യഹോവ മോശെയോട്: ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് അവൻ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്റെ ദേശത്തുനിന്ന് ഓടിച്ചുകളയും എന്ന് അരുളിച്ചെയ്തു. (പുറപ്പാട് 6:1)
ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോൾ കാണും:
ദൈവം സഹായിക്കുന്നില്ല എന്ന് ചിന്തിച്ചുകൊണ്ട് മോശെ നിരുത്സാഹപ്പെട്ടു. അതിനെയെല്ലാം നിയന്ത്രിക്കുന്നത് കര്‍ത്താവാണെന്ന് മോശെ അറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് മോശേയോടുള്ള ദൈവത്തിന്റെ മറുപടി വെളിപ്പെടുത്തുന്നു. മോശെ നിരുത്സാഹപ്പെടുവാനുള്ള കാരണം അവന് ഫറവോനെക്കുറിച്ച് വളരെ ഉയര്‍ന്ന നിലയില്‍ ചിന്തിക്കുകയും ദൈവത്തെക്കുറിച്ച് അങ്ങനെ കരുതാതിരിക്കയും ചെയ്തതുകൊണ്ടാണ്.
2ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു. 3ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല. 4അവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു. 5മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ട് എന്റെ നിയമം ഓർത്തുമിരിക്കുന്നു. (പുറപ്പാട് 6:2-5).
ഞാൻ യഹോവ ആകുന്നു.
"ഞാന്‍ യഹോവയാകുന്നു" (എബ്രായഭാഷയില്‍ യാഹ്വേ) എന്നാണ് ദൈവം മോശെയ്ക്ക് തന്നെത്തന്നെ പരിചയപ്പെടുത്തുന്നത്. ഇത് ദൈവത്തിന്റെ അധികാരത്തേയും ആധിപത്യത്തേയും സ്ഥാപിക്കുന്നു. ദൈവത്തിന്റെ ദിവ്യമായ നാമമെന്ന നിലയില്‍, യഹോവ അവന്റെ ശാശ്വതവും സ്വയം നിലനില്ക്കുന്നതുമായ സ്വഭാവത്തെ സൂചിപ്പിക്കുന്നു.
എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.
താന്‍ മുമ്പ് ഗോത്രപിതാക്കന്മാരായ അബ്രഹാമിനും, യിസഹാക്കിനും, യാക്കൊബിനും "സര്‍വ്വശക്തിയുള്ള ദൈവം" എന്നര്‍ത്ഥം വരുന്ന എല്‍-ശദ്ദായി ആയിട്ടാണ് പ്രത്യക്ഷപ്പെട്ടിരുന്നത് എന്ന് ദൈവം മോശെയെ ഓര്‍മ്മിപ്പിക്കുന്നു. (ഉല്പത്തി 17:1). ദൈവം പിന്നീട് മോശെയ്ക്ക് മാത്രമായി വെളിപ്പെടുത്തി കൊടുത്ത, തന്റെ വ്യക്തിപരമായ നാമമായ 'യാഹ്വേ' എന്ന പേരില്‍ അവര്‍ ദൈവത്തെ അറിഞ്ഞിരുന്നില്ല. അവര്‍ ദൈവത്തിന്റെ ശക്തി അറിഞ്ഞിരുന്നു എന്നാല്‍ മോശെ പിന്നീട് അറിയുവാന്‍ പോകുന്നതായ നിലയിലുള്ള അതേ വ്യക്തിപരമായ ബന്ധവും വെളിപ്പാടും അവര്‍ക്കില്ലായിരുന്നു.
ഞാൻ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു.
കനാന്‍ ദേശം തങ്ങളുടെ സന്തതികള്‍ക്ക് വാഗ്ദത്തം ചെയ്തുകൊണ്ട്, ദൈവം ഗോത്രപിതാക്കന്മാരുമായി ഉടമ്പടി സ്ഥാപിക്കുകയുണ്ടായി. (ഉല്പത്തി 17:8). വാഗ്ദത്തം നിറവേറ്റുന്നതിലുള്ള ദൈവത്തിന്റെ വിശ്വസ്തതയെയാണ് ഇത് കാണിക്കുന്നത്. കനാന്‍ തങ്ങളുടെ "പരദേശയാത്രയുടെ നാട്" എന്ന നിലയില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു കാരണം ഗോത്രപിതാക്കന്മാര് പരദേശികളായിട്ടാണ് അവിടെ പാര്‍ത്തിരുന്നത്.
യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ടു.
അടിമകളായിരുന്ന യിസ്രായേല്‍ മക്കളുടെ നിലവിളി ദൈവം കേള്‍ക്കുകയും അവരുമായി ദൈവത്തിനുള്ള ഉടമ്പടിയെ അവന് ഓര്‍ക്കുകയും ചെയ്തു. ദൈവം തന്റെ ആര്‍ദ്രത കാണിക്കുകയും അവരുടെ വീണ്ടെടുപ്പുക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് ഉദ്ധരിച്ച് അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. (പുറപ്പാട് 6:6).
മിസ്രയിമിലെ അടിമത്വത്തില്‍ നിന്നും യിസ്രായേല്യരെ മോചിപ്പിക്കാമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. മിസ്രയിമ്യര്‍ തങ്ങളുടെ മേല്‍ വെച്ചിരിക്കുന്ന അതികഠിനമായ ഭാരങ്ങളില് നിന്നും ദൈവം യിസ്രായേലിനെ പുറത്തുകൊണ്ടുവരും. "നീട്ടിയിരിക്കുന്ന ഭുജം" എന്ന അലങ്കാരപ്രയോഗം അവരുടെ വിടുതലിനായി വ്യാപരിക്കുന്ന ദൈവത്തിന്റെ ശക്തിയേയും ബലത്തേയുമാണ് കാണിക്കുന്നത്. "മഹാശിക്ഷാവിധി" എന്നത് യിസ്രായേലിനെ വിട്ടയക്കുവാന്‍ വേണ്ടി ദൈവം മിസ്രയിമില്‍ വരുത്തുവാന്‍ പോകുന്നതായ ബാധകളെയാണ് സൂചിപ്പിക്കുന്നത്.
"അല്ലെങ്കിൽ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമിൽവച്ചു നീ കാൺകെ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെയൊക്കെയും പരീക്ഷകൾ, അടയാളങ്ങൾ, അദ്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവിൽനിന്നു തനിക്കായി ചെന്നെടുപ്പാൻ ഉദ്യമിച്ചിട്ടുണ്ടോ?" (ആവര്‍ത്തനപുസ്തകം 4:34)
ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. (പുറപ്പാട് 6:7).
യിസ്രായേല്‍ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാകുന്നു എന്ന് ദൈവം പ്രഖ്യാപിക്കുന്നു, മാത്രമല്ല അവന് അവരുടെ ദൈവവുമായിരിക്കും. "ഞാൻ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. നിങ്ങൾ മിസ്രയീമ്യർക്ക് അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു". (ലേവ്യാപുസ്തകം 26:12-13).
ഉടമ്പടി ബന്ധം വീണ്ടും ഉറപ്പിക്കുന്നു. മിസ്രയിമില്‍ നിന്നും അവരെ ശക്തിയോടെ വീണ്ടെടുക്കുന്നതിലൂടെ, യഹോവ ഏക സത്യ ദൈവമാകുന്നു എന്ന് അവരറിയും.
ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങൾക്ക് അവകാശമായി തരും. (പുറപ്പാട് 6:8).
ദൈവം പിതാക്കന്മാര്ക്കു നല്‍കാമെന്ന് സത്യം ചെയ്തതായ കനാന്‍ ദേശത്തിലേക്കു അവരെ കൊണ്ടുവരാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ശാശ്വത അവകാശമായി അവര്‍ അതിനെ കൈവശമാക്കും. "ഞാന്‍ യഹോവ ആകുന്നു" എന്ന തന്റെ പ്രതിബദ്ധതയെ ദൈവം ഉറപ്പിക്കുന്നു, അത് പൂര്‍ത്തിയാക്കുവാനുള്ള അവന്റെ ശക്തിയെ അത് സ്ഥിരീകരിക്കുന്നു.
ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെതന്നെ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല. (പുറപ്പാട് 6:9).
. . . എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല. (പുറപ്പാട് 6:9).
മോശെ മുഖാന്തിരമുള്ള ദൈവത്തിന്റെ സന്ദേശം ആളുകള്‍ കേള്‍ക്കാതിരുന്നതിന്റെ കാരണം മനോവ്യസനവും കഠിനമായ അടിമവേലയും ആയിരുന്നു.
അതുപോലെതന്നെ, ഇന്നും, ആളുകള്‍ എന്തുകൊണ്ടാണ് സുവിശേഷ സന്ദേശങ്ങള്‍ കേള്‍ക്കാതെ ഇരിക്കുന്നത്?
അതിന്റെ കാരണം ആളുകള്‍ കഠിനമായ അടിമത്വത്തിലും നിരാശയിലുമാകുന്നു എന്നതാണ്.
ഈ കാരണത്താലാണ് കഠിനമായ അടിമത്വത്തില്‍ നിന്നും ദൈവത്തിന്റെ ജനത്തെ വിടുവിക്കേണ്ടതിനു നമുക്ക് അത്ഭുതങ്ങളും, അടയാളങ്ങളും, വീര്യപ്രവര്‍ത്തികളും ആവശ്യമായിരിക്കുന്നത്. അപ്പോള്‍ അവര്‍ അത് കേള്‍ക്കും.
പലപ്പോഴും, ദൈവത്തിന്റെ വചനം വിശ്വസിക്കുന്നതില്‍ നിന്നും നമ്മുടെ സാഹചര്യങ്ങള്‍ നമ്മെ തടയുന്നുണ്ട്. കഷ്ടതകള്‍, അസ്വസ്ഥതകള്‍, പരീക്ഷണങ്ങള്‍, ഉപദ്രവങ്ങള്‍ ഇവയെല്ലാം നമ്മുടെ വിശ്വാസം നഷ്ടമാകുവാന്‍ കാരണമാകുന്നു. എന്നാല്‍ കാഴ്ചയാലല്ല, വിശ്വാസത്താല്‍ നടക്കുവാനാണ് നമ്മോടു ആവശ്യപ്പെട്ടിരിക്കുന്നത്. (2 കൊരിന്ത്യര്‍ 5:7).
10യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 11നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോട്, യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു. (പുറപ്പാട് 6:10-11).
ദൈവം മോശെയെ തന്റെ പ്രധാന ദൌത്യം ഭരമേല്‍പ്പിക്കുന്നു - ഫറവോനുമായി കൂടിക്കാഴ്ച നടത്തുകയും ഇവിടെ "യിസ്രായേല്‍മക്കള്‍" എന്ന് പരാമര്‍ശിച്ചിരിക്കുന്ന യിസ്രായേല്യര്‍ക്കു സ്വാതന്ത്ര്യം നല്കുവാന് അവനെ നിര്‍ബന്ധിക്കുകയും ചെയ്യണം. അവര്‍ ദൈവത്തിന്റെ ജനമാകുന്നു എന്നതിനെ ഇത് സ്ഥാപിക്കുന്നു.
അതിനു മോശെ: യിസ്രായേൽമക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു. (പുറപ്പാട് 6:12).
മോശെയുടെ നിരാശയുടെ കാരണം ശ്രദ്ധിക്കുക: ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ. മുമ്പ്, അവന് എതിര്ത്തുപറഞ്ഞത് താന്‍ വാക്സാമർഥ്യമുള്ളവനല്ല എന്ന് അവന് വിശ്വസിച്ചിരുന്നതുകൊണ്ടാണ് (പുറപ്പാട് 4:10). ഇപ്പോള്‍ അവന് എതിര്‍ക്കുവാനുള്ള കാരണം താന്‍ ആ ദൌത്യത്തിനു യോഗ്യനല്ല എന്ന് അവന് വിശ്വസിച്ചതിനാലാണ്.
അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്ന് പുറപ്പെടുവിക്കേണ്ടതിന് അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു. (പുറപ്പാട് 6:13).
അഹരോന് തന്റെ കൂടെ പോരുകയും സംസാരിക്കുവാന്‍ സഹായിക്കുകയും ചെയ്യുമെന്നും, ദൈവീകമായ അധികാരം ഉണ്ടായിരിക്കുമെന്നും പറഞ്ഞുകൊണ്ട് ദൈവം മോശെയെ വീണ്ടും ഉറപ്പിക്കുന്നു. ദൈവം വേലയ്ക്കായി വിളിക്കുന്നവരെ പിന്തുണയും കൂട്ടാളികളെയും നല്‍കികൊണ്ട് പലപ്പോഴും അവരെ ആശ്വസിപ്പിക്കും, ആവര്‍ത്തനപുസ്തകം 31:8 ല്‍ പറയുന്നു: "യഹോവതന്നെ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്".
ഇത് യിസ്രായേലിനും ഫറവോനും ഉള്ളതായ കേവലം ഉപദേശം മാത്രമല്ല, മറിച്ച് ഇത് ദൈവത്തിന്റെ ഹിതമാകുന്നു എന്ന് മോശെയും മനസ്സിലാക്കണമായിരുന്നു. ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിറവേറ്റപ്പെടുന്നതായ ദൈവത്തിന്റെ അധികാരത്തോടെയുള്ള കല്പനയായിരുന്നു ഇത്. ഉപദേശം പരിണിതഫലങ്ങള്‍ ഇല്ലാതെ അവഗണിക്കുവാന്‍ കഴിയും, എന്നാല്‍ ഒരു കല്പന, അത് അവഗണിച്ചാല്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.
പുറപ്പാട് 6:13-30 വരെ കുടുംബത്തലവന്മാര് ആകുന്നു.
ഈ വംശാവലി ഉള്‍പ്പെടുത്തുവാന്‍ മോശെ കഥ ഇവിടെ നിര്‍ത്തുന്നു. അവന് യിസ്രായേലിന്റെ എല്ലാ സന്തതി പരമ്പരകളേയും അവലോകനം ചെയ്യുകയല്ല, മറിച്ച് താനും അഹരോനും ആരാണെന്ന് സ്ഥാപിക്കുവാന്‍ വേണ്ടി, അഹരോന്റെയും അവന്റെ കുടുംബത്തിന്റെയും വംശപ്പട്ടിക നല്‍കുകയാണ് ചെയ്യുന്നത്.
Chapters