ക്രിസ്ത്യാനികളെന്ന നിലയില്‍, ദൈവത്തിന്‍റെ വചനത്തെ അങ്ങേയറ്റം ആദരവോടും കരുതലോടും കൂടി കൈകാര്യം ചെയ്യുവാന്‍ വിളിക്കപ്പെട്ടവരാണ് നാം. വേദപുസ്തകം ഏതെങ്കിലും സാധാരണ പുസ്തകം പോലെയല്ല; ഇത് ജീവനുള്ള ദൈവത്തിന്‍റെ പ്രചോദിതവും, മാറ്റമില്ലാത്തതും, തെറ്റില്ലാത്തതുമായ വചനമാകുന്നു. ഇത് നാം നമ്മുടെ ജീവിതത്തെ കെട്ടിപ്പടുക്കുന്ന അടിസ്ഥാനവും ക്രിസ്തുവിനോടു കൂടെയുള്ള നമ്മുടെ നടപ്പില്‍ നമ്മെ നയിക്കുന്ന സത്യത്തിന്‍റെ ഉറവിടവുമാകുന്നു. ആകയാല്‍, നാം ദൈവത്തിന്‍റെ വചനത്തെ താഴ്മയോടും, അതിലെ സന്ദേശത്തില്‍ നിന്നു ഒന്നും കുറയ്ക്കുകയോ അതിനോട് ഒന്നും കൂട്ടുകയോ ചെയ്യാതെ അതിന്‍റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാനുള്ള ആഗ്രഹത്തോടെ അതിനെ സമീപിക്കേണ്ടത് നിര്‍ണ്ണായകമായ കാര്യമാകുന്നു.
ദൈവ വചനം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത
ആവര്‍ത്തനപുസ്തകം 4:2ല്‍ നമ്മോടു ഇങ്ങനെ കല്പ്പിച്ചിരിക്കുന്നു, "ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കയോ ചെയ്യരുത്". ദൈവവചനത്തിന്‍റെ സത്യസന്ധതയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ ഈ വാക്യം ഊന്നിപറയുന്നു. നാം തിരുവചനത്തോടു കൂട്ടുച്ചേര്‍ക്കുകയോ അതില്‍ നിന്നും എടുത്തുകളയുകയോ ചെയ്യുമ്പോള്‍, നാം അടിസ്ഥാനപരമായി ദൈവത്തിന്‍റെ വാക്കുകളെത്തന്നെ മാറ്റുകയാണ്, അത് ഗുരുതരമായ കുറ്റമാണ്.
ദൈവവചനത്തില്‍ കൃത്രിമം കാണിക്കുന്നതിനെതിരെ സദൃശ്യവാക്യങ്ങളുടെ പുസ്തകവും നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു: "ദൈവത്തിന്‍റെ സകല വചനവും ശുദ്ധി ചെയ്തതാകുന്നു . . . . . അവന്‍റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്" (സദൃശ്യവാക്യങ്ങള്‍ 30:5-6). തിരുവെഴുത്തുകള്‍ പരിഷ്കരിക്കുവാന്‍ ശ്രമിക്കുന്നതിലൂടെ, ദൈവവചനം ഏതെങ്കിലും വിധത്തില്‍ ന്യുനതയോ അപൂര്‍ണ്ണതയോ ഉള്ളതാണെന്ന് നാം സൂചിപ്പിക്കുന്നു, അത് തികച്ചും നിഗളത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ഒരു രൂപമാകുന്നു.
ദൈവവചനം തിരുത്തുന്നതിന്‍റെ അനന്തരഫലങ്ങള്‍
നാം ദൈവവചനത്തില്‍ തിരുത്തല്‍ വരുത്തുവാന്‍ ശ്രമിക്കുമ്പോള്‍, അതിന്‍റെ ശക്തിയേയും അധികാരത്തേയും നാം കുറച്ചുകാണിക്കുകയാണ്. പ്രവാചകനായ യിരെമ്യാവ് കണ്ടെത്തിയതുപോലെ, ദൈവത്തിന്‍റെ സന്ദേശം, യാതൊരു ഒഴിവാക്കലോ മാറ്റങ്ങളോ ഇല്ലാതെ അതിന്‍റെ പൂര്‍ണ്ണതയില്‍ നല്‍കണം. യിരെമ്യാവ് 26:2ല്‍ ദൈവം പ്രവാചകനു ഇപ്രകാരം നിര്‍ദ്ദേശം നല്‍കുന്നു, "ഒരു വാക്കും വിട്ടുകളയരുത്". വചനത്തിലെ സന്ദേശം കുറയ്ക്കുകയോ മാറ്റുകയോ ചെയ്യുന്നതിലൂടെ, അത് കേള്‍ക്കുന്നവരുടെ ജീവിതത്തില്‍ അതിന്‍റെ സ്വാധീനവും ഫലപ്രാപ്തിയും നാം കുറയ്ക്കുകയാണ് ചെയ്യുന്നത്.
അത് മാത്രമല്ല, ദൈവവചനത്തില്‍ മാറ്റം വരുത്തുന്നത് ആത്മീകമായ ആശയകുഴപ്പത്തിലേക്കും വഞ്ചനയിലേക്കും നയിക്കും. ഏദന്‍ തോട്ടത്തില്‍ വെച്ച് ഹവ്വ സര്‍പ്പത്താല്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍, ദൈവത്തിന്‍റെ കല്‍പനയിലെ നിര്‍ണ്ണായകമായ വിശദാംശങ്ങള്‍ അവള്‍ ഒഴിവാക്കുകയും അതിനോട് കൂട്ടുകയും ചെയ്തുകൊണ്ട് പറഞ്ഞു, "എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു" (ഉല്പത്തി 3:3). ദൈവവചനത്തെ കൃത്യമായി പ്രതിനിധീകരിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍, സര്‍പ്പത്താല്‍ വഞ്ചിക്കപ്പെടുവാനും മാനവജാതിയുടെ വീഴ്ചയ്ക്കും വേണ്ടി ഹവ്വ വാതില്‍ തുറന്നുകൊടുത്തു.
താഴ്മയോടെ ദൈവത്തിന്‍റെ വചനത്തെ സമീപിക്കുക.
നാം വേദപുസ്തകം പഠിക്കുമ്പോള്‍, താഴ്മയും പഠിക്കാനുള്ള ഒരു മനസ്സോടും കൂടി നാം അതിനെ സമീപിക്കേണ്ടത് അത്യന്താപേക്ഷിതമാകുന്നു. നമ്മുടെ അറിവ് പരിമിതമാണെന്നും ദൈവവചനത്തിലെ ആഴങ്ങളെ ഗ്രഹിക്കുവാന്‍ നമുക്ക് പരിശുദ്ധാത്മാവിന്‍റെ നിയോഗം ആവശ്യമാണെന്നും നാം തിരിച്ചറിയണം. യെശയ്യാവ് 66:2 നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, "എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്‍റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും". ദൈവത്തിന്‍റെ വചനത്തെ നാം ആദരവോടും ഭയഭക്തിയോടും കൂടെ സമീപിക്കുമ്പോള്‍, ദൈവത്തിനു മാത്രം നല്‍കുവാന്‍ കഴിയുന്ന ജ്ഞാനവും വിവേകവും പ്രാപിക്കാനുള്ള സ്ഥാനത്തു നാം നമ്മെ ഉറപ്പിക്കുന്നു.
ദൈവവചനം ഉത്സാഹത്തോടെ പഠിക്കുന്നതിന്‍റെ ശക്തി
നാം വായിക്കുന്നതായ തിരുവചനത്തിന്‍റെ അളവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, നമ്മുടെ പഠനത്തിന്‍റെ ഗുണനിലവാരത്തിനു നാം മുന്‍ഗണന നല്‍കണം. വേദപുസ്തകത്തിലെ ഓരോ വാക്യങ്ങളും നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുവാന്‍ കഴിയുന്ന അഗാധമായ സത്യങ്ങളും ഉള്‍ക്കാഴ്ചകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ദൈവത്തിന്‍റെ വചനം ധ്യാനിക്കാനും അതിന്‍റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ സമയം കണ്ടെത്തുന്നതിലൂടെ, അത് നമ്മുടെ ഹൃദയത്തില്‍ വെരൂന്നുവാനും നമ്മുടെ ജീവിതത്തില്‍ ഫലം കായ്ക്കുവാനും നാം അനുവദിക്കുന്നു.
സങ്കീര്‍ത്തനക്കാരന്‍ ഇങ്ങനെ പറയുന്നു, "നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു" (സങ്കീര്‍ത്തനം 119:105). നാം നമ്മെത്തന്നെ തിരുവെഴുത്തുകളില്‍ നിമഗ്നനം ചെയ്യുകയും നമ്മുടെ ഓരോ ചുവടുകളെയും നയിക്കുവാന്‍ നാം അവയെ അനുവദിക്കുകയും ചെയ്യുമ്പോള്‍, ദൈവഹിതം അനുസരിച്ചു നടക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും സമാധാനവും നാം അനുഭവിക്കുവാന്‍ ഇടയാകും.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ പരിശുദ്ധ വചനത്തെ പരിപാലിക്കുവാനും സംരക്ഷിക്കുവാനുമുള്ള ജ്ഞാനം എനിക്ക് തരേണമേ. അങ്ങയുടെ സത്യം മനസ്സിലാക്കുന്നതിനായി, ഞാന്‍ എപ്പോഴും ആദരവോടും താഴ്മയോടും കൂടെ തിരുവചനത്തെ സമീപിക്കട്ടെ. അങ്ങയുടെ വചനത്തെ തിരുത്തുന്നതിനോ കുറച്ചുകാണിക്കുന്നതിനോ ഉള്ളതായ പ്രലോഭനത്തെ ചെറുക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Most Read
● മറക്കപ്പെട്ട കല്പന● മതപരമായ ആത്മാവിനെ തിരിച്ചറിയുക
● ദെബോരയുടെ ജീവിതത്തില്‍ നിന്നുള്ളതായ പാഠങ്ങള്‍
● അഭിവൃദ്ധിയിലേക്കുള്ള മറക്കപ്പെട്ട പ്രധാന കാര്യം
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍ #2
● സാമ്പത്തീകമായി താറുമാറായ ഒരവസ്ഥയില്‍ നിന്നും എങ്ങനെ പുറത്തുവരാം #2
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1
അഭിപ്രായങ്ങള്‍