മൂന്നു മാസം ഒളിച്ചുവച്ചു. (പുറപ്പാട് 2:1-2).
ഇത് മദ്ധ്യസ്ഥതയെ സംബന്ധിച്ചാണ് സംസാരിക്കുന്നത്. പിതാവും മാതാവും തങ്ങളുടെ മക്കളെ മദ്ധ്യസ്ഥതയില്‍ കൂടി മൂടിവെയ്ക്കണം.
അവനെ പിന്നെ ഒളിച്ചുവയ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിനു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വച്ചു. (പുറപ്പാട് 2:3).
അവൾ അവനുവേണ്ടി ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി:
മോശെയുടെ മാതാവ് ഞാങ്ങണ ചെടികള്‍ ശേഖരിക്കുകയും കുഞ്ഞായിരിക്കുന്ന മോശെയെ ഒളിപ്പിക്കുവാന്‍ ചെറിയ ഒരു കൊട്ട പോലെയുള്ള ഒരു പാത്രം ഉണ്ടാക്കുകയും ചെയ്തുയെന്നു ഇത് സൂചിപ്പിക്കുന്നു. ഞാങ്ങണപ്പെട്ടകം ഉപയോഗിക്കുവാനുള്ള കാരണം അവ നദിയുടെ മുകളില്‍ പൊങ്ങികിടക്കുകയും കുഞ്ഞിനെ അതിനകത്ത് സുരക്ഷിതമായി വെക്കുകയും ചെയ്യുമെന്നതിനാലാണ്.
അതിനു പശയും കീലും തേച്ചു:
പെട്ടകം വെള്ളത്തില്‍ പൊങ്ങികിടക്കുവാനും അതിനകത്ത് വെള്ളം കയറാതെ തടയുകയും ചെയ്യുവാന്‍ വേണ്ടി പെട്ടകത്തെ ഉറപ്പിച്ചിരുന്ന, വെള്ളംകയറുവാന്‍ അനുവദിക്കാത്ത പ്രതിനിധികളായിരുന്നു പശയും കീലും. തന്റെ മകനെ സംരക്ഷിക്കുവാനുള്ള മോശെയുടെ മാതാവിന്റെചാതുര്യവും വിഭവശേഷിയുമാണ് ഇത് കാണിക്കുന്നത്.
നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വച്ചു:
ഞാങ്ങണയുടെ ഇടയില്‍ ആ പെട്ടകം ഒളിച്ചുവെച്ചത് കൊണ്ട് അത് കാണുന്നതില്‍ നിന്നും അതിനെ മറച്ചു. നദിയുടെ അരികില്‍ എന്നത് തന്ത്രപരമായിരുന്നു - ഇത് മിസ്രയിമ്യ രാജകുമാരി കുളിക്കുവാന്‍ വന്ന താഴെ ഭാഗത്തേക്ക് പെട്ടകം ഒഴുകുവാന്‍ ഇടയാക്കി.
അവന് എന്തു ഭവിക്കുമെന്ന് അറിവാൻ അവന്റെ പെങ്ങൾ ദൂരത്തുനിന്നു. (പുറപ്പാട് 2:4).
മിര്യാം തന്റെ സഹോദരനായ മോശയെക്കാള്‍ പ്രായമുള്ളവളായിരുന്നു എന്ന് ഇത് വെളിപ്പെടുത്തുന്നു.
അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തു കൊണ്ടു വരുവാൻ ദാസിയെ അയച്ചു. (പുറപ്പാട് 2:5).
ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു:
ഫറവോന്റെ പുത്രി, അവളുടെ പേര് ബിഥ്യ എന്നാണെന്ന് പിന്നീട് കാണാം (1 ദിനവൃത്താന്തം 4:18), കുളിക്കുവാന്‍ വേണ്ടി നൈല്‍ നദിയിലേക്ക് പോയി, അതൊരു സാധാരണ രീതിയായിരുന്നു. ശിശുവായിരുന്ന മോശെയെ കണ്ടെത്തുവാന്‍ ഇത് അവളെ ഇടയാക്കി.
അവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്ക് അതിനോട് അലിവു തോന്നി: ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്ന് എന്നു പറഞ്ഞു. (പുറപ്പാട് 2:6).
എബ്രായര്‍ മിസ്രയിമ്യരില് നിന്നും വ്യത്യസ്തരായി കാണപ്പെട്ടുവെന്ന് ഇത് വ്യക്തമായി നമ്മോടു പറയുന്നു.
7അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോട്: ഈ പൈതലിനു മുലകൊടുക്കേണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു. 8ഫറവോന്റെ പുത്രി അവളോട്: ചെന്നു കൊണ്ടുവരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചു കൊണ്ടുവന്നു. 9ഫറവോന്റെ പുത്രി അവളോട്: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളർത്തി. (പുറപ്പാട് 2:7-9).
ഫറവോന്റെ പുത്രി അവളോട്: "ചെന്നു കൊണ്ടുവരിക" എന്നു പറഞ്ഞു:
ദൈവത്തിന്റെ കരുതലില്‍, ആ കുഞ്ഞ് ഒരു എബ്രായ പൈതല്‍ ആണെന്ന് അറിയാതെ തന്നെ ഫറവോന്റെ പുത്രി മിര്യാമിന്റെ നിര്‍ദ്ദേശത്തോടു യോജിക്കുകയുണ്ടായി. അധികാരികളുടെ തീരുമാനങ്ങളുടെ മേലുള്ള ദൈവത്തിന്റെ പരമാധികാരത്തെ ഇത് പിന്നീട് കാണിക്കുന്നു. "രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു". (സദൃശ്യവാക്യങ്ങള്‍ 21:1).
സ്ത്രീ പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളർത്തി:
തന്റെ സ്വന്തം മകനെ വളര്‍ത്തി യിസ്രായേലിന്റെ ദൈവത്തിലുള്ള വിശ്വാസം അവന്റെ മനസ്സില്‍ പതിപ്പിക്കുന്നതില്‍ യോഖെബേദ് അതിയായി സന്തോഷിച്ചു. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന്റെ നടുവിലും കര്‍ത്താവിന്റെ നിയോഗത്തെ അവള് പിന്തുടര്ന്നു.
പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടുപോയി, അവൻ അവൾക്കു മകനായി: "ഞാൻ അവനെ വെള്ളത്തിൽനിന്നു വലിച്ചെടുത്തു" എന്നു പറഞ്ഞ് അവൾ അവനു മോശെ എന്നു പേരിട്ടു. (പുറപ്പാട് 2:10).
അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടുപോയി:
മോശെ കുറച്ചു പ്രായപ്പോള്‍, ഏകദേശം 3-5 വയസ്സ് പ്രായപ്പോള്‍, ഫറവോന്റെ പുത്രിയുടെ ദത്തുപുത്രനായി ഫറവോന്റെ കൊട്ടാരത്തില്‍ താമസിക്കേണ്ടതിനായി അവന്റെ അമ്മ അവനെ കൊട്ടാരത്തില്‍ കൊണ്ടുവന്നു.
അവൻ അവൾക്കു മകനായി:
ഒരു എബ്രായനായി ജനിച്ചുവെങ്കിലും, ഒരു മിസ്രയിമ്യ രാജകുമാരന്റെ സകല പദവികളും വിദ്യാഭ്യാസവും ലഭിച്ചാണ് മോശെ വളര്‍ന്നുവന്നത്. ഇത് പിന്നീട് യിസ്രായേലിനെ വിടുവിക്കുവാനുള്ള ഒരു തന്ത്രപ്രധാനമായ സ്ഥാനത്തു അവനെ എത്തിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
അവൾ അവനു മോശെ എന്നു പേരിട്ടു:
"വലിച്ചെടുക്കുക" എന്നതിന്റെ എബ്രായ പദത്തിനു തുല്യമായതാണ് "മോശെ" എന്ന പദം. ഫറവോന്റെ പുത്രി അവനെ വെള്ളത്തില്‍ നിന്നും വലിച്ചെടുത്തതുകൊണ്ട് അവനു ഈ പേരിട്ടു. എന്നാല്‍ യിസ്രായേലിന്റെ വിമോചകന് ആകേണ്ടതിനു ദൈവവും അവനെ വലിച്ചെടുക്കുകയായിരുന്നു.
ആ കാലത്ത് മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. (പുറപ്പാട് 2:11).
മോശെ മുതിർന്നശേഷം:
ഫറവോന്റെ കൊട്ടാരത്തില്‍ മിസ്രയിമിലെ ദത്തെടുക്കപ്പെട്ട രാജകുമാരനായി മോശെ വളര്‍ന്ന ശേഷം അവനു പ്രായപൂര്‍ത്തിയായി. ഈ സമയം അവനു ഏകദേശം 20 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന് യെഹൂദ്യ ചരിത്രകാരനായിരുന്ന ജോസിഫസ് പറയുന്നു.
അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ ഭാരമുള്ള വേല നോക്കി:
ശ്രേഷ്ഠമായ പദവികളില്‍ വളര്‍ന്നുവെങ്കിലും, മോശെ തന്റെ സഹോദരവര്ഗ്ഗങ്ങളായ എബ്രായ അടിമകളെ, അവരെ തന്നില്‍ ഒരാളെപോലെ കണക്കാക്കികൊണ്ട്, അവരെ കാണുവാന്‍ പോയി. അവരുടെ കഠിനമായ അദ്ധ്വാനവും ഭാരമേറിയ ജീവിത സാഹചര്യവും അവന് നിരീക്ഷിച്ചു.
ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു അവന് കണ്ടു:
മിസ്രയിമ്യ ഊഴിയ വിചാരകന്മാര് എബ്രായരുടെമേല് അടിച്ചേല്‍പ്പിച്ച അതിക്രൂരമായ അടിച്ചമര്‍ത്തലിനും അക്രമത്തിനും മോശെ സാക്ഷ്യം വഹിച്ചു. പ്രതികരിക്കുവനായി ഇത് അവനെ പ്രേരിപ്പിച്ചു. മിസ്രയിമിലെ ഒരു രാജകുമാരന് ആയിരുന്നിട്ടും, മോശെ എബ്രായരെ തന്റെ യഥാര്‍ത്ഥ സഹോദരന്മാരും ജനങ്ങളുമായി അംഗീകരിച്ചു. ഈ കുടുംബപരമായ ബന്ധമാണ് അവര്‍ക്കുവേണ്ടി പ്രതിരോധം തീര്‍ക്കുവാനുള്ള തന്റെ പരിശ്രമത്തെ പ്രചോദിപ്പിച്ചത്.
അടിച്ചമര്‍ത്തപ്പെട്ടവരുമായി താദാത്മ്യം പ്രാപിക്കുവാനും നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുവാനും ദൈവം നേതാക്കന്മാരുടെ ഹൃദയങ്ങളില്‍ ചലിക്കുന്നു.
3 എളിയവനും അനാഥനും ന്യായം പാലിച്ചു കൊടുപ്പിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ.
4 എളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ; ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിപ്പിൻ. (സങ്കീര്‍ത്തനം 82:3-4).
നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്ക. (സദൃശ്യവാക്യങ്ങള്‍ 31:9).
അനാസ്ഥയെ നിരസിക്കുന്ന ഒരു സേവക നേതൃത്വത്തിന്റെ മാതൃകയാണ് മോശെ മുമ്പോട്ടു വെക്കുന്നത്. ശക്തന്മാര്ക്കെതിരെ ദുര്‍ബലരായ ആളുകള്‍ക്കു വേണ്ടി ദൈവജനം പ്രതിരോധിക്കണം. ശരിയായ നേതൃത്വത്തിനു അനീതിയെ നേരിടുവാനുള്ള ധൈര്യം ആവശ്യമാകുന്നു.
അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചുകൊന്നു മണലിൽ മറവു ചെയ്തു. പിറ്റേദിവസവും അവൻ ചെന്നപ്പോൾ രണ്ട് എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോട്: "നിന്റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത് എന്നു ചോദിച്ചു". അതിന് അവൻ: "നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു". അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു. (പുറപ്പാട് 2:12-14).
ഈ പ്രയോഗം ശ്രദ്ധിക്കുക: നിങ്ങളുടെ പാപഫലം നിങ്ങളെ എപ്പോഴും കണ്ടെത്തും. ഇതിന്റെ അര്‍ത്ഥം എന്താണ്?
എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും. (സംഖ്യാപുസ്തകം 32:23).
"നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും" എന്ന പ്രസ്താവനയില്‍ പാപത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു. പാപത്തിന്റെ പ്രകൃതം ഇതാണ്, നിങ്ങളുടെ പാപത്തെ മറ്റുള്ളവര്‍ കണ്ടെത്തിയാലും ഇല്ലെങ്കിലും, നിങ്ങളുടെ പാപങ്ങള്‍ "നിങ്ങളെ കണ്ടെത്തും". അതിന്റെ പരിണിതഫലത്തില്‍ നിന്നും നിങ്ങള്‍ക്ക് ഓടിയകലുവാന് കഴിയുകയില്ല.
പാപത്തെ മെരുക്കാനോ, മറികടക്കാനോ, കുലുക്കുവാനോ കഴിയുകയില്ല. നിങ്ങള്‍ എത്രമാത്രം സുരക്ഷിതരാണെന്ന് നിങ്ങള്‍ കരുതിയാലും, നിങ്ങള്‍ ഒരു പാപിയാണെങ്കില്‍, നിങ്ങളുടെ പാപം നിങ്ങളെ കണ്ടെത്തും.
15ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാൻദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിനരികെ ഇരുന്നു. 16മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്ന് അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറച്ചു. 17എന്നാൽ ഇടയന്മാർ വന്ന് അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു. (പുറപ്പാട് 2:15-17).
ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു:
മിസ്രയിമ്യനായ വ്യക്തിയെ കൊന്നതിനു ശേഷം, ഫറവോന് അത് കണ്ടെത്തുകയും മോശെയെ ആ കുറ്റത്തിനു കൊല്ലുവാന്‍ അവന് ആഗ്രഹിക്കുകയും ചെയ്തു. മിസ്രയിമില്‍ നിന്നും ഓടിപോകുവാന്‍ ഇത് മോശെയെ പ്രേരിപ്പിച്ചു. തന്റെ ജീവന് രക്ഷിക്കുവാന്‍ വേണ്ടി, മോശെ മിസ്രയിമില്‍ നിന്നും രക്ഷപ്പെട്ട് മിദ്യാന ദേശത്തേക്ക് സഞ്ചരിച്ചു, അത് ചെങ്കടലിനു അപ്പുറത്തായി സീനായി ഉപദ്വീപില്‍ ആയിരുന്നിരിക്കാം. മിസ്രയിമില്‍ നിന്നും പാലായനം ചെയ്യുന്നതിനു മുമ്പ് ഫറവോനോടു ധൈര്യത്തോടെ സംസാരിക്കുവാനും അവനെ ശാസിക്കുവാനും മോശെ വളരെ ധൈര്യശാലിയായിരുന്നു എന്ന് ജോസിഫസ് കൂട്ടിച്ചേര്‍ക്കുന്നു. ഇത് മോശെയുടെ സത്യസന്ധതയെ വെളിപ്പെടുത്തുന്നു.
അവൻ ഒരു കിണറ്റിനരികെ ഇരുന്നു:
യാത്രയുടെ ക്ഷീണത്താല്‍, മോശെ ഒരു കിണറിന്റെ അരികില്‍ ഇരുന്ന് വിശ്രമിച്ചു, സമൂഹത്തിലെ ആളുകളെ കാണുവാനുള്ള ഒരു പൊതുസ്ഥലം ആയിരുന്നത്. ഇവിടെവെച്ചാണ് തങ്ങളുടെ ആടുകള്‍ക്കുവേണ്ടി വെള്ളം കോരുവാന്‍ വന്ന, മിദ്യാനിലെ പുരോഹിതനായിരുന്ന യിത്രോവിന്റെ ഏഴു പുത്രിമാരെ മോശെ കണ്ടുമുട്ടുന്നത്.
എന്നാൽ ഇടയന്മാർ വന്ന് അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റ് അവരെ സഹായിച്ചു:
അച്ചടക്കമില്ലാത്ത ആ ഇടയന്മാരില് നിന്നും മോശെ ആ സ്ത്രീകളെ സംരക്ഷിച്ചു, മാത്രമല്ല അവരുടെ ആടുകള്‍ക്കുവേണ്ടി അവന്‍തന്നെ വെള്ളം കൊരികൊടുത്തു. ദുര്‍ബലരായ ആളുകളെ സംരക്ഷിക്കുവാന്‍ വേണ്ടി അവന് ശരിയായ കാര്യമാണ് ചെയ്തത്.
18അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ എന്ന് അവൻ ചോദിച്ചു. 19ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്ക് വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു എന്ന് അവർ പറഞ്ഞു. 20അവൻ തന്റെ പുത്രിമാരോട്: "അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നത് എന്ത്? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു". (പുറപ്പാട് 2:18-20).
അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ:
ആട്ടിന്‍കൂട്ടങ്ങള്‍ക്കു വെള്ളം കൊടുത്തതിനു ശേഷം തന്റെ പുത്രിമാര്‍ ഇത്രയും പെട്ടെന്ന് മടങ്ങിവന്നതില്‍ റെഗുവേല്‍ (യിത്രോ എന്നും അറിയപ്പെടുന്നു) ആശ്ചര്യപ്പെട്ടു. അവരുടെ വേഗത്തിലുള്ള തിരിച്ചുവരവ് അസാധാരണമായിരുന്നു. അച്ചടക്കമില്ലാത്ത ഇടയന്മാരെ മാറ്റിക്കളഞ്ഞു തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊരിക്കൊടുക്കുവാന് ഒരു മിസ്രയിമ്യ മനുഷ്യന് (മോശെ) തങ്ങളെ സഹായിച്ചു എന്ന് അവര്‍ തങ്ങളുടെ പിതാവിനോടു വിശദീകരിച്ചു.
അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നത് എന്ത്?
യിത്രോ നന്ദിയുള്ളവനും ആതിഥ്യമര്യാദയുള്ളവനും ആയിരുന്നു, മോശെയെ ഭക്ഷണം കഴിക്കുവാനും അവന് കാണിച്ച ദയയ്ക്ക് പ്രതിഫലം നല്കുവാനും വേണ്ടി അവനെ വീട്ടിലേക്കു ക്ഷണിക്കുവാന്‍ അവന് തന്റെ പുത്രിമാരോട് ആവശ്യപ്പെട്ടു. നന്മ ചെയ്യുന്നതായ അപരിചിതരെ എങ്ങനെ അഭിനന്ദിക്കാമെന്നും ദയയോടെ അവരോടു ആതിഥ്യം കാണിക്കേണ്ടത് എങ്ങനെയെന്നും എന്നതിനു യിത്രോ ഒരു മാതൃക വെക്കുന്നു.
9പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ. 10ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ. (1 പത്രോസ് 4:9-10).
തന്റെ പെണ്മക്കളെ സംരക്ഷിക്കുന്നതില്‍ മോശെയുടെ മികച്ച സ്വഭാവത്തെ യിത്രോ കണ്ടുവെന്ന് ജോസിഫസ് അഭിപ്രായപ്പെടുന്നു.മോശെയ്ക്ക് മിദ്യാനില്‍ അഭിവൃദ്ധി പ്രാപിക്കുന്നതിനു ഈ സംഭവം അടിത്തറയിട്ടു.
21മോശെക്ക് അവനോടുകൂടെ പാർപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറായെ കൊടുത്തു. 22അവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്ന് അവൻ പറഞ്ഞ് അവനു ഗേർശോം എന്നു പേരിട്ടു. (പുറപ്പാട് 2:21-22).
മോശെക്ക് അവനോടുകൂടെ പാർപ്പാൻ സമ്മതമായി:
ഭാര്യയോടും മകനോടും കൂടെ മിദ്യാനില്‍ മോശെ സ്ഥിരതാമസം തുടങ്ങിയത്, മിസ്രയിമിനെയും അവിടെയുള്ള തന്റെ ജനത്തെയും വിട്ടുപോന്നതില്‍ അവനു കുഴപ്പമില്ല എന്ന് തോന്നിപ്പിച്ചേക്കാം. എന്നാല്‍ ഓര്‍ക്കുക, അവനു സമ്മതമായിരുന്നു, പക്ഷേ ആത്മസംതൃപ്തിയില്ലായിരുന്നു. ജീവിതത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍ ഉണ്ടാകുമ്പോള്‍ പോലും ദൈവത്തിന്റെ പദ്ധതികള്‍ തുറന്നുവരുവാന്‍ ഇടയാകും. ആടുകളെ മേയിക്കുക എന്നത് മോശെയുടെ സ്വപ്ന ജോലി അല്ലായിരുന്നു, എന്നാല്‍ മരുഭൂമിയില്‍ അവനെ കാത്തിരുന്ന ജീവിത പാഠങ്ങള്‍ എന്താണെന്ന് ആരറിയുന്നു?
അവൻ അവനു ഗേർശോം എന്നു പേരിട്ടു:
"പരദേശി" എന്നര്‍ത്ഥം വരുന്ന - ഈ പേര് - മിസ്രയിമില്‍ നിന്നോ അല്ലെങ്കില്‍ എബ്രായരില്‍ നിന്നോ അകന്നു, വേറിട്ടു ജീവിക്കുന്ന ചില ഏകാന്തതയുടെ തെളിവാകുന്നു. മിദ്യാനില്‍ വെച്ച്, ദൈവം മോശെയെ തന്റെ ഭാവിയിലെ വിളിക്കുവേണ്ടി, പരിശീലിപ്പിച്ചു രൂപപ്പെടുത്തുകയുണ്ടായി. മിസ്രയിമില്‍, എങ്ങനെ ചിലതെല്ലാം ആകാമെന്ന് മോശെ പഠിച്ചു. എന്നാല്‍ മിദ്യാനില്‍, എങ്ങനെ ഒന്നുമല്ലാതാകാം എന്ന് അവന് പഠിച്ചു.
യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി. (പുറപ്പാട് 2:23).
ബര്‍ത്തിമായി നിലവിളിച്ചു, അതുപോലെ കര്ത്താവിങ്കല് നിന്നും ഒരു അത്ഭുതം ആവശ്യമായിരുന്ന മറ്റു അനേകരും നിലവിളിച്ചു.
24ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു. 25ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു. (പുറപ്പാട് 2:24-25).
മിസ്രയിമിലെ യിസ്രായേലിനെ മോശെ "മറന്നു" എങ്കില്‍ പോലും, ദൈവം അവരെ മറന്നില്ല. ദൈവം യിസ്രായേലിനെയും അവരുടെ കഷ്ടതയേയും ഓര്‍ത്തു. യിസ്രായേല്‍ ജനം സന്മാര്ഗ്ഗ പാതയില്‍ ആയിരുന്നതുകൊണ്ടല്ല ദൈവം തന്റെ ശ്രദ്ധ അവരിലേക്ക് തിരിച്ചത് മറിച്ച് ദൈവം അവരുമായി ഉണ്ടാക്കിയ ഉടമ്പടി നിമിത്തമായിരുന്നു. അതേ അടിസ്ഥാനത്തില്‍ തന്നെയാണ് ദൈവം തന്റെ സ്നേഹവും ശ്രദ്ധയും നമുക്കും നല്‍കുന്നത് - കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം നമുക്ക് ദൈവത്തോടുള്ള ആ ഉടമ്പടി ബന്ധം നിമിത്തം.
Chapters