അനുദിന മന്ന
ദിവസം 03:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Wednesday, 13th of December 2023
1
0
471
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
"ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണിക്കും". (സങ്കീര്‍ത്തനം 119:17).
നമ്മുടെ ദൈവീക നിയോഗങ്ങള്‍ നിറവേറ്റുകയും നല്ല വാര്‍ദ്ധക്യത്തില്‍ മരിക്കുകയും ചെയ്യുക എന്നത് നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഹിതമാകുന്നു. നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതത്തില്‍ അകാലത്തിലുള്ള മരണമോ, അഥവാ എപ്പോഴും രോഗവും, വേദനയും, തിന്മയും വ്യാധികളും നിറഞ്ഞതായ ഒരു ജീവിതം ഉള്‍പ്പെടുന്നില്ല.
മരണം എന്നാല്‍ "വേര്‍പിരിയല്‍ അഥവാ പരിസമാപ്തി" എന്നാണ് അര്‍ത്ഥം. പിശാച് നമ്മെ ദൈവത്തിങ്കല്‍ നിന്നും വേര്‍പിരിക്കുവാന്‍ നോക്കുകയും ഭൂമിയിലെ നമ്മുടെ ദൈവീക നിയോഗങ്ങളെ പര്യവസാനിപ്പിക്കുവാന്‍ ലക്ഷ്യമിടുകയും ചെയ്യുന്നു; നാം ശക്തിയോടെ ഇതിനെ എതിര്‍ക്കുകയും അവന്‍റെ ആയുധങ്ങളെ നശിപ്പിക്കുകയും വേണം.
മൂന്നു പ്രധാനപ്പെട്ട തരത്തിലുള്ള മരണങ്ങളുണ്ട്:
1. ആത്മീക മരണം
ദൈവത്തിന്‍റെ ആത്മാവ് മനുഷ്യന്‍റെ ആത്മാവില്‍ നിന്നും വേര്‍പിരിയുമ്പോഴാണ് ആത്മീക മരണം സംഭവിക്കുന്നത്. ആദാമും ഹവ്വയും അനുഭവിച്ച ആദ്യത്തെ മരണം ആത്മീകമായിരുന്നു; അവര്‍ ദൈവത്തിന്‍റെ ആത്മാവിങ്കല്‍ നിന്നും വേര്‍പിരിയപ്പെട്ടു. "എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും". (ഉല്പത്തി 2:17).
2. ശാരീരിക മരണം
ശാരീരിക മരണമെന്നാല്‍ ആത്മാവ് ഭൌതീക ശരീരത്തില്‍ നിന്നും വേര്‍പിരിയുന്നതാകുന്നു.
ആദാം ആത്മീക മരണം അനുഭവിച്ചതിനു ശേഷം, തന്‍റെ ശാരീരിക മരണം സംഭവിക്കുവാന്‍ 930 വര്‍ഷങ്ങള്‍ വേണ്ടിവന്നു, എന്നാല്‍ താന്‍ ദൈവത്തോട് അനുസരണക്കേട് കാണിച്ചതിനു ശേഷം താന്‍ അനുഭവിച്ച ആത്മീക മരണത്തിന്‍റെ അനന്തരഫലമായിരുന്നു തന്‍റെ ശാരീരിക മരണം. "ആദാമിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിമുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു" (ഉല്പത്തി 5:5).
3. നിത്യമായ മരണം
മനുഷ്യന്‍റെ ആത്മാവ് പ്രതിവിധിയില്ലാതെ ദൈവത്തിന്‍റെ ആത്മാവില്‍ നിന്നും വേര്‍പിരിയുമ്പോള്‍ ആണ് നിത്യമായ മരണം സംഭവിക്കുന്നത്,
7ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്‍റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ 8നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്കുന്നത് ദൈവസന്നിധിയിൽ നീതിയല്ലോ. 9ആ നാളിൽ അവൻ. . . . . . സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്‍റെ സന്നിധാനവും അവന്‍റെ വല്ലഭത്വത്തോടു കൂടിയ മഹത്ത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും. (2 തെസ്സലോനിക്യര്‍ 1:7-9).
നിത്യനാശം എന്ന ശിക്ഷാവിധി എന്ന പദപ്രയോഗം ശ്രദ്ധിക്കുക.
എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറയ്ക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കു പറയുന്ന ഏവർക്കുമുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം. (വെളിപ്പാട് 21:8). രണ്ടാമത്തെ മരണം നിത്യമരണം ആകുന്നു.
അകാലമരണത്തിന്‍റെ കാരണങ്ങള്‍.
ഒരാള്‍ തന്‍റെ സാദ്ധ്യതകള്‍ കൈവരിക്കുന്നതിനു മുമ്പ് മരിക്കുന്നതിനാണ് അകാലത്തിലുള്ള മരണം എന്ന് പറയുന്നത്; ചില ആളുകള്‍ തങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സകലവും ആനന്ദിച്ച് അനുഭവിക്കേണ്ട സമയത്ത് മരണം വരിക്കുന്നു. ഇതെല്ലാം പിശാചിന്‍റെ പ്രവര്‍ത്തിയെയാണ് വെളിപ്പെടുത്തുന്നത് (മോഷ്ടിക്കുവാനും, അറുക്കുവാനും, മുടിക്കുവാനും, യോഹന്നാന്‍ 10:10 കാണുക).
1. പാപപൂര്‍ണ്ണമായ ജീവിതശൈലി
20ആഖാൻ യോശുവയോട്: "ഞാൻ യിസ്രായേലിന്‍റെ ദൈവമായ യഹോവയോടു പിഴച്ച് ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. 21ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായൊരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്‍റെ കൂടാരത്തിന്‍റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്ന് ഉത്തരം പറഞ്ഞു".
25നീ ഞങ്ങളെ വലച്ചത് എന്തിന്? യഹോവ ഇന്നു നിന്നെ വലയ്ക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയിൽ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു.
26അവന്‍റെമേൽ അവർ ഒരു വലിയ കൽക്കുന്നു കൂട്ടി; അത് ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർതാഴ്വര എന്ന് ഇന്നുവരെ പേർ പറഞ്ഞുവരുന്നു. (യോശുവ 7:20-21, 25-26).
ആഖാന്‍ തന്‍റെ ഗുരുതരമായ പാപംനിമിത്തം അകാലത്തില്‍ മരിക്കുവാന്‍ ഇടയായി.
ദൈവവചനത്തോടുള്ള തുടര്‍മാനമായ അനുസരണക്കേടും പാപകരമായ ജീവിതശൈലിയും മരണത്തെ ആകര്‍ഷിക്കും, മരണം പ്രത്യക്ഷത്തില്‍ വെളിപ്പെടുന്നതിനു സമയങ്ങള്‍ എടുത്തേക്കാം, എന്നാല്‍ അത് ഉറപ്പായും സംഭവിക്കും.
2. മനുഷ്യരുടെ ദുഷ്ടത
അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന് അവർ കയ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ചെയ്യുന്നു (സങ്കീര്‍ത്തനം 64:3).
എന്നാറെ കയീൻ തന്‍റെ അനുജനായ ഹാബെലിനോട്: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്‍റെ അനുജനായ ഹാബെലിനോടു കയർത്ത് അവനെ കൊന്നു. (ഉല്പത്തി 4:8).
മനുഷ്യന്‍റെ ഹൃദയം ദുഷിച്ച ചിന്തകളും സ്വാര്‍ത്ഥമായ ലക്ഷ്യങ്ങളും കൊണ്ട് നിരഞ്ഞിരിക്കുന്നതാണ്. മനുഷ്യരുടെ ഹൃദയത്തിലെ ദുഷ്ടത തങ്ങളുടെ പ്രിയപ്പെട്ടവരേയും ചുറ്റുപാടുമുള്ളവരെയും ഇല്ലാതാക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു.
3 ആത്മീകമായ ആക്രമണങ്ങള്‍
17ആ സ്ത്രീ ഗർഭം ധരിച്ചു പിറ്റേ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു.18ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്‍റെ അപ്പന്‍റെ അടുക്കൽ ചെന്നു.
19അവൻ അപ്പനോട്: എന്‍റെ തല, എന്‍റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോട്: ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുപോക എന്നു പറഞ്ഞു.
20അവൻ അവനെ എടുത്ത് അവന്‍റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി. (2 രാജാക്കന്മാര്‍ 4:17-20).
ഈ വേദഭാഗത്തില്‍ പറഞ്ഞിരിക്കുന്ന ബാലന്‍ ശാരീരികമായ കാരണങ്ങളൊന്നും കൂടാതെയാണ് മരിച്ചത്. അത് അവന്‍റെ തലയ്ക്കും ആരോഗ്യത്തിനും നേരെയുണ്ടായ ആത്മീക ആക്രമണമായിരുന്നു. പഴയനിയമത്തില്‍, പൈശാചീക ശക്തികളുടെ പ്രവര്‍ത്തികള്‍ കാണുന്നുണ്ടെങ്കിലും മനസ്സിലാകില്ല. മറിച്ച് പുതിയ നിയമത്തില്‍, അന്ധകാരത്തിന്‍റെ മറഞ്ഞിരിക്കുന്ന പ്രവര്‍ത്തികളെ ക്രിസ്തു തുറന്നുകാട്ടുകയും ഈ ദുഷ്ട പൈശാചീക ശക്തിയുടെമേല്‍ നമുക്ക് അധികാരം നല്‍കുകയും ചെയ്തിരിക്കുന്നു (ലൂക്കോസ് 10:19). ആത്മീക അസ്ത്രങ്ങള്‍ അനുദിനവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, ദൈവത്തിന്‍റെ സഹായം ഇല്ലെങ്കില്‍, ഏതുസമയത്തും ആളുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കാം. "രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും". (സങ്കീര്‍ത്തനം 91:5).
ആത്മീകം ഭൌതീകതയെ നിയന്ത്രിക്കുന്നു, ഭൌതീക മണ്ഡലത്തില്‍ എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ്, അതിനെ ആത്മീക മണ്ഡലത്തില്‍ പര്യവസാനിപ്പിക്കയും നടപ്പിലാക്കുകയും വേണം. മരണത്തിന്‍റെ ആക്രമണത്തെ അതിജീവിക്കുവാന്‍ ശക്തി ആവശ്യമാകുന്നു. രാജാവായ ശൌല്‍ ഒരുക്കിയ മരണത്തിന്‍റെ പല കെണികളില്‍ നിന്നും ദാവീദ് രക്ഷപ്പെട്ടു, എന്നാല്‍ ഹാബേല്‍ നിഷ്കളങ്കന്‍ ആയിരുന്നു എന്നിട്ടും കയീനാല്‍ കൊല്ലപ്പെട്ടു. (1 ശമുവേല്‍ 18:11-12; ഉല്പത്തി 4:8). നിഷ്കളങ്കരായ ആളുകള്‍ ശക്തിയില്ലാത്തവരും അജ്ഞരുമായിരിക്കുമ്പോള്‍ മരണത്തിനു കീഴ്പ്പെടുവാന്‍ സാദ്ധ്യതയുണ്ട്.
ഇന്ന്, നമ്മെ കൊല്ലുവാന്‍ വേണ്ടി രൂപകല്‍പന ചെയ്തിരിക്കുന്ന സകല ദോഷകരമായ പദ്ധതികളേയും പ്രാര്‍ത്ഥനയോടെ നാം നശിപ്പിക്കുവാന്‍ പോകയാണ്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഞാന്‍ പ്രവചിക്കുന്നു: നിങ്ങള്‍ മരിക്കുകയില്ല മറിച്ച് നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ നിയോഗം പൂര്‍ത്തിയാക്കും യേശുവിന്‍റെ നാമത്തില്‍. നിങ്ങളുടെ ജിവിതത്തിലെ ഒന്നുംതന്നെ ഇല്ലാതാകുകയില്ല യേശുവിന്‍റെ നാമത്തില്‍.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
1. എന്‍റെ പിതാവേ, എന്‍റെ സൃഷ്ടിതാവേ, അങ്ങ് എനിക്ക് ദാനം ചെയ്തിരിക്കുന്ന ഈ ജീവിതത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ അങ്ങയെ ആരാധിക്കുന്നു, കര്‍ത്താവേ. (സങ്കീര്‍ത്തനം 139:14).
2. പിതാവേ, അങ്ങയുടെ വഴികളില്‍ നടക്കുവാനും അങ്ങയുടെ ചട്ടങ്ങളെ പാലിക്കുവാനുമുള്ള കൃപ എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും നല്‍കേണമേ. ജീവനുള്ളവരുടെ ഈ ദേശത്ത് ഞങ്ങളുടെ നാളുകളെ ദയവായി ദീര്‍ഘമാക്കേണമേ യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 5:33).
3. എബെന്‍യേസര്‍ ആയിരിക്കുന്ന യഹോവേ, ഞങ്ങളുടെ ജീവിതത്തിലെ എല്ലാ നാളുകളിലും അങ്ങയെ ഭയപ്പെടുവാനുള്ള കൃപ എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 9:10).
4. എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും കൊല്ലുവാനുള്ള ഉദ്ദേശത്തിനായി പദ്ധതിയിട്ടിരിക്കുന്ന സകല രോഗങ്ങളും വ്യാധികളും, യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. (പുറപ്പാട് 23:25).
5. ഞാന്‍ അകാലത്തില്‍ മരിക്കേണ്ടതിനായി എന്‍റെ ശരീരത്തില്‍ കൊണ്ടിട്ടിരിക്കുന്ന എല്ലാ ദോഷങ്ങളും, പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ നശിച്ചുപോകട്ടെ. (യെശയ്യാവ് 54:17).
6. എന്‍റെ ജീവിതത്തിന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെ ജിവിതത്തിന്‍റെയും ദൈര്‍ഘ്യത്തെ വെട്ടിക്കുറച്ചേക്കാവുന്ന വിചിത്രമായ സകല ഉടമ്പടികളും ശാപങ്ങളും യേശുവിന്‍റെ രക്തത്താല്‍ നശിച്ചുപോകട്ടെ, യേശുവിന്‍റെ നാമത്തില്‍. (ഗലാത്യര്‍ 3:13).
7. ഇരുട്ടില്‍ സഞ്ചരിക്കുന്ന മരണത്തിന്‍റെയും മഹാമാരിയുടെയും യാതൊരുവിധ അമ്പും എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും തൊടുകയില്ല യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 91:5-6).
8. ഞാൻ മരിക്കയില്ല; ജീവനുള്ളവരുടെ ദേശത്ത് ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ മഹത്വത്തെ വർണിക്കും യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 118:17).
9. ദൈവത്തിന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെ, എന്‍റെ ജീവിതത്തിലെ നിര്‍ജ്ജീവമായ സദ്‌ഗുണങ്ങളെ ജീവനിലേക്ക് കൊണ്ടുവരേണമേ യേശുവിന്‍റെ നാമത്തില്‍. (റോമര്‍ 8:11).
10. എന്‍റെ ജീവിതത്തിലെ നിര്‍ജ്ജീവമായതും പ്രതീക്ഷയില്ലത്തതുമായ സാഹചര്യത്തിന്മേല്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ജീവന്‍ പ്രഖ്യാപിക്കുന്നു. (നിങ്ങളുടെ സാമ്പത്തീകം, മക്കള്‍, ബിസിനസ് തുടങ്ങിയവയുടെ മേല്‍ അങ്ങനെ സംസാരിക്കുക). (യെഹസ്കേല്‍ 37:5).
11. നിങ്ങളുടെ പ്രാര്‍ത്ഥനയുടെ മറുപടിയ്ക്കായി ദൈവത്തിനു നന്ദി അര്‍പ്പിക്കുക. (വളരെ ഗുണകരമായ സമയങ്ങള്‍ ഇവിടെ ചിലവഴിക്കുക) (ഫിലിപ്പിയര്‍ 4:6).
12. സ്വര്‍ഗ്ഗീയ പിതാവേ, വെല്ലുവിളികളുടെ നടുവില്‍ അങ്ങയിലുള്ള എന്‍റെ വിശ്വാസത്തേയും ആശ്രയത്തെയും ശക്തിപ്പെടുത്തേണമേ. അങ്ങയെ സ്നേഹിക്കുന്നവര്‍ക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന് അറിഞ്ഞുകൊണ്ട്, എല്ലാ സാഹചര്യങ്ങളുടെ മേലും അങ്ങയുടെ കരം കാണുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. (റോമര്‍ 8:28).
Most Read
● യഹോവയെ വിളിച്ചപേക്ഷിപ്പിന്● നഷ്ടമായ രഹസ്യം
● വീഴ്ചയില്‍ നിന്നും വീണ്ടെടുപ്പിലേക്കുള്ള ഒരു യാത്ര
● ആഴമേറിയ വെള്ളത്തിലേക്ക്
● നിങ്ങള്‍ ഏകാന്തതയോടു പോരാടുന്നവരാണോ?
● ദയ സുപ്രധാനമായതാണ്
● നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് എങ്ങനെ
അഭിപ്രായങ്ങള്‍