എന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. 2യഹോവ യോശുവയോടു കല്പിച്ചത്: ഞാൻ യെരീഹോവിനെയും അതിന്‍റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. (യോശുവ 6:1-2).
"നോക്കുക ഞാൻ യെരീഹോവിനെ നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. . . " ഈ പദപ്രയോഗം ശ്രദ്ധേയമാണ്; ദൈവം പറയുന്നു, "ഞാന്‍ ഏല്‍പ്പിച്ചിരിക്കുന്നു", അല്ലാതെ "ഞാന്‍ ഏല്‍പ്പിക്കും" എന്നല്ല.
അത്തരമൊരു പ്രഖ്യാപനം യുക്തിസഹമായ മനസ്സിന് അസാധാരണമായി തോന്നിയേക്കാം. യെരിഹോവിന്‍റെ മതിലുകള്‍ അപ്പോഴും ഉയര്‍ന്നു നിന്നിരുന്നു, അതിന്‍റെ നഗര കവാടങ്ങള്‍ സുരക്ഷിതമായി അടച്ചിരുന്നു, യിസ്രായേല്‍ അതിനെ പിടിച്ചടക്കുന്നത് പൂര്‍ത്തിയാക്കി എന്നതിന്‍റെ ഭൌതീക തെളിവുകളുടെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ആത്മീയ മണ്ഡലത്തില്‍, വിജയം കൈവരിച്ചു കഴിഞ്ഞിരുന്നു. ഈ ആത്മീയ തത്വത്തില്‍ ഓരോ വിശ്വാസിക്കും അനിവാര്യമായിരിക്കുന്ന ഒരു സന്ദേശമുണ്ട്. നമ്മുടെ വിജയങ്ങളുടെ ഉറപ്പ് ആരംഭിക്കുന്നത് ദൈവം ആത്മീക മണ്ഡലത്തില്‍ ഇതിനകം നിശ്ചയിച്ചിട്ടുള്ള കാര്യങ്ങള്‍ തിരിച്ചറിയുന്നതില്‍ കൂടിയാകുന്നു.
ഈ സന്ദര്‍ഭത്തില്‍, "നോക്കുക" എന്ന നിര്‍ദ്ദേശം ശാരീരിക കാഴ്ച്ചയെ സംബന്ധിച്ച് കുറച്ചും ആത്മീക ഉള്‍കാഴ്ചയെ സംബന്ധിച്ച് അധികമായും സംസാരിക്കുന്നു. നമ്മുടെ ശ്രദ്ധ മാറ്റുവാന്‍ ഇത് നമ്മെ പ്രേരിപ്പിക്കയും, ആഴമായ ഒരു അറിവിന്‍റെ മണ്ഡലത്തിലേക്ക് നമ്മെ വിളിക്കയും ചെയ്യുന്നു. വേദപുസ്തകപരമായി കാണുന്നതിന്‍റെ യാഥാര്‍ത്ഥമായ സാരാംശം, ധാരണ, ഉള്‍കാഴ്ച, ശ്രദ്ധ, ആത്മീയ സംവേദനക്ഷമത എന്നിവയിലാകുന്നു ഇരിക്കുന്നത്. വിജയങ്ങള്‍ ഭൌതീകമായി പ്രകടമാകുന്നതിനു മുമ്പുതന്നെ അതിനെ പ്രതീക്ഷിക്കുവാന്‍ ഈ കാഴ്ചപ്പാട് നമ്മെ അനുവദിക്കുന്നു. ആത്മീയ മണ്ഡലത്തില്‍ നിന്നും ദര്‍ശനങ്ങള്‍ ഗ്രഹിക്കുന്നവര്‍ക്ക് അസാധാരണമായ ഒരു കഴിവുണ്ട്: സ്വാഭാവീക മണ്ഡലത്തില്‍ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ അവര്‍ക്ക് സാധിക്കും.
അടിസ്ഥാനപരമായി നമ്മുടെ യുദ്ധങ്ങള്‍ ആത്മീകമാണെന്ന ആശയത്തെ യോശുവയുടെ ചരിത്രം ശക്തിപ്പെടുത്തുന്നു. ഈ വിവരണത്തില്‍ നിന്നും അംഗീകരിക്കാവുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്:
1. യുദ്ധം യഹോവയ്ക്കുള്ളതാകുന്നു:
യോശുവയും യിസ്രായേല്‍ മക്കളും പരമ്പരാഗത പോരാട്ടത്തില്‍ ഏര്‍പ്പെടേണ്ടതായി വന്നില്ല. പോരാടുവാന്‍ യുദ്ധം അവരുടേതായിരുന്നില്ല; അത് കര്‍ത്താവിന്‍റെതായിരുന്നു. ഇത് മനുഷ്യന്‍റെ യുക്തിയെ ധിക്കരിക്കുന്നതാണ്. വാളുകള്‍ തമ്മില്‍ പോരാടുന്നില്ല, തന്ത്രങ്ങള്‍ മെനയപ്പെടുന്നില്ല - വിജയം തങ്ങളുടേതായി മാറിക്കഴിഞ്ഞു എന്ന ദൈവീകമായ ഉറപ്പുമാത്രം.
2. ആരാധന ഒരു ആയുധമാണ്: ഉയര്‍ന്നു നില്‍ക്കുന്ന മതിലുകള്‍ക്കും ശക്തരായ എതിരാളികള്‍ക്കും മുന്നില്‍, യിസ്രായേല്‍ ജനം ആരാധിച്ചു. പുറമേനിന്നുള്ള ഒരു വ്യക്തിയ്ക്ക്, നഗരത്തിന്‍റെ മതിലുകള്‍ക്ക് ചുറ്റുമായി ആരാധന നടത്തുന്ന അവരുടെ പ്രവൃത്തി വെറും വിഡ്ഢിത്തമായി തോന്നിയേക്കാം. എന്നാല്‍ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അവരുടെ ആരാധന നല്ല സുഗന്ധമുള്ള ഒരു വഴിപാടായിരുന്നു. അവരുടെ വിശ്വാസവും അനുസരണവും മൂലം സ്തുതി എന്ന പ്രവൃത്തി യുദ്ധത്തിനുള്ള ശക്തമായ ഒരു ആയുധമായി മാറി.
നമ്മുടെ ജീവിതവും സമാന്തരമായി നോക്കിയാല്‍, നമുക്കും 'മതിലുകള്‍' ഉണ്ടാകും - അതിജീവിക്കുവാന്‍ കഴിയുകയില്ലെന്ന് തോന്നുന്ന ഭീമാകാരമാകുന്ന വെല്ലുവിളികള്‍ വരാം. സാമ്പത്തീകമായ പ്രശ്നങ്ങള്‍, ആരോഗ്യകരമായ പ്രതിസന്ധികള്‍, ബന്ധങ്ങളിലെ തകര്‍ച്ച - ഇതെല്ലാം നമ്മുടെ വ്യക്തിപരമായ യെരിഹോകളാണ്. പ്രധാനപ്പെട്ടത് നമ്മുടെ ധാരണയാകുന്നു. യോശുവയെപോലെ, നമ്മുടെ വിജയം ഇരിക്കുന്നത് തടസ്സങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലല്ല, മറിച്ച് ദൈവത്തിന്‍റെ വീക്ഷണവുമായി പൊരുത്തപ്പെടുന്നതില്‍ ആകുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈ മതിലുകള്‍ക്ക് അപ്പുറത്തുള്ളത് കാണുവാന്‍ നാം പഠിക്കണം.
വിശ്വാസികള്‍ കാണുന്നതിനെയല്ല, കാണാത്തതിലും നിത്യമായതിലും ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ട്, അപ്പോസ്തലനായ പൌലോസ് 2 കൊരിന്ത്യര്‍ 4:18ല്‍ ഈ വികാരത്തെ പ്രതിധ്വനിപ്പിക്കുന്നു. പെട്ടെന്നുള്ള, താല്‍ക്കാലികമായ, 'കാണുന്ന' കാര്യങ്ങളാല്‍ പലപ്പോഴും നമ്മുടെ മാനുഷീക പ്രകൃതം താഴ്ന്നുപോകുന്നു. എന്നാല്‍ ഒരു വിശ്വാസ ജീവിതം വേരൂന്നിയിരിക്കുന്നത് 'അദൃശ്യമായതിലാണ്' - അത് നാം അഭിമുഖീകരിക്കുന്ന ഏതൊരു താല്‍ക്കാലിക സാഹചര്യത്തെക്കാളും യാഥാര്‍ഥ്യമായ ദൈവത്തിന്‍റെ ശാശ്വതമായ വാഗ്ദാനങ്ങള്‍ ആകുന്നു.
ഈ വിശ്വാസ ജീവിതം വെറുമൊരു നിര്‍ദ്ദേശമല്ല; അത് ഒരു ദൈവീക ആവശ്യമാണ്. റോമര്‍ 1:17 ല്‍ ഇപ്രകാരം പറയുന്നു, "നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും". 2 കൊരിന്ത്യര്‍ 5:7ല്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, കാഴ്ചയാലല്ല, വിശ്വാസത്താലത്രേ നടക്കുന്നത്, അത് നമ്മുടെ അടിയന്തരമായ സാഹചര്യങ്ങള്‍ക്ക് അപ്പുറത്തേക്കും ദൈവത്തിന്‍റെ വാഗ്ദാനങ്ങളിലേക്കും നോക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.
നമ്മുടെ ആധുനീക സാഹചര്യത്തില്‍, നമ്മുടെ ആത്മീക യാത്രയില്‍ വെല്ലുവിളികള്‍ ഉയര്‍ന്നുവരുമ്പോള്‍, കൂട്ടായുള്ള ആരാധനയില്‍ നിന്നും അകന്നുനില്‍ക്കുന്നത് അവരുടെ സാഹചര്യങ്ങളെ മുഴുവന്‍ എങ്ങനെയെങ്കിലും മാറ്റിമറിക്കും എന്ന് ഒരുപക്ഷേ ചിന്തിച്ചുകൊണ്ട്, വിശ്വാസികള്‍ പിന്മാറുന്നത് അസാധാരണമായ കാര്യമല്ല. എന്നാല്‍ യെരിഹോവിന്‍റെ ചരിത്രം നിര്‍ദ്ദേശിക്കുന്നതുപോലെ, ആ പ്രതികൂല നിമിഷങ്ങളില്‍ നാം ദൈവത്തില്‍ നിന്നും അകലുകയല്ല, മറിച്ച് കൃത്യമായി ദൈവത്തോട് അടുക്കുകയാണ് വേണ്ടത്.
യെരിഹോ കേവലം മറ്റൊരു നഗരമായിരുന്നില്ല; യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്ത് പ്രവേശിച്ചപ്പോള്‍ ഇത് അവര്‍ ആദ്യമായി കീഴടക്കിയ പട്ടണമായിരുന്നു. വരുവാനിരിക്കുന്ന വിജയങ്ങള്‍ക്ക് മുന്നോടിയായും അതിന്‍റെ ശബ്ദമായും, ഒരു ആദ്യഫല വഴിപാടിനോട് ഇതിനെ സാദൃശ്യപ്പെടുത്താം - ദൈവീകമായ ഒരു യാത്രയുടെ ശക്തമായ ഒരു തുടക്കം.
യോശുവ ജനത്തോട്: "ആർപ്പിടുവിൻ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന നാൾവരെ നിങ്ങൾ ആർപ്പിടരുത്; ഒച്ച കേൾപ്പിക്കരുത്; വായിൽനിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്; അതിന്‍റെശേഷം ആർപ്പിടാം എന്നു കല്പിച്ചു". (യോശുവ 6:10).
മിസ്രയിമില്‍ നിന്നും വാഗ്ദത്ത ദേശത്തേക്കുള്ള അവരുടെ യാത്രയിലുടനീളം, യിസ്രായേല്യര്‍ പലപ്പോഴും യാഹോവയ്ക്കും അവന്‍റെ കരുതലിനും എതിരായി പിറുപിറുക്കുവാന്‍ ഇടയായി. പുറപ്പാട് 16:2-3 ല്‍, അവര്‍ ഭക്ഷണത്തിന്‍റെ കുറവുനിമിത്തം പരാതിപ്പെടുകയും, അങ്ങനെ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും മന്ന കൊടുക്കുവാന്‍ ആരംഭിക്കയും ചെയ്തു.
വീണ്ടും, കനാന്‍ ദേശം കീഴടക്കുന്നതിലുള്ള അവരുടെ വിശ്വാസക്കുറവ് 40 വര്‍ഷത്തോളം മരുഭൂമിയില്‍ അലഞ്ഞുതിരിയുന്നതിലേക്ക് നയിച്ചുവെന്ന് സംഖ്യാപുസ്തകം 14:2-3 വരെയുള്ള ഭാഗത്ത് പറഞ്ഞിരിക്കുന്നു. അവരുടെ ചരിത്രം പരിഗണിക്കുമ്പോള്‍, യോശുവ 6:10 ലെ നിശബ്ദത പാലിക്കുവാനുള്ള യോശുവയുടെ കല്പന ജ്ഞാനമേറിയതായിരുന്നു എന്ന് കാണാം. അവരുടെ പരാതികള്‍ മാറ്റിനിര്‍ത്തി, അവര്‍ ദൈവത്തിന്‍റെ പദ്ധതിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, യെരിഹോവില്‍ അവര്‍ കാത്തിരുന്നതായ അത്ഭുതം അപകടത്തിലാക്കുന്നില്ലെന്നു അവര്‍ ഉറപ്പുവരുത്തി. ചില സമയങ്ങളില്‍, നിശബ്ദത പാലിക്കുന്നത് സ്വര്‍ണ്ണതുല്യമാണ്.
18എന്നാൽ നിങ്ങൾ ശപഥം ചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിനു ശാപവും അനർഥവും വരുത്താതിരിക്കേണ്ടതിന് ശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. 19വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം. (യോശുവ 6:18-19).
യിസ്രായേല്‍ ജനത്തെ സമ്പന്നരാക്കുന്നതിനു പകരം, യെരിഹോവിലെ സമ്പത്ത് മുഴുവനായും ദൈവത്തിന്‍റെ ഭണ്ഡാരത്തില്‍ അര്‍പ്പിക്കണമായിരുന്നു. ഈ പ്രവൃത്തി "ആദ്യഫല വഴിപാട്" എന്ന തത്വത്തെ പ്രതിഫലിപ്പിക്കുന്നു, അവിടെ ദൈവത്തിന്‍റെ കരുതലിന്‍റെ അംഗീകാരമായി കൊയ്ത്തിന്‍റെ പ്രാരംഭ വിളവിനെ ദൈവത്തിനായി അവര്‍ അര്‍പ്പിച്ചിരുന്നു. യെരിഹോവിന്‍റെ കൊള്ള എടുക്കുന്നതില്‍ നിന്നും അകന്നുനില്‍ക്കുക വഴി, തങ്ങളുടെ വിജയങ്ങളിലെ ദൈവത്തിന്‍റെ കരങ്ങളെ യിസ്രായേല്‍ ജനം അടിസ്ഥാനപരമായി തിരിച്ചറിയുകയും, അവരുടെ പ്രതിബദ്ധത ദൃഢമാക്കുകയും, ഭാവിയിലെ വിജയങ്ങള്‍ക്ക് ഒരു ആത്മീക മാതൃക ഉണ്ടാക്കുകയും ചെയ്തു.
യെരീഹോവിനെ ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു. (യോശുവ 6:25).
വേദപുസ്തകത്തില്‍ ഉടനീളം, ഒളിപ്പിക്കുക എന്ന പ്രവര്‍ത്തിമദ്ധ്യസ്ഥതയുടെ അഗാധമായ സാദൃശ്യത വഹിക്കുന്നു. ഫറവോന്‍റെ ശക്തമായ നിയമങ്ങളില്‍ നിന്നും മോശെകുഞ്ഞിനെ അവന്‍റെ മാതാവ് ഒളിപ്പിച്ചത്, കേവലം ഒരു കുഞ്ഞിനെ സംരക്ഷിക്കുക മാത്രല്ലായിരുന്നു, മറിച്ച് ഒരു വിധിയെ കാത്തുസൂക്ഷിക്കുകയായിരുന്നു. യിസ്രായേല്‍ ജനത്തെ മിസ്രയിമില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ഒരു വിമോചകനായി മോശെ വളരുമായിരുന്നു.
യെരിഹോവിലുണ്ടായിരുന്ന, ഒരു വേശ്യയായിരുന്ന രാഹാബ്, തന്‍റെ ജീവന്‍പോലും അപകടത്തിലാക്കികൊണ്ട് ആ പ്രക്രിയയില്‍ യിസ്രായേല്യ ചാരന്മാരെ ഒളിപ്പിച്ചു. അവളുടെ ഈ പ്രവൃത്തി കേവലം ശാരീരികമായ ഒളിപ്പിക്കല്‍ മാത്രമല്ല മറിച്ച് തന്‍റെ ഭാവി വിധി ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായി യോജിപ്പിച്ചുകൊണ്ടുള്ള ആത്മീക ഇടപ്പെടല്‍ കൂടിയായിരുന്നു.
ഒളിപ്പിക്കുക എന്ന ഈ പ്രവൃത്തികളില്‍ ചിത്രീകരിക്കപ്പെട്ടതുപോലെ, മദ്ധ്യസ്ഥത രണ്ടു പ്രധാനപ്പെട്ട നേട്ടങ്ങള്‍ കൊണ്ടുവരുന്നു:
1. ദൈവ പ്രസാദം: മധ്യസ്ഥത വഹിക്കുന്നവര്‍ക്കും, രാഹാബിനെപോലെ ദൈവത്തിന്‍റെ പ്രസാദം പ്രാപിക്കുന്നു. യെരിഹോ തകര്‍ന്നു വീണപ്പോള്‍ രാഹാബിന്‍റെ കുടുംബം മുഴുവനും രക്ഷപ്പെട്ടു, ദൈവത്തിന്‍റെ ഉദ്ദേശ്യവുമായി സ്വയം യോജിക്കുന്നതിനുള്ള പ്രതിഫലത്തിന്‍റെ ഒരു തെളിവാണിത്.
2. കോപത്തില്‍ നിന്നുള്ള സംരക്ഷണം: ഫറവോന്‍റെ കോപത്തില്‍ നിന്നും മോശെ സംരക്ഷിക്കപ്പെട്ടതുപോലെ, വരാനിരിക്കുന്ന അപകടങ്ങളില്‍ നിന്നും തങ്ങള്‍ സൂക്ഷിക്കപ്പെടുന്ന, ദൈവത്തിന്‍റെ സംരക്ഷണത്തിന്‍റെ കരം മദ്ധ്യസ്ഥര്‍ അനുഭവിക്കുന്നു.
സംക്ഷിപ്തമായി പറഞ്ഞാല്‍, മദ്ധ്യസ്ഥത വഹിക്കുകയും, മറ്റുള്ളവര്‍ക്ക് വേണ്ടി ഇടുവില്‍ നില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് പലപ്പോഴും പ്രീതിയും സംരക്ഷണവും ലഭിക്കുമെന്ന് വേദപുസ്തകം വിശദീകരിക്കുന്നു. അവരുടെ ത്യാഗങ്ങളും പ്രാര്‍ത്ഥനകളും അവര്‍ അപേക്ഷിക്കുന്നവര്‍ക്ക് മാത്രമല്ല മറിച്ച് തങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ കൊണ്ടുവരുന്നു.
കൂടാതെ, ദൈവത്തിന്‍റെ സന്ദേശവാഹകരോട് നിങ്ങള്‍ എങ്ങനെ ഇടപഴകുന്നു എന്നത് കര്‍ത്താവില്‍ നിന്നും പ്രീതിയോ അല്ലെങ്കില്‍ ക്രോധമോ കൊണ്ടുവരുമെന്നതിനെ ഇത് അടിവരയിടുന്നു. ദൈവത്തിന്‍റെ സന്ദേശവാഹകരെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്തവര്‍ അനുഗ്രഹങ്ങള്‍ കൊയ്തതായും, അപ്പോള്‍ത്തന്നെ അവരോടു മോശമായി പെരുമാറിയവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിട്ടതായും ദൈവവചനത്തില്‍ ഉടനീളം കാണുന്നു.
അക്കാലത്ത് യോശുവ ശപഥം ചെയ്തു: "ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്‍റെ അടിസ്ഥാനമിടുമ്പോൾ അവന്‍റെ മൂത്തമകൻ നഷ്ടമാകും; അതിന്‍റെ കതക് തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും" എന്നു പറഞ്ഞു. (യോശുവ 6:26).
യെരിഹോ തകര്‍ന്നപ്പോള്‍, അതിനെ വീണ്ടും പണിയുവാന്‍ തുനിഞ്ഞാല്‍ ഒരു പ്രത്യേക ശാപം ഉണ്ടാകുമെന്ന് യോശുവ പ്രഖ്യാപിച്ചു. ഈ ശാപം നൂറ്റാണ്ടുകള്‍ക്കുമുമ്പ് പറയപ്പെട്ടത് ആയിരുന്നെങ്കിലും, ആഹാബ് രാജാവിന്‍റെ കാലത്ത് അത് അതുപോലെ സംഭവിച്ചു. വേദപുസ്തകം പറയുന്നു, "അവന്‍റെ കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്‍റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്‍റെ അടിസ്ഥാനം ഇട്ടപ്പോൾ അവന് അബീറാം എന്ന മൂത്തമകനും അതിന്‍റെ പടിവാതിൽ വച്ചപ്പോൾ ശെഗൂബ് എന്ന ഇളയമകനും നഷ്ടം വന്നു". (1 രാജാക്കന്മാര്‍ 16:34). ഈ ദാരുണമായ സംഭവം തിരുവചനത്തിലെ പ്രാവചനീക വാക്യങ്ങളുടെ കൃത്യതയും അഗാധമായ തൂക്കവും അടിവരയിടുന്നു.
പ്രബലമായി നിലനില്‍ക്കുന്ന ഒരു ദുര്‍വ്യാഖ്യാനം ഇല്ലാതാക്കേണ്ടത് അത്യന്താപേക്ഷിതമാണ്: യെരിഹോ എന്നെന്നേക്കുമായി വിജനമായി കിടക്കുമെന്നല്ല യോശുവയുടെ ശാപം അര്‍ത്ഥമാക്കുന്നത്. പുതിയ നിയമ കാലമായപ്പോഴേക്കും യെരിഹോ ശ്രദ്ധേയമായ നിലയിലേക്ക് ഉയരുവാന്‍ ഇടയായി. കുരുടന്മാരായ രണ്ടു വ്യക്തികളെ യേശു സൌഖ്യമാക്കിയതുള്‍പ്പെടെ, അവന്‍റെ ശുശ്രൂഷയിലെ സുപ്രധാനങ്ങളായ വിവിധ സംഭവങ്ങളുടെ വേദിയായിരുന്നു അത്, (മത്തായി 20:29; മര്‍ക്കോസ് 10:46; ലൂക്കോസ് 18:35), അതുപോലെ സക്കായിയുമായുള്ള അവന്‍റെ അവിസ്മരണീയമായ ഇടപ്പെടല്‍ (ലൂക്കോസ് 19:1-3), മാത്രമല്ല നല്ല ശമര്യാക്കാരന്‍റെ വിവരണവും അവിടെയാകുന്നു (ലൂക്കോസ് 10:30). നിലവില്‍,വെസ്റ്റ് ബാങ്കിലെ തിരക്കുള്ള നഗരമായി യെരിഹോ നിലകൊള്ളുന്നു.
അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്‍റെ കീർത്തി ദേശത്ത് എല്ലാടവും പരന്നു. (യോശുവ 6:27).
ഒരു നായകനെന്ന നിലയില്‍ യോശുവയുടെ പാരമ്പര്യം അദ്ദേഹത്തിന്‍റെ സൈനീക വൈദഗ്ധ്യമോ അഥവാ തന്ത്രപരമായ മിടുക്കോ മാത്രമല്ലായിരുന്നു; പ്രത്യുത അത് പ്രാഥമീകമായി ദൈവവുമായുള്ള അവന്‍റെ ആഴത്തിലുള്ള ബന്ധത്തില്‍ വേരൂന്നിയതായിരുന്നു. പുറപ്പാട് 33:11 ല്‍ ദൈവവചനം ഇങ്ങനെ വിവരിക്കുന്നു, 'ഒരുത്തൻ തന്‍റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്കു മടങ്ങിവന്നു; അവന്‍റെ ശുശ്രൂഷക്കാരനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു'. "യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു" അധ്യായംഎന്നതില്‍ ഈ ഭക്തി തെളിവായി കാണുന്നു. (യോശുവ 6:27).
യോശുവയെ പോലെ, നമ്മുടെ ജീവിതത്തിലെ യാഥാര്‍ത്ഥമായ വിജയത്തിനായി, സകലത്തെക്കാളും ഉപരിയായി ദൈവത്തിന്‍റെ സാന്നിധ്യത്തിനു മുന്‍ഗണന നല്‍കുകയും അതില്‍ സന്തോഷിക്കയും വേണം.
Join our WhatsApp Channel
