ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവംതന്നെ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനത്രേ ജീവിക്കേണ്ടതിനു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. (1 പത്രോസ് 4:1-2).
ഈ അവസാന നാളുകളിലേക്ക് നാം വന്നെത്തിയിരിക്കുമ്പോള്‍, ദൈവത്തോടുള്ള ഉറച്ച ഒരു പ്രതിബദ്ധത അനിവാര്യമാകുന്നു, വലിയ എതിര്‍പ്പുകളുടെ നടുവിലും ഒരുവനു അചഞ്ചലമായി നില്ക്കുവാന് അത് ആവശ്യമാണ്.
ഈ വികാരം മത്തായി 16:24-ലെ യേശുവിന്റെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നു, തന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ കുരിശ് എടുക്കണമെന്ന് അവന് അവിടെ പ്രഖ്യാപിക്കുന്നു. ഈ അലങ്കാരപ്രയോഗം ശക്തമാണ്; ഒരാളുടെ കുരിശ് ചുമക്കുക എന്നത് ആഴമേറിയതും അചഞ്ചലവുമായ പ്രതിബദ്ധതയെയാണ് പ്രതീകപ്പെടുത്തുന്നത്, മാത്രമല്ല പുറകോട്ടു തിരിഞ്ഞുനോക്കാതെയുള്ള ഒരു യാത്രയേയും ഇത് സൂചിപ്പിക്കുന്നു.
'നിങ്ങളും ആ ഭാവംതന്നെ ആയുധമായി ധരിപ്പിൻ' എന്ന് നാം ഉപദേശിക്കപ്പെട്ടിരിക്കുമ്പോള്, അത് മനക്കരുത്തിനുള്ള ഒരു ആഹ്വാനം കൂടിയാണ്. പലപ്പോഴും പാപത്തിനെതിരായ നമ്മുടെ പോരാട്ടം പരാജയപ്പെടുന്നത് നാം ത്യാഗങ്ങള്‍ ചെയ്യുവാന്‍ തയ്യാറല്ലാത്തതുകൊണ്ടാകുന്നു. നാം വിജയത്തിനായി പ്രതീക്ഷിക്കുന്നു, എന്നാല്‍ അത് അനായാസമായി നേടണം എന്ന് നാം ചിന്തിക്കുന്നു. എന്നിരുന്നാലും, മത്തായി 5:29-30 വരെയുള്ള ഭാഗത്ത് വിവരിച്ചിരിക്കുന്നതുപോലെ, പാപത്തിനെതിരായുള്ള പോരാട്ടത്തില്‍ വ്യക്തിപരമായ ത്യാഗങ്ങള്‍ ചെയ്യുവാനുള്ള സന്നദ്ധത ഊന്നിപറഞ്ഞുകൊണ്ട്, കൂടുതല്‍ സജീവമായ ഒരു നിലപാടിനെ യേശു പ്രോത്സാഹിപ്പിക്കുന്നു.
തുടര്‍ന്ന്, 'ജഡത്തിൽ കഷ്ടമനുഭവിച്ചവൻ പാപം വിട്ടൊഴിഞ്ഞിരിക്കുന്നു' എന്ന പദപ്രയോഗം ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിക്കുന്നതിനുള്ള രൂപാന്തരത്തിന്റെ ശക്തിയിലേക്ക് വെളിച്ചം വീശുന്നു. അത്തരം അഗാധമായ അനുഭവങ്ങള്‍ സാധാരണയായി ഒരാളുടെ കാഴ്ചപ്പാടിനെ പുനര്‍നിര്‍മ്മിക്കുകയും പാപത്തില്‍ നിന്നും ലൌകീക മോഹങ്ങളില്‍ നിന്നും അവരെ അകറ്റുകയും ചെയ്യുന്നു. അത്തരം പരീക്ഷണങ്ങളെ അതിജീവിച്ചവര്‍ ജഡത്തിന്റെ പ്രലോഭനങ്ങളുടെ ക്ഷണികമായ വശീകരണത്തെക്കാള് ഉപരിയായി ആത്മീകമായ സത്യസന്ധതയ്ക്ക് മുന്‍ഗണന നല്കുന്നു.
എന്നാൽ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർഥനയ്ക്കു സുബോധമുള്ളവരും നിർമദരുമായിരിപ്പിൻ. (1 പത്രോസ് 4:7).
ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഊന്നിപറഞ്ഞുകൊണ്ട്, വ്യക്തമായ മനസ്സുള്ളവരോ അഥവാ വ്യക്തമായ ചിന്തയുള്ളവരോ ആയിരിക്കാനുള്ള ആഹ്വാനമായി ചില പരിഭാഷകള്‍ ഇതിനെ വിഭാവനം ചെയ്തിരിക്കുന്നു. "നിര്‍മ്മദരായിരിപ്പിന്‍" എന്ന പദപ്രയോഗം സ്വയനിയന്ത്രിതം അഥവാ അച്ചടക്കമുള്ളവര്‍ എന്ന നിലയിലും മനസ്സിലാക്കാവുന്നതാണ്.
ഇത് ഒരു ഫുട്ബോള്‍ മത്സരം അതിന്റെ "രണ്ടു നിമിഷം മുന്നറിയിപ്പ്" എന്ന സമയം എത്തുന്നതുപോലെയാണ്; അപ്പോള്‍ അതിന്റെ തീവ്രതയും ഗൌരവവും വര്‍ദ്ധിക്കുന്നു. നാം ഇതിനെപറ്റി ബോധപൂര്‍വ്വം അറിഞ്ഞാലും ഇല്ലെങ്കിലും, ഈ ലോകത്തിലെ നമ്മുടെ നിലനില്‍പ്പിന്റെ "അവസാന കാലങ്ങളിലേക്ക്" നാം അടുത്തുകൊണ്ടിരിക്കയാകുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്? നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ എന്തൊക്കെയാകുന്നു? നിങ്ങള്‍ പ്രാര്‍ത്ഥനയെ സമീപിക്കുമ്പോള്‍, ഒരു ഉദ്ദേശത്തോടെയും ലക്ഷ്യത്തോടെയും കൂടെ അത് ചെയ്യുക. ഒരു പഴമൊഴി പറയുന്നതുപോലെ, നിങ്ങള്‍ ഒന്നും ലക്ഷ്യം വെക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എല്ലാ സമയവും അതിനെ കാണും. ഇപ്പോള്‍, എന്നത്തെക്കാളും ഉപരിയായി അഗാധമായ, "ഗൌരവമായ പ്രാര്‍ത്ഥന" ചെയ്യേണ്ടതായ നിമിഷങ്ങളാകുന്നു.
ദുർന്നടപ്പിന്റെ അതേ കവിച്ചലിൽ നിങ്ങൾ അവരോടു ചേർന്നു നടക്കാതിരിക്കുന്നത് അപൂർവം എന്നുവച്ച് അവർ ദുഷിക്കുന്നു. (1 പത്രോസ് 4:4).
നാം നമ്മുടെ ബോധ്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും നമ്മുടെ ചുറ്റുപാടുമുള്ള പാപപ്രവൃത്തികളില്‍ പങ്കുചേരാതിരിക്കുകയും ചെയ്യുമ്പോള്‍, അത് അവയുടെ വഴികളില്‍ തുടരുന്നവരെ നിശബ്ദമായി എതിരേല്ക്കുന്നു. ഈ നിശബ്ദമായ ഏറ്റുമുട്ടലിനു വാക്കുകളേക്കാള്‍ ശക്തിയുണ്ട്, അത് അവരില്‍ അസ്വസ്ഥതയോ അഥവാ ബോധ്യമോ ഉണര്‍ത്തുവാന്‍ ഇടയാകും. പലപ്പോഴും ഈ വികാരങ്ങളെ ബാഹ്യമായി വ്യതിചലിപ്പിക്കുക എന്നതാണ് പലര്‍ക്കും വളരെ എളുപ്പമുള്ളതായ പ്രതികരണം, ഇത് വിശ്വാസികള്‍ക്ക് എതിരായുള്ള വിമര്‍ശനങ്ങള്‍, കിംവദന്തി അഥവാ അപവാദം എന്നിവയില്‍ ചെന്ന് കലാശിക്കുന്നു.
ഈ സാഹചര്യം ഏതെങ്കിലും ഒരു തലമുറയ്ക്കോ സംസ്കാരത്തിനോ മാത്രം പ്രാധാന്യമുള്ളതല്ല. ചരിത്രത്തിലുടനീളം, നീതിയുടെ ഒരു പാത തിരഞ്ഞെടുത്തവര്‍, രൂപാന്തരത്തിനായി തീരുമാനിച്ചവര്‍, ഇങ്ങനെയുള്ള വെല്ലുവിളികള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഇത് വിശ്വാസത്തിന്റെയും സഹിഷ്ണുതയുടേയും ഒരു പരിശോധനയാണ്, എന്നാല്‍ ഇത് വെളിച്ചത്തിന്റെ ഒരു വഴികാട്ടിയായി വര്‍ത്തിക്കുന്നു. ഈ എതിര്‍പ്പിനെ അഭിമുഖീകരിക്കുന്നതിലും മറികടക്കുന്നതിലും, വിശ്വാസികള്‍ക്ക് മറ്റുള്ളവരില്‍ പരിവര്‍ത്തനം വരുത്തുവാന്‍ സാധിക്കും, അത് പെട്ടെന്ന് പ്രകടമായില്ലെങ്കില്‍ പോലും.
ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ. (1 പത്രോസ് 4:14).
ക്രിസ്തുവിന്റെ നാമത്തിനുവേണ്ടി കഷ്ടതകള്‍ സഹിക്കുന്നത് വെറുമൊരു പരിശോധനയല്ല മറിച്ച് അത് അനുഗ്രഹമാണ്. അങ്ങനെയുള്ള പരീക്ഷണങ്ങള്‍ കര്‍ത്താവായ യേശുവിനോടുള്ള നമ്മുടെ യഥാര്‍ത്ഥമായ വിധേയത്വത്തെയാണ് കാണിക്കുന്നത്, നാം കര്‍ത്താവുമായി ശരിയായി യോജിച്ചിരിക്കുന്നതുകൊണ്ടാണ് നമുക്ക് കഷ്ടതകള്‍ ഉണ്ടാകുന്നതെന്നും ഇത് സൂചന നല്കുന്നു. പലപ്പോഴും, ഈ ലോകം യേശുവിനെക്കുറിച്ച് മോശമായി സംസാരിക്കുന്നത് ദൌര്‍ഭാഗ്യകരമായ ഒരു യാഥാര്‍ഥ്യമാണെങ്കിലും, അവനെ അനുഗമിക്കുന്നവര്‍ എന്ന നിലയില്‍, അവനെ ആദരിക്കുവാനും മഹത്വപ്പെടുത്തുവാനുമുള്ള പദവിയും ഉത്തരവാദിത്വവും നാം വഹിക്കുന്നുണ്ട്. സകല വെല്ലുവിളികളുടെയും, എല്ലാ നിന്ദകളുടേയും നടുവില്‍, കര്‍ത്താവ് എപ്പോഴും ഉയര്‍ത്തപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ദൈവമക്കളുടെ ഇടയില്‍ അറിയപ്പെടട്ടെ.
നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല. (1 പത്രോസ് 4:15).
തെറ്റായ കാര്യങ്ങള്‍ ചെയ്തതിന്റെ ഫലമായുണ്ടാകുന്ന കഷ്ടതകള്‍ അര്‍ഹിക്കുന്നതും യേശുവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്നതുമാണ്. ക്രിസ്ത്യാനികള്‍ അനുഭവിക്കുന്നതായ എല്ലാ കഷ്ടപ്പാടുകളും യേശുവിന്റെ നാമത്തിലുള്ള കഷ്ടതകളല്ലെന്ന് അപ്പോസ്തലനായ പത്രോസ് തിരിച്ചറിയുവാന്‍ ഇടയായി.
ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? (1 പത്രോസ് 4:17).
ന്യായവിധി ദൈവത്തിന്റെ ഭവനത്തില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, അപ്പോസ്തലനായ പത്രോസ് കഷ്ടതയെന്ന ആശയത്തിലേക്ക് വെളിച്ചം വീശുന്നു. നിലവില്‍, ദൈവം ക്രിസ്ത്യാനികളുടെ ന്യായവിധിയുടെ ഒരു മാര്‍ഗ്ഗമായി കഷ്ടതകളെ ഉപയോഗിക്കുന്നു, എന്നാല്‍ ഈ ന്യായവിധി എന്നത് ശിക്ഷിക്കുക എന്ന ഉദ്ദേശത്തെക്കാള്‍ ഉപരിയായി ശുദ്ധീകരണമാണ് ദൈവം ആഗ്രഹിക്കുന്നത്.
1 പത്രോസ് 4:12-ല്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, ഇപ്പോള്‍ നാം നമ്മുടെ 'അഗ്നി പരീക്ഷയുടെ' കാലഘട്ടത്തിലാണ്. വിശ്വസ്ഥരായവരെ സംബന്ധിച്ചിടത്തോളം, ഈ പരിശോധന ഒരു ശുദ്ധീകരണ അഗ്നിയായി പ്രവര്‍ത്തിക്കുന്നു, എന്നാല്‍ അഭക്തരായ ആളുകള്‍ക്ക് അവരുടെ അഗ്നി ഭാവിയില്‍ അവര്‍ക്കായി കാത്തിരിക്കുകയും, അത് അവര്‍ക്ക് ശിക്ഷയായി വര്‍ത്തിക്കുകയും ചെയ്യും. എന്നിരുന്നാലും ക്രിസ്തീയ കഷ്ടതകളുടെ പശ്ചാലത്തില്‍ ശുദ്ധീകരണത്തേയും ശിക്ഷാവിധിയേയും തമ്മില്‍ വേര്‍തിരിക്കുക എന്നത് നിര്‍ണ്ണായകമായ കാര്യമാണ്. നമ്മുടെ പരിശോധനകളില്‍ ദൈവത്തില്‍നിന്നും കോപമോ പ്രതികാരമോയില്ല - ശുദ്ധീകരണം മാത്രമാകുന്നു. വിശ്വാസികളുടെ ശിക്ഷ എന്ന ആശയം കുരിശില്‍ നിര്‍ണ്ണായകമായി അഭിസംബോധന ചെയ്യപ്പെട്ടു, നാം അഭിമുഖീകരിച്ചേക്കാവുന്ന സകല പ്രതികാരങ്ങളും പരിണിതഫലങ്ങളും അവിടെ യേശു വഹിക്കുകയുണ്ടായി.
Chapters