വിടുതലിന്റെ ഉദ്ദേശം
യഹോവ നദിയെ അടിച്ചിട്ട് ഏഴു ദിവസം കഴിഞ്ഞപ്പോൾ മോശെയോടു കല്പിച്ചത്: നീ ഫറവോന്റെ അടുക്കൽ ചെന്നു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക. (പുറപ്പാട് 8:1).
നിങ്ങളുടെ വിടുതലിനും സൌഖ്യത്തിനും ഒരു ഉദ്ദേശമുണ്ട്. അത് ദൈവത്തെ ആരാധിക്കുവാനാണ്.
നീ അവരെ വിട്ടയപ്പാൻ സമ്മതിക്കയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെയൊക്കെയും തവളയെക്കൊണ്ടു ബാധിക്കും. (പുറപ്പാട് 8:2).
ഇവിടെ, ബാധകളുടെ സോപാധികമായ പ്രകൃതത്തെ സൂചിപ്പിച്ചുകൊണ്ട് ദൈവം മോശെയിലൂടെ ഫറവോനു മുന്നറിയിപ്പ് നല്കുന്നു. യിസ്രായേലിനെ വിട്ടയക്കുന്നതിനുള്ള വിസമ്മതം ദൈവത്തിന്റെ പ്രതികാരത്തിനു പ്രേരകമാകുന്നു. ഒരു ബാധയെന്ന നിലയിലെ "തവളകള്‍" എന്ന പ്രത്യേക പരാമര്‍ശം ദൈവത്തിന്റെ ഇടപെടലിന്റെ നേര്തെളിവിനെ കാണിക്കുന്നു. ദൈവത്തോട് എതിര്ത്തുനില്ക്കുന്നത് അനന്തരഫലം കൊണ്ടുവരും എന്നാണ് ഇത് കാണിക്കുന്നത്, റോമര്‍ 1:18 പറയുന്നു, "സകല അഭക്തിക്കും അനീതിക്കും നേരേ ദൈവത്തിന്റെ കോപം സ്വർഗത്തിൽനിന്നു വെളിപ്പെടുന്നു".
ഒരു തവളയായി ചിത്രീകരിക്കപ്പെടുകയും ഫലസമൃദ്ധിയോടും വെള്ളത്തോടും ബന്ധപ്പെട്ടു നില്‍ക്കുകയും ചെയ്യുന്ന മിസ്രയിമ്യ ദേവനായ ഹെകെറ്റിനു നേരിട്ടുള്ള ഒരു വെല്ലുവിളിയായി തവളകളുടെ ബാധയെ കാണുവാന്‍ സാധിക്കും.തവളകളുടെ ബാധയെ അയച്ചുകൊണ്ട്, ദൈവം മിസ്രയിമ്യ ദേവതകളുടെ മേലുള്ള തന്റെ പരമാധികാരത്തെ പ്രകടമാക്കുകയാണ് ചെയ്യുന്നത്.
നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും. (പുറപ്പാട് 8:3).
മിസ്രയിമ്യരുടെ ജീവന്റെ സ്രോതസ്സായ നൈല്‍ നദി, പ്രകൃതിദത്തമായ ക്രമത്തിനു നേരെ വിപരീതമായി, ദുരിതത്തിന്റെ ഉറവിടമായി മാറി. വ്യക്തിപരവും പവിത്രവുമായ ഇടങ്ങളിലേക്കുള്ള (കിടപ്പുമുറികള്‍, അടുപ്പുകള്‍, മാവ് കുഴയ്ക്കുന്ന തൊട്ടികള്‍) അധിനിവേശം, സ്വാഭാവീക ലോകത്തിനും മാനുഷീക മണ്ഡലങ്ങള്‍ക്കും മീതെയുള്ള ദൈവത്തിന്റെ സംപൂര്‍ണ്ണമായ ആധിപത്യത്തെയാണ് എടുത്തുകാണിക്കുന്നത്. നദിയില്‍ നിന്നും മിസ്രയിമ്യരുടെ ഏറ്റവും അടുപ്പമുള്ള ഇടങ്ങളിലേക്കുള്ള മാറ്റം ദൈവത്തിന്റെ കരവലയത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ കഴിയാത്തതിനെ അടിവരയിടുന്നു. യിരെമ്യാവ് 23:24ല്‍ ദൈവത്തിന്റെ വീക്ഷണം പ്രഖ്യാപിക്കുന്നു - "ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്ത് ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാട്".
ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കുമുള്ള തവളകളുടെ അതിക്രമത്തെ കുറിച്ചുള്ള വിശദമായ വിവരണം പാപത്തിന്റെ വ്യാപകമായ സ്വഭാവത്തേയും മാനസാന്തരം കൊണ്ടുവരുവാന്‍ ആവശ്യമായ ദൈവീക ന്യായവിധിയുടെ വ്യാപ്തിയേയും സാദൃശ്യപ്പെടുത്തുന്നു.
തവള നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ സകല ഭൃത്യന്മാരുടെമേലും കയറും. (പുറപ്പാട് 8:4).
ഫറവോന് മുതല്‍ അവന്റെ ദാസന്മാര് വരെ, മിസ്രയിമിലെ സകല മേഖലകളേയും ബാധിച്ചുകൊണ്ട്, ബാധ വിവേചനരഹിതമായി തീര്‍ന്നു. ദൈവത്തിന്റെ ന്യായവിധി ഫറവോന്റെമേല്‍ മാത്രമല്ല മറിച്ച് യിസ്രായേല്യരെ അടിച്ചമര്‍ത്തുന്ന മുഴുവന്‍ വ്യവസ്ഥിതിയുടെ മേലും ഉണ്ടെന്ന് ഈ സാര്‍വത്രികത കാണിക്കുന്നു.
യഹോവ പിന്നെയും മോശെയോട്: മിസ്രയീംദേശത്തു തവള കയറുവാൻ നദികളിന്മേലും പുഴകളിന്മേലും കുളങ്ങളിന്മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു. (പുറപ്പാട് 8:5).
ദൈവത്തിന്റെ ഹിതം നടപ്പിലാക്കുന്നതിലെ മോശെയുടെയും അഹരോന്റെയും ഒരുമിച്ചുള്ള പങ്കിനെ ഈ വാക്യം ഊന്നല്‍ നല്കി പറയുന്നു, അടയാളങ്ങള്‍ ചെയ്യുവാനായി അഹരോന് പലപ്പോഴും മോശെയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്നു. വടിയുടെ ഉപയോഗം ദൈവീകമായ അധികാരത്തേയും ശക്തിയേയും സാദൃശ്യപ്പെടുത്തുന്നു; ഇതേ വടിതന്നെയാണ് ഫറവോന്റെ മുമ്പാകെ ഒരു പാമ്പായി മാറിയത് (പുറപ്പാട് 7:10). വെള്ളത്തിന്മീതെ വടി നീട്ടുവാനുള്ള കല്പന, നൈല്‍ നദിയോടും അവരുടെ ജല ദേവതകളോടുമുള്ള മിസ്രയിമ്യ ആരാധനയെ വെല്ലുവിളിച്ചുകൊണ്ട്, സകല സൃഷ്ടിയുടെയും മേലുള്ള ദൈവത്തിന്റെ ആധിപത്യത്തെ സൂചിപ്പിക്കുന്നു.
'നദികളിന്മേലും, പുഴകളിന്മേലും, കുളങ്ങളിന്മേലും' എന്നിവയെക്കുറിച്ചുള്ള പ്രത്യേക പരാമര്‍ശം ഈ പ്രവര്‍ത്തിയുടെ സമഗ്രമായ സ്വഭാവത്തെ എടുത്തുകാണിക്കുന്നു, മാത്രമല്ല സാധ്യമായ സകല സ്രോതസ്സുകളില്‍ നിന്നും തവളകള്‍ പുറത്തുവരുമെന്നും മിസ്രയിമിന്റെ ഒരു ഭാഗവും തൊടാതെ വിടുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
അങ്ങനെ അഹരോൻ മിസ്രയീമിലെ വെള്ളങ്ങളിന്മേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി. (പുറപ്പാട് 8:6).
മോശെയിലൂടെ നല്കപ്പെട്ട ദൈവത്തിന്റെ കല്പനയോടുള്ള അഹരോന്റെ അനുസരണവും അവന്റെ പ്രവൃത്തിയുടെ പെട്ടെന്നുള്ള ഫലവുമാണ് തവളകള്‍ കയറിവരുവാന്‍ കാരണമായത്. ദൈവം കല്‍പ്പിക്കുന്നത് സംഭവിക്കുന്നു; അവന്റെ വചനം വെറുതെ മടങ്ങിപോകുന്നില്ല (യെശയ്യാവ് 55:11).
"മിസ്രയീംദേശത്തെ മൂടി" എന്ന പദപ്രയോഗം ദൈവീക ന്യായവിധിയുടെ മൊത്തത്തിലുള്ള സ്വഭാവത്തെ പ്രതിധ്വനിപ്പിച്ചുകൊണ്ട്, ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഒരു അതിശക്തമായ അധിനിവേശത്തെയാണ് സൂചിപ്പിക്കുന്നത്.
സങ്കീര്‍ത്തനം 105:30 പറയുന്നു, "അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു". ബാധയുടെ വ്യാപ്തിയെ ഈ വാക്യം ആവര്‍ത്തിക്കുന്നു, മാത്രമല്ല ഏറ്റവും സംരക്ഷിതവും അഭിമാനകരവുമായ പ്രദേശങ്ങളില്‍ പോലും അതിന്റെ സ്വാധീനത്തെ ഊന്നിപ്പറഞ്ഞുകൊണ്ട്, സകല സാമൂഹീക ശ്രേണികള്‍ക്കും മേലുള്ള ദൈവത്തിന്റെ ശക്തിയെ സാദൃശീകരിക്കുന്നു.
മന്ത്രവാദികള്‍, ആഭിചാരകര്‍
മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി. (പുറപ്പാട് 8:7).
മന്ത്രവാദികളും തവളകളെ കൊണ്ടുവന്നുവെങ്കിലും തവളകള്‍ കരയിലേക്ക് കയറുന്നതില്‍ നിന്നും അവയെ തടയുവാന്‍ വേണ്ടി അവര്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമായ കാര്യമാകുന്നു.
എന്നാറെ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിനു യഹോവയോടു പ്രാർഥിപ്പിൻ. എന്നാൽ യഹോവയ്ക്കു യാഗം കഴിപ്പാൻ ഞാൻ ജനത്തെ വിട്ടയയ്ക്കാം എന്നു പറഞ്ഞു. (പുറപ്പാട് 8:8).
ഫറവോന്റെ അഭ്യര്‍ത്ഥന ദൈവത്തിന്റെ ശക്തിയുടെ താല്‍ക്കാലിക അംഗീകാരത്തെ അടയാളപ്പെടുത്തുന്നു. മോശെയോടും അഹരോനോടും കൂടിയാലോചന നടത്തുന്നതിനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത ബാധ നിമിത്തമുണ്ടായ കടുത്ത അസ്വസ്ഥതകളേയും അരാജകത്വത്തേയും വെളിപ്പെടുത്തുന്നു. ഫറവോന്റെ ഈ പ്രവര്‍ത്തി പുറപ്പാട് പുസ്തകത്തിലെ ആവര്‍ത്തിച്ചു വരുന്നതായ ഒരു രീതിയെ ചിത്രീകരിക്കുന്നു: ഫറവോന്റെ ഹൃദയത്തിന്റെ കാഠിന്യം സമ്മര്‍ദ്ദത്തിന് കീഴുള്ള ഇളവുകളുടെയും തന്റെ വാഗ്ദാനങ്ങളുടെ നിരന്തരമായ പിന്‍വലിക്കലുകളുടെയും ഇടയില്‍ ചാഞ്ചാടികൊണ്ടിരുന്നു.
ഉപദ്രവകാരിക്കായുള്ള മദ്ധ്യസ്ഥത
മോശെ ഫറവോനോട്: തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിനു ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനുംവേണ്ടി എപ്പോൾ പ്രാർഥിക്കേണം എന്ന് എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു. (പുറപ്പാട് 8:9).
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, മൂട്ട, കൊതുകുകള്‍ പോലുള്ള ഉപദ്രവകാരിയായ ജീവികളില്‍ നിന്നും കര്‍ത്താവ് നിങ്ങളേയും വിടുവിയ്ക്കും.
നാളെ എന്ന് അവൻ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിനു നിന്റെ വാക്കുപോലെ ആകട്ടെ; (പുറപ്പാട് 8:10).
"നാളെ" എന്ന മോശെയുടെ പ്രതികരണം, ഒരു പ്രത്യേക സമയത്ത് വെളിപ്പെടുന്ന ദൈവത്തിന്റെ ശക്തിയുടെ വ്യക്തമായ പ്രകടനത്തെ അനുവദിക്കുന്നു, അങ്ങനെ അതിന്റെ ദൈവീകമായ ഉത്ഭവത്തെ സംബന്ധിച്ചുള്ള സംശയത്തെ ഇല്ലാതാക്കുന്നു. യെശയ്യാവ് 46:10 ദൈവത്തെക്കുറിച്ച് ഇങ്ങനെ പ്രഖ്യാപിക്കുന്നു, "ആരംഭത്തിങ്കൽ തന്നെ അവസാനവും പൂർവകാലത്തു തന്നെ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു". ഈ പ്രവൃത്തിയിലൂടെ ദൈവത്തിന്റെ അതുല്യതയും പരമാധികാരത്വവും ഫറവോന് തിരിച്ചറിയണമെന്ന് മോശെ ആഗ്രഹിക്കുന്നു.
തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും എന്ന് അവൻ പറഞ്ഞു. (പുറപ്പാട് 8:11).
തവളകള്‍ തങ്ങളുടെ സ്വാഭാവീക ആവാസ സ്ഥാനമായ നദിയിലേക്ക് മടങ്ങുന്നതിലൂടെ, ബാധയുടെ തിരിച്ചുപോക്കിനെയാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. ഇത് സാധാരണ നില പുനഃസ്ഥാപിക്കുക മാത്രമല്ല മറിച്ച് സ്വാഭാവീക ലോകത്തിന്മേലുള്ള ദൈവത്തിന്റെ നിയന്ത്രണത്തിന്റെയും, കഷ്ടപ്പാടുകള്‍ വരുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള ദൈവത്തിന്റെ കഴിവിന്റെ അടയാളമായും വര്‍ത്തിക്കുന്നു.
അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് ഇറങ്ങി ഫറവോന്റെമേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോടു പ്രാർഥിച്ചു. (പുറപ്പാട് 8:12).
ദൈവത്തോടുള്ള മോശെയുടെ പ്രാര്‍ത്ഥന ഫറവോനും ദൈവത്തിനും ഇടയിലുള്ള മദ്ധ്യസ്ഥനെന്ന അവന്റെ പങ്കിനെ എടുത്തുകാട്ടുന്നു. മോശെയുടെയും ദൈവത്തിന്റെയും ഇടയിലുള്ള അനുസരണത്തിന്റെയും ആശയവിനിമയത്തിന്റെയും ബന്ധത്തെ അവന്റെ പ്രവര്‍ത്തിയും അടിവരയിടുന്നു, മാത്രമല്ല അത് വരുവാനുള്ള അടയാളങ്ങളെയും വിടുതലിനെയും എളുപ്പമുള്ളതാക്കുന്നു.
വിടുതലിന്റെ വില
മോശെയുടെ പ്രാർഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി. അവർ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു. (പുറപ്പാട് 8:13).
വിടുതലിനായി എപ്പോഴും നിങ്ങള്‍ക്ക് എന്തെങ്കിലും വില കൊടുക്കേണ്ടതായി വരും. ഈ വിഷയത്തില്‍ ദേശം നാറുവാന്‍ ഇടയായി. ആളുകള്‍ തവളയുടെ ബാധയില്‍ നിന്നും വിടുവിക്കപ്പെട്ടു എന്നാല്‍ അവര്‍ക്ക് ദുര്‍ഗന്ധം സഹിക്കേണ്ടിവന്നു.
14അവർ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു. 15എന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല. (പുറപ്പാട് 8:14-15).
തവളകളെ നീക്കം ചെയ്യുന്നത് ദുര്‍ഗന്ധം വമിക്കുന്നതായ ബാധകളെക്കുറിച്ച് വ്യക്തമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ നല്കുന്നു, അത് പാപത്തിന്റെയും അനുസരണക്കേടിന്റെയും പരിണിതഫലത്തെ സാദൃശീകരിക്കുന്നു. അത്ഭുതകരമായ ഒരു ഇടപ്പെടലിനു സാക്ഷ്യം വഹിച്ചിട്ടും, "ദൈവത്തിന്റെ നന്മയും കരുണയും" നിമിത്തം ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, കാരണം അവഗണിക്കപ്പെടുന്ന കരുണ "പാപത്തിന്റെ കൂടുതല്‍ കാഠിന്യത്തിലേക്ക്" നയിക്കും. ഈ പെരുമാറ്റം ഫറവോന്റെ പ്രതികരണങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ മുന്‍ പ്രവചനങ്ങളെ നിറവേറ്റുന്നു (പുറപ്പാട് 7:3). യെശയ്യാവ് 48:3ല്‍ പറഞ്ഞിരിക്കുന്നതുപോലെ, "പൂർവകാര്യങ്ങളെ ഞാൻ പണ്ടുതന്നെ പ്രസ്താവിച്ചു; അവ എന്റെ വായിൽനിന്നു പുറപ്പെട്ടു; ഞാൻ അവയെ കേൾപ്പിച്ചു; പെട്ടെന്നു ഞാൻ പ്രവർത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു".
ദൈവത്തിന്റെ വിരല്‍
അപ്പോൾ യഹോവ മോശെയോട്: "നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്ന് അഹരോനോടു പറക. അതു മിസ്രയീംദേശത്ത് എല്ലാടവും പേൻ ആയിത്തീരും എന്നു കല്പിച്ചു". അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെമേലും മൃഗങ്ങളിന്മേലും പേൻ ആയിത്തീർന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേൻ ആയിത്തീർന്നു. മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ പേൻ ഉളവാക്കുവാൻ അതുപോലെ ചെയ്തു; അവർക്കു കഴിഞ്ഞില്ലതാനും. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ ഉളവായതുകൊണ്ടു മന്ത്രവാദികൾ ഫറവോനോട്: ഇതു ദൈവത്തിന്റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല. (പുറപ്പാട് 8:16-19).
മന്ത്രവാദികള്‍ അതിനെ 'ദൈവത്തിന്റെ വിരല്‍' എന്ന് വിളിച്ചത് വളരെ രസകരമാകുന്നു, അവര്‍ അതിനെ ദൈവത്തിന്റെ കരമെന്നോ അല്ലെങ്കില്‍ ദൈവത്തിന്റെ ഭുജമെന്നോ വിളിക്കാത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ദൈവത്തിന്റെ വിരലിനു മിസ്രയിമിലെ എല്ലാ മന്ത്രവാദങ്ങളേയും, ആഭിചാരത്തേയും തടയുവാന്‍ കഴിഞ്ഞു. ദൈവത്തിന്റെ കരം നമ്മുടെ മേല്‍ വരുമ്പോള്‍ എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ നിങ്ങളിലൂടെയും എന്നിലൂടെയും എന്തെല്ലാം സാധ്യമാകുമെന്ന് ഒന്ന് സങ്കല്പ്പിച്ചു നോക്കുക?.
പുറപ്പാട് 8:16-19 ദൈവത്തിന്റെ വിരല്‍.
ഈ പ്രാവശ്യം, യന്നേസിനും യംബ്രേസിനും ദൈവത്തിന്റെ അത്ഭുതത്തിന്റെ ഒരു പകര്‍പ്പ് ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ ഫറവോനോടു പറഞ്ഞു, "ഇത് ദൈവത്തിന്റെ വിരല്‍ ആകുന്നു". അവര്‍ വീണ്ടും സംസാരിക്കുന്നതും എതിര്‍ക്കുന്നതും നാം കേള്‍ക്കുന്നില്ല. ദൈവത്തിന്റെ ശത്രുക്കളെ തന്റെ വിരല്‍ നിശബ്ദമാക്കുന്നു.
ദൈവത്തിന്റെ വിരല്‍ തന്റെ ശത്രുക്കളെ മിണ്ടാതാക്കിയ മറ്റൊരു സന്ദര്‍ഭവുമുണ്ട്:
യോഹന്നാന് 8:3-11, ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്ന് നടുവിൽ നിറുത്തി അവനോട്: "ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമത്തിൽ തന്നെ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്ന് മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചു". ഇത് അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന് അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവർ അവനോട് ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: "നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമത് കല്ല് എറിയട്ടെ എന്ന് അവരോട് പറഞ്ഞു". പിന്നെയും കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവർ അതു കേട്ടിട്ടു, മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു. യേശു നിവിർന്ന് അവളോട്: സ്ത്രീയേ, അവർ എവിടെ? നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ? എന്ന് ചോദിച്ചതിന്: ഇല്ല കർത്താവേ, എന്ന് അവൾ പറഞ്ഞു. "ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു".
ദൈവത്തിന്റെ കരം മുഴു ലോകത്തേയും നിശബ്ദമാക്കുന്നു. പുറപ്പാട് 31 ല്‍, നാം അത് വായിക്കുന്നുണ്ട്, ദൈവം. . . .
പുറപ്പാട് 31:18 . . . . . . മോശെയോട് അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.
പത്തു കല്പനകള് ദൈവത്തിന്റെ കൈവിരലുകളാല്‍ എഴുതപ്പെട്ടതാണ്. ദൈവവുമായി ശത്രുതയിലുള്ള സകലരേയും അത് നിശബ്ദമാക്കുകയും ചെയ്തു.
റോമര്‍ 3:19, ന്യായപ്രമാണം പറയുന്നത് എല്ലാം ന്യായപ്രമാണത്തിൻകീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.
പിന്നെ യഹോവ മോശെയോടു കല്പിച്ചത്: നീ നാളെ നന്നാ രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നില്ക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്ക. (പുറപ്പാട് 8:20).
നന്നാ രാവിലെ :
തിടുക്കത്തെയും ദൃഢനിശ്ചയത്തേയുമാണ് സാദൃശ്യപ്പെടുത്തുന്നത്. വേദപുസ്തക പശ്ചാത്തലത്തില്‍, അതിരാവിലെയുള്ള പ്രവര്‍ത്തി പലപ്പോഴും ഒരു പ്രധാനപ്പെട്ട സന്ദേശത്തെയോ അല്ലെങ്കില്‍ പ്രവര്‍ത്തിയെയോ ആണ് സൂചിപ്പിക്കുന്നത് (ഉദാഹരണത്തിനു, ഉല്പത്തി 22:3ല്‍,ദൈവത്തിന്റെ കല്പന അനുസരിക്കുവാന്‍ വേണ്ടി അബ്രഹാം അതികാലത്ത് എഴുന്നേല്ക്കുന്നു).
ഫറവോന്റെ മുമ്പാകെ:
ഫറവോന്റെ അധികാരത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയെ സൂചിപ്പിക്കുന്നു, മാത്രമല്ല രാജാവിന്റെ ചെറുത്തുനില്പ്പിന്മേല് ദൈവത്തിന്റെ കല്പന ഉറപ്പിക്കയും ചെയ്യുന്നു.
21നീ എന്റെ ജനത്തെ വിട്ടയയ്ക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിന്മേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും. 22ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്നു നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും. 23എന്റെ ജനത്തിനും നിന്റെ ജനത്തിനും മധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും. (പുറപ്പാട് 8:21-23).
മിസ്രയിമ്യരും യിസ്രായേല്യരും തമ്മിലുള്ള വ്യക്തമായ വ്യത്യാസം വരുത്തികൊണ്ട്, തിരഞ്ഞെടുക്കപ്പെട്ടവരും സംരക്ഷിക്കപ്പെട്ടവരും എന്ന ആശയത്തെ ശക്തിപ്പെടുത്തികൊണ്ട്, തന്റെ ജനത്തിന്മേലുള്ള ദൈവത്തിന്റെ സംരക്ഷിത കൃപയെയാണ് ഇത് പ്രകടമാക്കുന്നത്. (പുറപ്പാട് 8:22).
ഈ വേര്‍പാട്, വേദപുസ്തകത്തിലുടനീളം കാണുന്നതായ വിശുദ്ധിയുടേയും, വേര്‍തിരിക്കലിന്റെയും ആശയത്തെ പ്രതിബിംബിപ്പിക്കുന്നു (ലേവ്യാപുസ്തകം 20:26).
നാളെ ഈ അടയാളം ഉണ്ടാകും:
ദൈവത്തിന്റെ പരമാധികാരത്തേയും അവന്റെ വാഗ്ദത്തങ്ങളുടെ ഉറപ്പിനേയും സ്ഥിരീകരിച്ചുകൊണ്ട്, ദൈവത്തിന്റെ മുന്നറിവുകളേയും, സംഭവങ്ങളുടെ ആസൂത്രിത നിര്‍വ്വഹണത്തേയും വെളിപ്പെടുത്തുന്നു. (യെശയ്യാവ് 46:10).
ഒത്തുതീര്‍പ്പ്
പുറപ്പാട് 8:24-27 . . . . . . . . അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: "നിങ്ങൾ പോയി ദേശത്തുവച്ചുതന്നെ നിങ്ങളുടെ ദൈവത്തിനു യാഗം കഴിപ്പിൻ എന്നു പറഞ്ഞു". അതിനു മോശെ: "അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്ക് അറപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്ക് അറപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറികയില്ലയോ? ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവനു യാഗം കഴിക്കേണം എന്നു പറഞ്ഞു".
നായീച്ചയുടെയും പേനിന്റെയും ആക്രമണം ഉള്‍പ്പെടെയുള്ള, മോശമായ ചില ഉപയോഗങ്ങളാല്‍ ദൈവത്തിങ്കല്‍ നിന്നുണ്ടായ അനവധിയായ സമ്മര്‍ദ്ദങ്ങള്‍ക്കു ശേഷം, ഇപ്പോള്‍ ഫറവോന് ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുന്നു! 'ശരി', ഫറവോന് പറയുന്നു, 'നിങ്ങൾ പോയി ദേശത്തുവച്ചുതന്നെ നിങ്ങളുടെ ദൈവത്തിനു യാഗം കഴിപ്പിൻ'. ഒരുപക്ഷേ ഫറവോന് നല്ല ഒരു സമയം അനുഭവിക്കുകയായിരുന്നിരിക്കാം? അവന് തന്റെ നിലപാടില്‍ വിട്ടുവീഴ്ച ചെയ്തു, എന്നാല്‍ അതിനു ഇപ്പോഴും ഒരു സൂക്ഷ്മമായ വളച്ചൊടിക്കലുണ്ട്.
ഈ വാക്യത്തില്‍ നിന്നും സാത്താന്റെ സ്വഭാവത്തെക്കുറിച്ച് നാം എന്താണ് പഠിക്കുന്നത്, നിങ്ങള്‍ എന്തോ പറയുന്നത് ഞാന്‍ കേള്‍ക്കുന്നു. . . . ശരി, നിങ്ങള്‍ ചോദിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. നമുക്ക് പഠിക്കുവാന്‍ കഴിയുന്നത് ഇതാണ്, ഒരുവന് ഒരു വിശ്വാസി ആകുന്നത് തടയുവാന്‍ അവനു കഴിഞ്ഞില്ല എങ്കില്‍ അടുത്ത പദ്ധതി അവരെ ലൌകീകന്മാര് ആക്കുക എന്നുള്ളതാണ്. 'ദേശത്തുവച്ചുതന്നെ നിങ്ങളുടെ ദൈവത്തിനു യാഗം കഴിപ്പിൻ' എന്നതുകൊണ്ട് അവന് അര്‍ത്ഥമാക്കുന്നത് ഇതുതന്നെയാണ്. അടിസ്ഥാനപരമായി, നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങളുടെ വിശ്വാസം പ്രായോഗീകമാക്കാം, എന്നാല്‍ അത് മിസ്രയിമില്‍ ആയിരുന്നുകൊണ്ട് ചെയ്യുക. . . . അത് എപ്പോഴും അവന്റെ ലൌകീക വ്യവസ്ഥിതിയ്ക്കുള്ളില്‍ തന്നെയായിരിക്കുക. "ക്രിസ്ത്യാനിത്വം" എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന പലതും ഇന്ന് ഈ വിഭാഗത്തില്‍ പെടുന്നതാണ്.
തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനോ ഒരു തരത്തിലും മാറ്റം വരുത്തുവാനോ അനുവദിക്കാതെ ഏതെങ്കിലും തരത്തിലുള്ള ദൈവഭക്തിയോ വിശ്വാസമോ ഉണ്ടായിരിക്കുവാന്‍ അനേകം ആളുകളും ഇഷ്ടപ്പെടുന്നു. ഞായറാഴ്ചകളില്‍ തിളക്കമുള്ളവരും ശുദ്ധിയുള്ളവരുമായി പലരും കാണപ്പെടുന്നു എന്നാല്‍ ആഴ്ചയുടെ ശേഷിക്കുന്ന ദിവസങ്ങളില്‍ അവര്‍ മിസ്രയിമില്‍ തന്നെയാണ് ആയിരിക്കുന്നത്. ഇതുതന്നെയാണ് ഫറവോന് ഇവിടെ പറയുന്നത് - 'നിങ്ങള്‍ക്ക് താല്പര്യമാണെങ്കില് കുറച്ചു മതഭക്തി നിങ്ങള്‍ക്കാകാം, എന്നാല്‍ അത് മിസ്രയിമില്‍ നിന്നുകൊണ്ട് തന്നെയായിരിക്കണം'. ഓടിപൊയ്ക്കോള്ക എന്ന് ഫറവോനെകൊണ്ട് പറയിപ്പിക്കത്തക്കവിധം, "അത് ശരിയാകുകയില്ല" എന്ന് മോശെ കാര്യങ്ങള്‍ നന്നായി പറഞ്ഞു.
വിട്ടുവീഴ്ച - ആഴമില്ലാത്ത ക്രിസ്തീയവിശ്വാസം
അപ്പോൾ ഫറവോൻ: "നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മരുഭൂമിയിൽവച്ചു യാഗം കഴിക്കേണ്ടതിനു നിങ്ങളെ വിട്ടയയ്ക്കാം; അതിദൂരത്തു മാത്രം പോകരുത്; എനിക്കുവേണ്ടി പ്രാർഥിപ്പിൻ എന്നു പറഞ്ഞു". (പുറപ്പാട് 8:28).
ഇത് വളരെ ആത്മീകവും ഒടുവില്‍ ഫറവോന് അനുതപിക്കുന്നതുപോലെയും തോന്നുന്നു. "നിങ്ങള്‍ക്ക് കര്‍ത്താവിനെ സേവിക്കാം, നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം എന്നാല്‍ ആഴമായ ആത്മീകതയിലേക്ക് പോകരുത്" എന്ന് ആളുകള്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഫറവോനില് കൂടി സംസാരിച്ചതും അതേ ആത്മാവ് തന്നെയായിരുന്നു.
Chapters