"ജാതികളും ദൈവവചനം കൈക്കൊണ്ടു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു". (അപ്പൊ.പ്രവൃ 11:1).
ജാതികളുടെ മാനസാന്തരം, അവരുടെ സഹവര്‍ത്തിത്തം അനര്ഹമെന്നും അശുദ്ധമെന്നും കണ്ടിരുന്ന യെഹൂദന്മാര്‍ക്കു, വിശ്വാസികളായിരുന്ന യെഹൂദന്മാര്‍ക്കുപോലും ശരിക്കും മഹത്തായ ഒരു വാര്‍ത്തയായിരുന്നു. അതുകൊണ്ട് അത് വേഗത്തില്‍ സഞ്ചരിച്ചു, നല്ലതിനോ തീയതിനോ വേണ്ടി ആയിരുന്നാലും. അത് യെരുശലെമിലെ സഭയിലും (അപ്പൊസ്തലന്മാര്‍ക്കും സഹോദരന്മാര്ക്കും) വേഗത്തില്‍ എത്തി. അത് അത്ഭുതപ്പെടേണ്ടതായ ഒന്നല്ല; ഈ സംഭവം നടന്ന കൈസര്യ, യെരുശലേമിന്റെ അടുത്തുള്ള സ്ഥലമായിരുന്നു.
ജാതികള്‍ക്ക് ലഭിച്ച നല്ല വാര്‍ത്ത "ദൈവത്തിന്റെ വചനമായിരുന്നു" എന്ന കാര്യം ശ്രദ്ധിക്കുക. ദൈവവചനത്തിന്റെ ഒരു ഭാഗം മാത്രമല്ല എന്നാല്‍ ദൈവത്തിന്റെ അരുളപ്പാടിന്റെ സംക്ഷിപ്തമായ സുവിശേഷം മുഴുവനുമാണ് അവര്‍ക്ക് ലഭിച്ചത്. ദൈവവചനം എന്നത് കേവലം ഒരു സന്ദേശം മാത്രമല്ല, മറിച്ച് ക്രിസ്തു എന്ന വ്യക്തിയെയാകുന്നു സൂചിപ്പിക്കുന്നത് എന്നകാര്യവും ശ്രദ്ധിക്കുക.
ഈ വാര്‍ത്തയെ ഏറ്റവും അസാധാരണമായതാക്കിയത് എന്താണെന്ന് ചിന്തിക്കുക. ജാതികളുമായി ഇടപഴകുന്നത് യെഹൂദന്മാരെ സംബന്ധിച്ചു നിയമത്തിന്റെ ലംഘനമായിരുന്നു, എന്നാല്‍ യെഹൂദന്മാര്‍ക്കു മാത്രമെന്ന് ഒരിക്കല്‍ കണക്കാക്കപ്പെട്ടിരുന്ന ക്രിസ്തുവിന്റെ പരിശുദ്ധമായ സുവിശേഷം ഇപ്പോള്‍ അവരിലേക്കും എത്തുവാന്‍ ഇടയായി. സത്യത്തില്‍, സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുക എന്ന് ക്രിസ്തു പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്ന് ശിഷ്യന്മാര്ക്ക് പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല.
"പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോട് വാദിച്ചു: നീ അഗ്രചർമികളുടെ അടുക്കൽ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു". (അപ്പൊ.പ്രവൃ 11:2-3).
ജാതികളെക്കുറിച്ചുള്ള ഈ വലിയ വര്‍ത്തമാനം സംബന്ധിച്ചു വിശ്വാസമുള്ള യെഹൂദന്മാര്‍ക്കു അനിഷ്ടം ഉണ്ടായിയെന്ന് ഇവിടെ നമുക്ക് കാണുവാന്‍ സാധിക്കുന്നു. അവരെ ഇവിടെ "പരിച്ഛേദനക്കാർ" എന്നാണ് സൂചിപ്പിക്കുന്നത് കാരണം അവര്‍ പരിച്ഛേദനയെ അപ്പോഴും ഉന്നതമായി കരുതിവന്ന യെഹൂദാക്രിസ്ത്യാനികള് ആയിരുന്നു. ആകയാല്‍ പത്രോസിന്റെ ജാതികളുമായുള്ള (പരിച്ഛേദനയേല്‍ക്കാത്ത പുരുഷന്മാര്) സമ്പര്‍ക്കത്തെ ഒരു കുറ്റമായി അവര്‍ കണ്ടു. ജാതികളോടുകൂടെ ഭക്ഷിക്കയും പാനംചെയ്യുകയും ചെയ്തു തന്നെത്തന്നെ മലിനമാക്കിയതുകൊണ്ട് അവര്‍ അവനെ കുറ്റപ്പെടുത്തുവാന്‍ ഇടയായി. അപ്പോസ്തലന് എന്ന നിലയില്‍ പത്രോസ് തന്റെ പദവിയോടു അനാദരവ് കാണിച്ചുവെന്ന വിശ്വാസത്തോടെ യെഹൂദന്മാര്‍ അവനെ ചോദ്യം ചെയ്യുകയും സഭയുടെ അച്ചടക്കനടപടിക്ക് കീഴില്‍ അവന് വരണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
വിശ്വാസികള്‍ വിശ്വാസത്തെ എപ്രകാരം കുത്തകവത്കരിച്ചുകൊണ്ട് തെറ്റ് ചെയ്യുന്നുവെന്നും അവരില്‍ നിന്നും വ്യത്യസ്തരായ ആളുകളെ ദൈവത്തിന്റെ കൃപയില്‍ നിന്നും എങ്ങനെ ഒഴിവാക്കുന്നുവെന്നും ഇത് കാണിക്കുന്നു. അതുപോലെ, സുവിശേഷത്തിന്റെ ശുശ്രൂഷകന്മാര് ശാസനയ്ക്ക് അതീതരല്ലയെന്നും മുകളിലെ വാക്യത്തില്‍ നിന്നും നമുക്ക് പഠിക്കുവാന്‍ സാധിക്കും. ചോദ്യം ചെയ്യപ്പെടുന്നത് സാധാരണമായ ഒരു കാര്യമായി അവര്‍ക്ക് കാണുവാന്‍ കഴിയണം, അത് തങ്ങള്‍ തെറ്റ് ചെയ്യുമ്പോള്‍ മാത്രമല്ല, മറിച്ച് ആത്മാര്‍ത്ഥമായ ഹൃദയത്തോടെ ദൈവത്തിന്റെ കല്പനകളെ അനുഗമിക്കുമ്പോഴും.
"പത്രൊസ് കാര്യം ആദിമുതൽ ക്രമമായി അവരോട് വിവരിച്ചുപറഞ്ഞത്: ഞാൻ യോപ്പാപട്ടണത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരു ദർശനം കണ്ടു: ആകാശത്തിൽനിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു". (അപ്പൊ.പ്രവൃ 11:4-5).
പത്രോസ് എന്തുകൊണ്ട് ജാതികളുമായി ഇടപഴകുകയും അവര്‍ എന്തുകൊണ്ട് ദൈവവചനം കൈകൊള്ളുകയും ചെയ്തു എന്ന പത്രോസിന്റെ വിശകലനത്തിന്റെ ആരംഭത്തെ ഈ വാക്യങ്ങള്‍ കാണിക്കുന്നു. അവന് തര്ക്കിക്കുവാനൊ അല്ലെങ്കില്‍ ക്ഷമ ചോദിക്കാനോ, അവരെ സമാധാനിപ്പിക്കുവാനോ അഥവാ തന്നെ നീതികരിക്കാനൊ ശ്രമിക്കുകയല്ല എന്നത് ശ്രദ്ധിക്കുക. പകരമായി, താന്‍ എന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടോയെന്നു അവര്‍തന്നെ ന്യായം വിധിക്കേണ്ടതിനു സംഭവിച്ച കാര്യങ്ങള്‍ മുഴുവനായി അതുപോലെതന്നെ തുടക്കം മുതല്‍ അവന് വിവരിക്കുകയുണ്ടായി.
യെഹൂദന്മാരുടെ അഭിപ്രായത്തെ പത്രോസ് ആദരിച്ചു എന്നത് ശ്രദ്ധേയമാണ്, ആകയാല്‍ താന്‍ പ്രധാന അപ്പോസ്തലനാകുന്നു എന്ന് അവകാശപ്പെടാതെ അവര്‍ക്ക് കീഴ്പ്പെടുവാന്‍ തയ്യാറാകുന്നു. അവന് ദൈവത്തിന്റെ കല്പന അനുസരിച്ചതുകൊണ്ട് തന്നെത്തന്നെ നീതികരിച്ചുകൊണ്ടുള്ള അവകാശവാദങ്ങള്‍ വേണമെങ്കില്‍ അവനു നടത്താമായിരുന്നു. എന്നാല്‍, തന്റെ പ്രവര്‍ത്തികള്‍ യെഹൂദന്മാര്‍ സത്യമായ വെളിച്ചത്തില്‍ കാണണമെന്നും എന്തുകൊണ്ട് ഇപ്പോള്‍ ജാതികളെ സംബന്ധിച്ചു ഈ പുതിയ പ്രത്യാശ ഉണ്ടായിരിക്കുന്നുവെന്നും തന്റെ പഴയ വിശ്വാസത്തെ താന്‍ എന്തുകൊണ്ട് ഉപേക്ഷിച്ചുവെന്നും അവര്‍ മനസ്സിലാക്കണമെന്ന് അവന് ആഗ്രഹിച്ചു.
തന്റെ പ്രതിരോധത്തില്‍, തന്റെ പ്രവര്‍ത്തികള്‍ ദൈവം തനിക്കു നല്കിയ ഒരു ദര്‍ശനത്തിലെ നിര്‍ദ്ദേശങ്ങളാല്‍ ഉളാവായതാണെന്ന് വെളിപ്പെടുത്തികൊണ്ട് അവന് ആരംഭിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി പത്രോസിന്റെ അടുക്കല്‍ വന്ന വലിയ തുപ്പട്ടിപോലെയുള്ള പാത്രം കാണിക്കുന്നത് ഈ വെളിപ്പാട് സ്വര്‍ഗ്ഗത്തില്‍ നിന്നാണെന്നും അത് പത്രോസിനോട് വ്യക്തിപരമായി സംസാരിച്ചതാണെന്നുമാകുന്നു.
"അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാല്ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു: പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് എന്നോടു പറയുന്നൊരു ശബ്ദവും കേട്ടു.
അതിന് ഞാൻ: ഒരിക്കലും പാടില്ല, കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായിൽ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു". (അപ്പൊ.പ്രവൃ 11:6-8).
ആ വലിയ തുപ്പട്ടിപോലെയുള്ള പാത്രം താഴെ വന്നപ്പോള്‍, പത്രോസ് അതില്‍ "സൂക്ഷ്മതയോടെ നോക്കുകയും ശ്രദ്ധിക്കയും" ചെയ്തുവെന്ന് നാം കാണുന്നു. ആകയാല്‍, ദൈവം ആത്മീകമായ അറിവുകള്‍ നമുക്ക് വെളിപ്പെടുത്തി തരുമ്പോള്‍, ആ വെളിപ്പാടിന്റെ വിശദാംശങ്ങളില്‍ നാം മനസ്സോടെ ശ്രദ്ധ പതിപ്പിക്കയും അതില്‍ ഏകാഗ്രമായിരിക്കയും വേണം. ആ പാത്രത്തില്‍ ഉണ്ടായിരുന്നതിനെ കുറിച്ചും വേര്‍തിരിവില്ലാതെ എല്ലാ തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുവാനായി തനിക്കു ലഭിച്ച നിര്‍ദ്ദേശങ്ങളെ സംബന്ധിച്ചും പത്രോസ് വെളിപ്പെടുത്തുന്നു. യെഹൂദന്മാര്‍ക്കു ഉണ്ടായിരുന്ന അതേ വിശ്വാസം തന്നെ തനിക്കും ഉണ്ടായിരുന്നതുകൊണ്ട് അവനു നല്കപ്പെട്ടിരുന്ന തിരസ്കരിക്കുവാനുള്ള സ്വാതന്ത്ര്യത്തെകുറിച്ചും അവന് സംസാരിക്കുന്നു. ജാതികളുമായി സഹവര്‍ത്തിത്വം ചെയ്യുന്നതും അവര്‍ ഭക്ഷിക്കുന്നത് ഭക്ഷിക്കുകയും ചെയ്യുക എന്ന ആശയത്തെ അവന് വെറുത്തതായിരുന്നു.
"ആ ശബ്ദം പിന്നെയും ആകാശത്തിൽനിന്ന്: ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്ന് വിചാരിക്കരുത് എന്ന് ഉത്തരം പറഞ്ഞു. ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു". (അപ്പൊ.പ്രവൃ 11:9-10).
ഒരു പുതിയ കല്പനയുണ്ടെന്നുള്ള കാര്യം സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നതായ ആ ശബ്ദം എപ്രകാരം പറഞ്ഞുവെന്ന് ഈ വാക്യങ്ങളില്‍ പത്രോസ് വിവരിക്കുന്നു. ദൈവം ജനങ്ങളേയും ഒരിക്കല്‍ അവരെ മലിനമാക്കിയ വിഷയങ്ങളേയും ശുദ്ധീകരിച്ചതിനാല്‍ അവന് ഇനി ഒരിക്കലും ജാതികളെയും അവരുടെ ഭക്ഷണപദാര്‍ത്ഥങ്ങളെയും സാധാരണമെന്നോ അശുദ്ധമെന്നോ പറയരുത്. അതുകൊണ്ട്, തന്റെ അഭിപ്രായത്തില്‍ വന്ന മാറ്റത്തിന്റെ കാരണം അവന് അവര്‍ക്ക് കാണിച്ചുകൊടുക്കുന്നു; ദൈവം കാര്യങ്ങളുടെ ക്രമത്തെ മാറ്റുവാന്‍ ഇടയായി.
10 -ാം വാക്യത്തില്‍, ആ വെളിപ്പാട് (കൊന്നു ഭക്ഷിക്കുവാനുള്ള നിര്‍ദ്ദേശം, ഈ സ്വാതന്ത്ര്യത്തിനുള്ള കാരണം, ദൈവം ശുദ്ധീകരിച്ചതിനെ മലിനമെന്നു വിളിക്കരുത്), രണ്ടാം പ്രാവശ്യവും, മൂന്നാം പ്രാവശ്യവും ഉണ്ടായിയെന്ന് പത്രോസ് പരാമര്‍ശിക്കുന്നു. ആ തുപ്പട്ടിപോലെയുള്ള വലിയ പാത്രവും അതിനകത്തുണ്ടായിരുന്ന വസ്തുക്കളും മാഞ്ഞുപോകാതെ "സ്വര്‍ഗ്ഗത്തിലേക്ക് തിരികെ വലിച്ചെടുക്കപ്പെട്ടു" എന്നും അവന് അവരോടു പറഞ്ഞു, ആ ദര്‍ശനം സ്വര്‍ഗ്ഗത്തില്‍ നിന്നായിരുന്നു എന്ന കാര്യം ഇതിനാല്‍ ഉറപ്പിക്കുന്നു. (അപ്പൊ.പ്രവൃ 11:9-10).
"അപ്പോൾതന്നെ കൈസര്യയിൽനിന്ന് എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു; ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവ് എന്നോട് കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു". (അപ്പൊ.പ്രവൃ 11:11-12).
ഈ വാക്യത്തില്‍, കൊര്‍ന്നല്യോസ് അയച്ച ആളുകളോടുകൂടെ പോകുവാന്‍ ദൈവത്തിന്റെ ആത്മാവ് തനിക്കു കല്പന നല്‍കിയെന്ന് യെഹൂദന്മാരോട് അവന് വെളിപ്പെടുത്തുന്നു. ആ ആളുകള്‍ വന്ന സമയം അവന് പ്രത്യേകം പരാമര്‍ശിക്കുന്നത് അവരോടുകൂടെ താന്‍ പോകുന്നതിനായി തന്നെ ഒരുക്കുന്നതിനുള്ള ദൈവത്തിന്റെ വഴിയായിരുന്നു ആ ദര്‍ശനമെന്ന് അവരെ കാണിക്കുവാന്‍ വേണ്ടിയാകുന്നു. പരിശുദ്ധാത്മാവിന്റെ ഉപദേശത്തെ സംശയിക്കരുതെന്നും അവനെ വെളിപ്പെടുത്തുന്നു. എന്തുകൊണ്ട്? കാരണം അവന് കൂടെ പോയതും ചെല്ലേണ്ടതുമായ ആളുകള്‍ ജാതികളായിരുന്നു, ആകയാല്‍ വ്യക്തമായ ഉറപ്പു ഇല്ലായെങ്കില്‍, സംശയിക്കുവാനുള്ള പ്രലോഭനം ശക്തമായിട്ടുണ്ടാകും. പിന്നീട് പത്രോസ് പരിച്ഛേദനക്കാരായ ആറു സഹോദരന്മാരെ സാക്ഷികളായി എടുത്തതില്‍ കൂടി ഈ കാര്യത്തില്‍ തനിക്കുണ്ടായിരുന്ന ജാഗ്രതയും ദീര്‍ഘവീക്ഷണവും അവരെ കാണിക്കുന്നു. പത്രോസ് ആ പുരുഷന്മാരെ യോപ്പയില്‍ നിന്നും തന്നോടുകൂടെ തന്റെ സാക്ഷ്യം ഉറപ്പിക്കുവാനായി കൊണ്ടുവന്നു.
"അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്‍ക്കുന്നത് കണ്ടു എന്നും നീ യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക; നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്ന് ദൂതൻ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു". (അപ്പൊ.പ്രവൃ 11:13-14).
പത്രോസിനെ ആളയച്ചു വരുത്തുക എന്ന നിര്‍ദ്ദേശം തനിക്കു ലഭിച്ച ഒരു ദര്‍ശനം കൊര്ന്നല്യോസിനും എപ്രകാരം ഉണ്ടായി എന്നതിനെക്കുറിച്ച് പത്രോസ് അവരോടു പറഞ്ഞു. അതിന്റെ ഫലമായി, പത്രോസിന്റെ ദര്‍ശനം കൊര്ന്നല്യോസിന്റെതിനെ ഉറപ്പിച്ചു, അതുപോലെ കൊര്‍ന്നല്യോസിന്റെ ദര്‍ശനം പത്രോസിന്റെതിനെ ഉറപ്പിച്ചു. ഈ വ്യക്തമായ ഉറപ്പു ദൈവത്തിന്റെ ഹിതം അനുസരിക്കുന്നതിനെ സംബന്ധിച്ചു പത്രോസിനെക്കാള്‍ അധികം യെഹൂദന്മാരെ കാണിച്ചുകൊടുത്തു.
ഈ വാക്യങ്ങളില്‍, കൊര്ന്നല്യോസിനോടുള്ള ദൂതന്റെ നിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നു. 10:6, 32 ഈ വാക്യങ്ങളില്‍, "പത്രോസിനായി ആളെ അയയ്ക്കുക . . . . നീ ചെയ്യേണ്ടത് എന്തെന്ന് അവന് നിന്നോടു പറയും" എന്ന് പറഞ്ഞിരിക്കുന്നു. എന്നാല്‍ ഇവിടെ നാം കാണുന്നത്, "നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും" എന്നാണ്. ഈ സംഭവങ്ങള്‍ക്കു മുമ്പ്, രക്ഷ യെഹൂദന്മാര്‍ക്ക് ഉള്ളതായിരുന്നു, എന്നാല്‍ അത് യെഹൂദന്മാരില് എത്തിയ അതേ രീതിയില്‍ തന്നെ കൊര്ന്നല്യോസില് കൂടി രക്ഷ ജാതികളിലെക്കും വരുകയുണ്ടായി.
"ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും പരിശുദ്ധാത്മാവ് ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്ന് കർത്താവ് പറഞ്ഞ വാക്ക് ഓർത്തു". (അപ്പൊ.പ്രവൃ 11:15-16).
സകല തര്‍ക്കങ്ങളെയും വാദങ്ങളേയും മിണ്ടാതാക്കുന്ന സംഭവങ്ങള്‍ ഇവിടെ നമുക്ക് കാണുവാന്‍ സാധിക്കുന്നു. വിശുദ്ധന്മാരുടെ അവകാശങ്ങളില്‍ ജാതികളേയും ഉള്‍പ്പെടുത്തണമെന്നത് ദൈവത്തിന്റെ ഹിതമായിരുന്നു എന്നതിന്റെ തെളിവായി പരിശുദ്ധാത്മാവ് ജാതികളായ തന്റെ കേള്‍വിക്കാരുടെ മേല്‍ എപ്രകാരം ഇറങ്ങിവന്നു എന്ന് പത്രോസ് യെഹൂദന്മാരോടു പറയുന്നു. ആ സത്യം തിരസ്കരിക്കുവാന്‍ കഴിയാത്തത് ആയിരുന്നു; പെന്തക്കോസ്ത് നാളില്‍ ശിഷ്യന്മാര്ക്ക് സംഭവിച്ചത് - ആരംഭത്തില്‍ പത്രോസ് സൂചിപ്പിച്ചതായ കാര്യങ്ങള്‍ - ജാതികളിലും സംഭവിച്ചിരിക്കുന്നു.
അപ്പൊ.പ്രവൃ 1:5 ലെ യേശുവിന്റെ വിടവാങ്ങല്‍ വാക്കുകളെ താന്‍ എങ്ങനെ ഓര്‍ക്കുന്നുവെന്ന് പത്രോസ് ഇവിടെ പ്രസ്താവിക്കുന്നു. ഇത് വിശ്വാസികളോടുള്ള പ്രതീകാത്മകതയാണ് കാരണം പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ ദാനവും അവന് നല്കിയ വാഗ്ദത്തത്തിന്റെ പൂര്‍ത്തീകരണവും ആകുന്നുവെന്നു ഇത് ഉറപ്പിച്ചു പറയുന്നു. ആകയാല്‍, ജാതികളെ പരിശുദ്ധാത്മാവിനാല്‍ സ്നാനം കഴിപ്പിക്കയും നിറയ്ക്കുകയും ചെയ്തത് ക്രിസ്തുവാകുന്നു.
"ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി". (അപ്പൊ.പ്രവൃ 11:17-18).
ദൈവത്തിന്റെ കൃപ ജാതികളുടെ മേല്‍ വന്നതിന്റെ ഇപ്രകാരമുള്ള തെറ്റില്ലാത്ത തെളിവ് പത്രോസ് കണ്ടതിനുശേഷം, അവരുടെ മാനസാന്തരത്തെ തടയുവാനോ അല്ലെങ്കില്‍ ജലത്തില്‍ ഇറങ്ങി സ്നാനപ്പെടുന്നതില്‍ നിന്നും അവരെ വിലക്കുവാനോ തനിക്കു കഴിഞ്ഞില്ലയെന്ന് താന്‍ ഇവിടെ വെളിപ്പെടുത്തുന്നു. അതിന്റെ ഫലമായി, അവന് ചോദിക്കുന്നു, "ദൈവം പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിച്ച ജാതികളെ വെള്ളത്തില്‍ സ്നാനം കഴിക്കുന്നതില്‍ നിന്നും തടയുവാന്‍ ഞാന്‍ ആര്?". "ജലസ്നാനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് അവരുടെമേല്‍ വന്നുകഴിഞ്ഞപ്പോള്‍ രൂപാന്തരത്തിന്റെ അടയാളം അവര്‍ക്ക് നിഷേധിക്കുവാന്‍ എനിക്ക് എങ്ങനെ സാധിക്കും?". "ദൈവത്തോടു എതിര്‍ക്കുവാനും അവന്റെ ഹിതത്തിന്റെ പൂര്‍ത്തീകരണത്തെ തടയുവാനും ഞാന്‍ ആര്?". കര്‍ത്താവിങ്കലേക്കു തിരിയുന്നതില്‍ നിന്നും സ്ത്രീപുരുഷന്മാരെ തടയുന്നവര്‍ ദൈവത്തോടു തന്നെ എതിര്ക്കുകയാകുന്നു എന്ന് ഇതില്‍ നിന്നും നമുക്ക് പഠിക്കുവാന്‍ കഴിയും. രക്ഷയില്‍ സകലരേയും ദൈവം ഉള്‍പ്പെടുത്തിയിരിക്കുമ്പോള്‍ ഒരു പ്രത്യേക വിഭാഗം ആളുകളെ മാത്രം ഒഴിവാക്കുവാന്‍ ഒരു മനുഷ്യനും അവകാശമില്ല.
18 -ാം വാക്യത്തില്‍, പത്രോസിന്റെ സാക്ഷ്യത്തോടുള്ള യെഹൂദന്മാരുടെ പ്രതികരണം നാം കാണുന്നു. അവര്‍ സംതൃപ്തരായി പത്രോസിനു വിരോധമായുള്ള തങ്ങളുടെ പരാതി തള്ളിക്കളഞ്ഞ് ആ വിഷയത്തെപ്പറ്റി കൂടുതലായി ഒന്നുംതന്നെ പറഞ്ഞില്ല. അവരുടെ പ്രവര്‍ത്തികള്‍ നാം കുലീനമായി കാണണം കാരണം ചില ആളുകള്‍ തങ്ങളുടെ തെറ്റുകള്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍പോലും അവരുടെ തെറ്റായ അഭിപ്രായത്തില്‍ തന്നെ ഉറച്ചുനില്‍ക്കും.
എന്നാല്‍ അവര്‍ നിശബ്ദരാവുകയും പത്രോസിനെ കുറ്റമാരോപിക്കാതെയിരിക്കയും ചെയ്തത് എന്തുകൊണ്ടാണ്? കാരണം സഭ എന്ന സംവിധാനത്തില്‍ ജാതികളെ കൂടി ഉള്‍പ്പെടുത്തിയത് ദൈവമാകുന്നു എന്നത് എല്ലാവര്ക്കും വ്യക്തമായ കാര്യമായിരുന്നു. രക്ഷ എന്ന അനുഗ്രഹത്തെ മറ്റുള്ളവരുമായി പങ്കുവെക്കുവാന്‍ ദൈവം ജാതികളെ അനുവദിച്ചതില്‍ കൂടി ദൈവം അവരുടെ നിഗളത്തെയും വികാരത്തെയും വേദനിപ്പിക്കുകയായിരുന്നു എന്ന കാര്യം അവര്‍ക്ക് വ്യക്തമായി മാറി.
പൌലോസുമായുള്ള യെഹൂദന്മാരുടെ വഴക്ക് പെട്ടെന്ന് അവര്‍ നിര്‍ത്തിയില്ല എന്ന കാര്യം ശ്രദ്ധിക്കുക. അതിലുപരിയായി, എല്ലാ കാര്യങ്ങള്‍ക്കുമായി അവര്‍ ദൈവത്തെ സ്തുതിക്കയും മഹത്വപ്പെടുത്തുകയും ചെയ്തു. അതേ, പത്രോസിനെ കുറ്റപ്പെടുത്തുന്ന തങ്ങളുടെ തെറ്റ് പരിഹരിക്കപ്പെട്ടത്തില് അവര്‍ നന്ദിയുള്ളവരായിരുന്നു, മാത്രമല്ല ദൈവം ജാതികളോടു കരുണ കാണിച്ചതിലും അവര്‍ നന്ദിയുള്ളവര്‍ ആയിരുന്നു.
അപ്പോള്‍ അവര്‍ പറഞ്ഞു, "ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ". എന്താണ് ഇതിന്റെ അര്‍ത്ഥം? ശുശ്രൂഷയ്ക്കായി ഫലപ്രദമായ ഒരു വാതില്‍ തുറന്നതില്‍ കൂടി ദൈവം അവര്‍ക്ക് മാനസാന്തരത്തിനുള്ള വഴി നല്കികൊടുത്തു അങ്ങനെ ദൈവത്തിന്റെ ശുശ്രൂഷകന്മാര്ക്ക് ജാതികളോടു സുവിശേഷം പ്രസംഗിക്കുവാന്‍ കഴിഞ്ഞു. പാപത്തെക്കുറിച്ച് ബോധം വരുത്തുന്ന, പുനരുജ്ജീവനത്തിനുള്ള പ്രവര്‍ത്തി നിര്‍വ്വഹിക്കുന്ന ക്രിസ്തുവില്‍ സന്തോഷകരമായ ഒരു ജീവിതം നയിക്കുവാന്‍ ഒരുവനെ ഒരുക്കുന്ന പരിശുദ്ധാത്മാവിനെ അവര്‍ പ്രാപിച്ചതു നിമിത്തം മാനസാന്തരത്തിനുള്ള കൃപയും അവര്‍ക്ക് നല്കപ്പെട്ടു.
അവരുടെ പ്രസ്താവനയിലെ "ജീവപ്രാപ്തിക്കായി മാനസാന്തരം" എന്ന പ്രയോഗം ശ്രദ്ധിക്കുക, മാനസാന്തരം പാപകരമായ ഒരു ജീവിതത്തില്‍ നിന്നും വിട പറഞ്ഞിട്ട് ആത്മീകമായ ഒരു ജീവിതത്തിലേക്ക് നയിക്കുന്നതാണെന്ന് നാം കാണുന്നു. യഥാര്‍ത്ഥമായി മാനസാന്തരപ്പെട്ടവര്‍ വിശുദ്ധി അടയാളപ്പെടുത്തിയ ഒരു ദൈവീകമായ ജീവിതം നയിക്കത്തക്കവണ്ണം രൂപാന്തരപ്പെട്ടവരാകുന്നു. ആകയാല്‍ മാനസാന്തരത്താല്‍, നാം പാപത്തിനു മരിക്കയും ദൈവത്തിനായി ജീവിക്കുന്നവരായി മാറുകയും ചെയ്യുന്നു; ഇത് ശരിയായ ജീവിതത്തിന്റെ ആരംഭമാകുന്നു.
അതുപോലെ, മാനസാന്തരം എന്നത് ദൈവത്തിന്റെ ദാനമാകുന്നുവെന്ന് യെഹൂദന്മാരുടെ പ്രസ്താവന വെളിപ്പെടുത്തുന്നു. പാപത്തില്‍ നിന്നും തിരിയുവാനുള്ള നമ്മുടെ ആഗ്രഹത്തെ, ദൈവം തന്റെ ശക്തമായ കൃപയാല്‍ അംഗീകരിക്കുന്നു. എന്നിരുന്നാലും, മാനസാന്തരത്തിനു ആവശ്യമായ കാര്യങ്ങളെ ജഡത്തിന്റെ ശക്തികൊണ്ട് ചെയ്യുവാന്‍ നമുക്ക് കഴിയുകയില്ലയെന്ന് ദൈവത്തിനറിയാം, അതുകൊണ്ട് ദൈവം മാനസാന്തരത്തിന്റെ പ്രവര്‍ത്തികളെ നമ്മില്‍ ചെയ്യുന്നു. വീണ്ടും, ജീവപ്രാപ്തിക്കായി മാനസാന്തരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ദൈവം ജീവിതം നല്കുന്നതിനു മുമ്പ്, മാനസാന്തരം നല്കുന്നു എന്നാകുന്നു.
"സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നീക്യ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു". (അപ്പൊ.പ്രവൃ 11:19).
സഭയ്ക്കെതിരായി ഉയര്‍ന്നുവന്ന വലിയ ഉപദ്രവം നിമിത്തം യെരുശലെമില്‍ നിന്നും ചിതറിപോയ ശിഷ്യന്മാര്ക്ക് എന്ത് സംഭവിച്ചു എന്ന് ഈ വാക്യത്തില്‍ നമുക്ക് കാണുവാനായി സാധിക്കുന്നു. ഇതേ കാലയളവില്‍ തന്നെയാണ് സ്തെഫാനോസ് കൊല്ലപ്പെടുകയും ചെയ്തത്. അവര്‍ ചിതറിപോയപ്പോള്‍, പല സ്ഥലങ്ങളില്‍ മാറിമാറി സഞ്ചരിക്കയും സുവിശേഷം പ്രസംഗിക്കയും ചെയ്തു.
ഇപ്പോള്‍, ഉപദ്രവം സഹിക്കുവാന്‍ ദൈവം അവരെ അനുവദിക്കുന്നു അങ്ങനെ അവര്‍ മറ്റു ദേശങ്ങളിലേക്ക് ചിതറിപോകുകയും സുവിശേഷം പ്രചരിപ്പിക്കുവാന്‍ അവസരം ഉണ്ടാകുകയും ചെയ്തു എന്നത് ശ്രദ്ധിക്കുക. ഈ നിലയില്‍, ശത്രുക്കള്‍ സഭയെ ഉപദ്രവിക്കുവാന്‍ വേണ്ടി വിഭാവനം ചെയ്ത കാര്യം, സഭയ്ക്ക് ലാഭകരമായി മാറി. മാത്രമല്ല ഉപദ്രവത്തിന്റെ തീവ്രതയില്‍ നിന്നും ശിഷ്യന്മാര് ഓടിപോയി എങ്കിലും, സുവിശേഷം പ്രസംഗിക്കുന്നതില്‍ നിന്നും അവര്‍ അകന്നുപോകുവാന്‍ ഇടയായില്ല. അതുകൊണ്ട് ഉപദ്രവം ഉയര്‍ന്നുവന്നപ്പോള്‍ എല്ലാം അവര്‍ ചിതറിപോയി എന്നാല്‍ അവരുടെ വിശ്വാസം എപ്പോഴും കൊണ്ടുനടക്കുകയും അത് മറ്റുള്ളവരുമായി പങ്കിടുകയും ചെയ്തു.
ഈ സമയം അവര്‍ ജാതികളോടല്ല പ്രസംഗിച്ചത് പ്രത്യുത അവര്‍ കണ്ടതായ യെഹൂദന്മാരോടു മാത്രമായിരുന്നു എന്ന കാര്യം നിരീക്ഷിക്കുക. എന്തുകൊണ്ട്? കാരണം ദൈവത്തിന്റെ ഹിതം അവര്‍ ഇനിയും പൂര്‍ണ്ണമായി മനസ്സിലാക്കി ജാതികളേയും രക്ഷയുടെ അവകാശികളാക്കി മാറ്റണമായിരുന്നു. പ്രത്യക്ഷമായി, ഈ യെഹൂദന്മാര്‍ക്കു സ്വന്തമായി സിനഗോഗ് ഉണ്ടായിരുന്നു, അതുകൊണ്ട് ശിഷ്യന്മാര് അവരുമായി കൂടിക്കാഴ്ച നടത്തുകയും സുവിശേഷം പ്രസംഗിക്കയും ചെയ്തു.
"അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു. കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്ക് തിരിഞ്ഞു". (അപ്പൊ.പ്രവൃ 11:20-21).
ചിതറിപോയ ശിഷ്യന്മാര് ഫൊയ്നീക്യ, കുപ്രൊസ്, അന്ത്യൊക്യ എന്നിവിടങ്ങളില്‍ എത്തിയെന്ന് മുന്‍പുള്ള വാക്യങ്ങളില്‍ കാണുന്നു. എന്നാല്‍ ഈ വാക്യത്തില്‍, അന്ത്യോക്യയിലെ സഭയുടെ ആരംഭത്തെക്കുറിച്ച് നമുക്ക് കാണാം. ചിതറപ്പെട്ട ശിഷ്യന്മാരില് ഭൂരിഭാഗം പേരും യെഹൂദ്യയില്‍ നിന്നും യെരുശലെമില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു. എന്നാല്‍, അന്ത്യോക്യയില്‍ പ്രസംഗിച്ചവരില്‍ ചിലര്‍ ബര്‍ന്നബാസിനെ പോലെ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു.
യവനന്മാര് ആരായിരുന്നു?
യവനന്മാര് എന്നത് റോമന്‍ സാമ്രാജ്യത്തിന്റെ വാഴ്ചയുടെ കാലത്ത് ജീവിച്ചിരുന്നവരും ഗ്രീക്ക് സംസ്കാരത്താല്‍ വളരെയധികം സ്വാധീനിക്കപ്പെട്ടവരുമായ ഒരു കൂട്ടം യെഹൂദന്മാര്‍ ആയിരുന്നു. ഈ സ്വാധീനത്തിന്റെ നടുവിലും, അവരുടെ അനുദിന ജീവിതത്തിലെ ആശയവിനിമയത്തിനായി ഗ്രീക്ക് ഭാഷ അവര്‍ ഉപയോഗിക്കുമ്പോഴും തങ്ങളുടെ യെഹൂദ്യ മതത്തിന്റെ ആചാരങ്ങള്‍ അവര്‍ നിലനിര്‍ത്തുകയും ചെയ്തുപോന്നു. എബ്രായ ഭാഷയില്‍ പ്രാഥമീകമായി എഴുതപ്പെട്ട യെഹൂദ്യ തിരുവെഴുത്തുകള്‍ അവര്‍ക്ക് സുഗമമായി മനസ്സിലാക്കുവാന്‍ വേണ്ടി, ബി.സി മൂന്നാം നൂറ്റാണ്ടുമുതല്‍ ഗ്രീക്കിലേക്ക് പരിവര്‍ത്തനം ചെയ്യുവാന്‍ ആരംഭിച്ചിരുന്നു. അവര്‍ ഗ്രീക്കുകാരായ യെഹൂദന്മാര്‍ (യവനന്മാര്) ആയതുകൊണ്ട്, അതേ കൂട്ടത്തിലുള്ളവരോട് സുവിശേഷം പ്രസംഗിപ്പാന്‍ അവര്‍ ശ്രദ്ധിച്ചു. ആകയാല്‍ അവരുടെ സന്ദേശത്തിന്റെ വിഷയം എന്തായിരുന്നു? കര്‍ത്താവായ യേശു, ക്രൂശിക്കപ്പെട്ട ക്രിസ്തു, മഹത്വവാനായ ക്രിസ്തു ഇതായിരുന്നു അവരുടെ പ്രസംഗത്തിന്റെ കാതല്‍.
അവരുടെ പ്രസംഗത്തിന്റെ അതിഗംഭീരമായ വിജയത്തെ സംബന്ധിച്ച് ചിന്തിക്കുക. അവര്‍ ഒരു തെളിവും ഇല്ലാതെ കേവലം ഒരു സന്ദേശം പ്രസംഗിക്കുകയല്ല ചെയ്തത്, എന്നാല്‍ കര്‍ത്താവിന്റെ കരം അവരോടുകൂടെ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ കരം എന്നത് ദൈവത്തിന്റെ ശക്തിയെയാകുന്നു സൂചിപ്പിക്കുന്നത്. അവരുടെ ശുശ്രൂഷയെ ദൈവത്തിന്റെ ശക്തി അനുഗമിച്ചിരുന്നു എന്നാണ് ഇതിനര്‍ത്ഥം. അവരുടെ കേള്‍വിക്കാരുടെ ഹൃദയങ്ങളില്‍ ദൈവത്തിന്റെ കൃപ പ്രവര്‍ത്തിച്ചു, അങ്ങനെ വിവിധങ്ങളായ അത്ഭുതങ്ങള്‍ നടക്കുവാന്‍ ഇടയായി. മാത്രമല്ല അവരുടെ പ്രസംഗത്തിന്റെ ഫലമായി അനേകം ആത്മാക്കള്‍ രക്ഷിക്കപ്പെടുവാനും കാരണമായി.
"വലിയൊരു കൂട്ടം വിശ്വസിച്ചു" എന്ന പ്രസ്താവന സൂചിപ്പിക്കുന്നത്, അവരുടെ സാഹചര്യങ്ങള്‍ക്ക് അതീതമായി തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഉപരിയായുള്ള മഹത്തായ ഫലങ്ങള്‍ തങ്ങള്‍ക്കുണ്ടായി. ക്രിസ്തുവിനെ കുറിച്ചുള്ള അവരുടെ സന്ദേശത്തിന്റെ സ്വീകര്‍ത്താക്കള്‍ക്ക് സുവിശേഷം സത്യമാണെന്നുള്ള ബോധ്യം ഉണ്ടായി, അങ്ങനെ അവര്‍ അതിനോട് യോജിക്കുവാന്‍ ഇടയായിത്തീര്‍ന്നു. ഈ ആളുകള്‍ യെഹൂദന്മാര്‍ ആയിരുന്നതുകൊണ്ട് വിഗ്രഹങ്ങളില്‍ നിന്നല്ല അവര്‍ തിരിഞ്ഞത്, എന്നാല്‍ ന്യായപ്രമാണത്തിന്റെ നീതിയില്‍ നിന്നും തിരിഞ്ഞിട്ടു ക്രിസ്തുവിന്റെ നീതിയില്‍ ആശ്രയിക്കുവാന്‍ തയ്യാറായി.
"അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയോളം പറഞ്ഞയച്ചു". (അപ്പൊ.പ്രവൃ 11:22).
അന്ത്യോക്യയില്‍ നടക്കുന്ന മാനസാന്തരത്തെ സംബന്ധിച്ചുള്ള സദ്വാര്ത്ത യെരുശലെമിലെ സഭ കേട്ടപ്പോള്‍, അവിടെയുള്ളവരെ സത്യത്തില്‍ ഉറപ്പിക്കേണ്ടതിനും ആ വിശ്വാസികളെ ശക്തീകരിക്കേണ്ടതിനും വേണ്ടി അവര്‍ ബര്‍ന്നബാസിനെ ഈ ശൈശവ ദശയിലുള്ള സഭയിലേക്ക് അയച്ചു. ശിഷ്യന്മാര് പ്രസംഗിച്ച ഓരോ സ്ഥലങ്ങളിലെയും പുരോഗതിയെ സംബന്ധിച്ചു അപ്പോസ്തലന്മാര് നിരന്തരമായി അന്വേഷിച്ചിരിക്കുവാന് സാദ്ധ്യതയുണ്ട്. അങ്ങനെ, വലിയൊരുവിഭാഗം ക്രിസ്തുവിങ്കലേക്ക് തിരിഞ്ഞു എന്നതിനെ കുറിച്ചുള്ള ഈ വിവരം അവരില്‍ എത്തിച്ചേര്‍ന്നു.
അപ്പോസ്തലന്മാര് തങ്ങള്‍ക്കു ലഭിച്ച സന്തോഷവാര്‍ത്തയില്‍ കേവലം ആനന്ദിക്കുക മാത്രമല്ല ചെയ്തത് എന്ന കാര്യം ശ്രദ്ധിക്കുക; അവര്‍ പ്രവര്‍ത്തിക്കുവാനും തയ്യാറായി. അവരെ ഉത്സാഹിപ്പിക്കുവാനും അഭിനന്ദിക്കുവാനും സഭയുടെ ഒരു പ്രതിനിധിയായി ബര്‍ന്നബാസ് അയയ്ക്കപ്പെട്ടു.
"അന്ത്യൊക്യയോളം പറഞ്ഞയച്ചു" എന്ന പ്രസ്താവനയുടെ അര്‍ത്ഥം എന്താണെന്ന് ഇപ്പോള്‍ ചിന്തിക്കുക. തീര്‍ച്ചയായും അന്ത്യോക്യ, അവര്‍ ബര്‍ന്നബാസിനെ അയച്ച യെരുശലേമില്‍ നിന്നും വളരെ ദൂരെയായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ വിദൂരങ്ങളിലുള്ള ഇങ്ങനെയുള്ള പദ്ധതികളെ നിയന്ത്രിക്കുവാനുള്ള ഒരു വരം ബര്‍ന്നബാസിനു ഉണ്ടായിരുന്നു എന്നുംകൂടെ ഒരര്‍ത്ഥം ഇതിനുണ്ടെന്നു മനസ്സിലാക്കുന്നതില്‍ തെറ്റില്ല. ഒരുപക്ഷേ, ആ സമയത്ത് ഈ ദൌത്യത്തിനായി ഏറ്റവും അനുയോജ്യനായ വ്യക്തി അവനായിരുന്നിരിക്കാം. അതുകൊണ്ട് ദൈവത്തിന്റെ അതുല്യമായ കൃപയാല്‍ ശക്തിപ്പെടുമ്പോള്‍ ഓരോരുത്തരും സഭയ്ക്കകത്ത് വൈദഗ്ദ്യം പ്രാപിക്കുന്ന തങ്ങളുടേതായ മേഖലകളുണ്ട്.
"അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണയത്തോടെ കർത്താവിനോടു ചേർന്നു നില്പാൻ തക്കവണ്ണം പ്രബോധിപ്പിച്ചു. അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷാരം കർത്താവിനോടു ചേർന്നു". (അപ്പൊ.പ്രവൃ 11:23-24).
അന്ത്യോക്യയില്‍ എത്തികഴിഞ്ഞപ്പോള്‍, അവിടെയുണ്ടായിരുന്ന ശിഷ്യന്മാരുടെ ജീവിതത്തിലെ ദൈവത്തിന്റെ ആശ്ചര്യകരമായ പ്രവര്‍ത്തികളെ കണ്ടതില്‍ ബര്‍ന്നബാസ് സന്തോഷിച്ചു. ദൈവം അവിടെ വരുത്തിയ സമ്പുഷ്ടമായ കൊയ്ത്തിനു ഉപകരണങ്ങള്‍ ആയി മാറുവാന്‍ തന്റെ ദേശവാസികള്‍ ഉപയോഗിക്കപ്പെട്ടതില്‍ തീര്‍ച്ചയായും അവന് ആനന്ദിച്ചു. ദൈവത്തിന്റെ കൃപ അവരുടെ ഒന്നിച്ചുള്ള ആരാധനയില്‍ മാത്രമല്ല മറിച്ച് അവരുടെ സ്വഭാവത്തിലും, സംസാരത്തിലും, കുടുംബ ജീവിതങ്ങളിലും പ്രകടമായിരുന്നുവെന്ന് ബര്‍ന്നബാസ് നിരീക്ഷിക്കുവാന്‍ ഇടയായി. ആകയാല്‍, ദൈവത്തിന്റെ കൃപ പ്രവര്‍ത്തിക്കുന്നത് നാം കാണുമ്പോള്‍, നാം അതിനെ അംഗീകരിക്കണം, മാത്രമല്ല അതില്‍ ആശ്വസിക്കയും അവന്റെ നാമത്തിന്റെ മഹത്വത്തിനായി അതില്‍ സന്തോഷിക്കയും വേണം.
"പ്രബോധനം" എന്ന പദത്തിന്റെ മൂലപദമായ 'പാരകലെയി' എന്നതിന്റെ അര്‍ത്ഥം ഉപദേശിക്കുക എന്നാകുന്നു. പ്രതീകാത്മകമായി, ബര്‍ന്നബാസ് എന്ന പേരിന്റെ അര്‍ത്ഥം പ്രബോധനപുത്രന് എന്നാകുന്നു അത് പ്രോത്സാഹിപ്പിക്കുവാനുള്ള നൈസര്‍ഗ്ഗീഗമായ വാസനയെ കാണിക്കുന്നു. അതുകൊണ്ട് അവന് അങ്ങനെ ചെയ്തു, കര്‍ത്താവില്‍ പറ്റിനില്ക്കുവാനും ഉറച്ചുനില്ക്കുവാനും അവരെ പ്രബോധിപ്പിച്ചു.
"കർത്താവിനോടു ചേർന്നു നില്പാൻ" തക്കവണ്ണം ബര്‍ന്നബാസ് അവരെ പ്രബോധിപ്പിച്ചു, കര്‍ത്താവിനോടു ചേര്‍ന്നു നില്ക്കുക എന്നാല്‍ ക്രിസ്തുവിനോടുള്ള ഭക്തിയിലും അവനിലുള്ള ആശ്രയത്തിലും ജീവിക്കുക എന്നാണര്‍ത്ഥം. വീണുപോകാതെ നമ്മെ സൂക്ഷിക്കേണ്ടതിനും, അവന്റെ അധികാരത്തിന്റെ കീഴില്‍ സമര്പ്പിതരായിരിക്കേണ്ടതിനുമായി അവന്റെ കൃപയില്‍ ആശ്രയിക്കയും നമുക്കുള്ളതെല്ലാം ദൈവത്തിനായി സമര്‍പ്പിക്കയും വേണം. "ഹൃദയനിർണയത്തോടെ" എന്ന പ്രയോഗം പതറിപോകാതെ രക്ഷയുടെ അടിസ്ഥാനത്തിന്മേല് അടിയുറച്ചും വേരൂന്നിയും നില്ക്കുവാനുള്ള ബോധാപൂര്വ്വമായുള്ള തീരുമാനത്തെയാണ് കാണിക്കുന്നത്. ക്രിസ്തുവുമായി അഭേദ്യമായ ഒരു ബന്ധത്തില്‍ ചേര്‍ന്നു നില്ക്കുവാനുള്ള ഒരു തീരുമാനം എന്നാണ് ഇതിനര്‍ത്ഥം.
ഇവിടെ, ബര്‍ന്നബാസിന്റെ വാക്കുകള്‍ അവന്റെ സ്വഭാവത്തിന്റെയും പ്രകൃതിയുടേയും തെളിവായിരുന്നു. മധുര സ്വഭാവമുള്ളവനയും പ്രസന്നമായ പ്രകൃതമുള്ളവനായും അവര്‍ അവനെ കാണിച്ചുകൊടുത്തു. ബര്‍ന്നബാസ് നീതിമാന് മാത്രമല്ലായിരുന്നു പ്രത്യുത പ്രവര്‍ത്തിയില്‍ നല്ലവനായിരുന്നു. ഈ ബര്‍ന്നബാസ് തന്നെയാണ് അപ്പൊ.പ്രവൃ 4:37 ല്‍ തനിക്കുള്ള സ്വത്ത് മുഴുവന്‍ വിറ്റിട്ട് ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാന്‍ വേണ്ടി ആ പണം വിനിയോഗം ചെയ്തത്. അതുകൊണ്ട് അവന് ഔദാര്യമനസ്കനായ കാരുണ്യപ്രവര്‍ത്തി ചെയ്യുന്ന ഒരുവനായിരുന്നു. അങ്ങനെയുള്ള സുവിശേഷ ശുശ്രൂഷകന്മാര് തങ്ങള്‍ പ്രസംഗിക്കുന്ന സുവിശേഷത്തിനു ഒരു നല്ല പേര് നല്കികൊടുക്കുന്നു.
മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യം ബര്‍ന്നബാസ് "പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു" എന്നും പരാമര്‍ശിക്കുന്നുണ്ട്. നല്ലവന്‍ എന്ന പ്രകൃത്യായുള്ള സ്വഭാവവിശേഷണം മാത്രമല്ലായിരുന്നു അവനുള്ളതെന്നാണ് ഇത് കാണിക്കുന്നത്. തീര്‍ച്ചയായും, താന്‍ ഏര്‍പ്പെട്ടിരുന്ന സേവനത്തിനായി ഇത് മാത്രം അവനെ യോഗ്യനാക്കുകയില്ലായിരുന്നു. എന്നാല്‍ അവന് പരിശുദ്ധാത്മാവിന്റെ കൃപയാലും വരത്താലും നിറഞ്ഞവന് ആയിരുന്നു. ബര്‍ന്നബാസ് ക്രിസ്തീയ വിശ്വാസം, കൃപ, ഫലം, സത്പ്രവൃത്തി അതില്‍നിന്നും ഉളവാകുന്ന സ്നേഹം ഇവയാല്‍ നിറഞ്ഞവന് ആയിരുന്നു. അതിലുപരിയായി, വിശ്വാസത്തില്‍ നിറഞ്ഞവന് എന്നത് സൂചിപ്പിക്കുന്നത് അവന് അടിയുറച്ചവന് ആയിരുന്നുവെന്നാണ്. അതുകൊണ്ട്, താന്‍ ആയിരിക്കുന്നതുപോലെ അവരും ആകേണ്ടതിനായി അവന് അവരെ പ്രബോധിപ്പിക്കുന്നു. വാക്യം 24 ന്റെ അവസാന വാക്കുകളില്‍ നാം കാണുന്നത് ബര്‍ന്നബാസിന്റെ സാന്നിധ്യവും സല്പ്രവര്ത്തിയും നിമിത്തം, അന്ത്യോക്യയിലെ സഭ പെരുകുവാന്‍ ഇടയായിത്തീര്‍ന്നു. ആകയാല്‍, തനിക്കു നല്കപ്പെട്ടിരുന്ന നിയോഗത്തില്‍ അവന് മികവ് പുലര്‍ത്തുകയും അഭിവൃദ്ധി പ്രാപിക്കയും ചെയ്തു.
"അവൻ ശൗലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്യയിൽവച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി". (അപ്പൊ.പ്രവൃ 11:25-26).
ഇവിടെ നാം കാണുന്നത് അന്ത്യോക്യയിലെ പ്രവര്‍ത്തനങ്ങളില്‍ തന്നോടുകൂടെ ചേര്‍ക്കേണ്ടതിനു ശൌലിനെ തിരയുവാനായി ബര്‍ന്നബാസ് തര്സോസിലേക്ക് പോയി. തര്‍സോസില്‍ പാര്ത്തിരുന്നവര് തന്റെ ജീവനെ അന്വേഷിച്ചതുകൊണ്ടു ശൌല്‍ യെരുശലെമിലേക്ക് ഓടിപോയതിനു ശേഷമായിരുന്നിത്. അതുകൊണ്ട് ക്രിസ്തുവിലെ തന്റെ സഹോദരന്റെ ക്ഷേമവിവരം അന്വേഷിക്കുവാന്‍ വേണ്ടി ബര്‍ന്നബാസ് പോയി, മാത്രമല്ല സുവിശേഷം പ്രസംഗിക്കുവനായി അന്ത്യോക്യയില്‍ ഫലപ്രദമായി തുറക്കപ്പെട്ട വഴിയെ സംബന്ധിച്ചു പറയുവാനും, അവന്റെ സഹായം ഉറപ്പാക്കുവാനും വേണ്ടിയായിരുന്നു താന്‍ പോയത്.
ബര്‍ന്നബാസിന്റെ നല്ല പ്രവര്‍ത്തിയെ കുറിച്ച് ഈ വാക്യങ്ങളില്‍ വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
ഒന്നാമതായി, ശൌല്‍ അവന്റെ വരങ്ങളും കൃപകളും വളരെ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന കാര്യം താന്‍ തന്നെ ഏറ്റെടുക്കുവാന്‍ തയ്യാറായി. രണ്ടാമതായി, പ്രസംഗത്തില്‍ കൂടുതല്‍ നൈപുണ്യമുള്ളതും പ്രമുഖനുമായ ശൌല്‍ തന്നെ നിഷ്പ്രഭമാക്കുമെന്നു അറിഞ്ഞുകൊണ്ട് തന്നെ, അവന് ശൌലിനെ കൂട്ടി അന്ത്യോക്യയിലേക്ക് പോയി. കാരണം, സുവിശേഷത്തിന്റെ വ്യാപനവും ആത്മാക്കളുടെ മാനസാന്തരവും ആകുന്നു അവന് അന്വേഷിച്ചിരുന്നത്.
ബര്‍ന്നബാസും ശൌലും തങ്ങളുടെ പ്രയത്നങ്ങളില്‍ ഒന്നിച്ചപ്പോള്‍ അന്ത്യോക്യയിലെ സഭയ്ക്കുണ്ടായ നേട്ടത്തെ സംബന്ധിച്ച് ഈ വാക്യങ്ങളില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നുണ്ട്. ആ രണ്ടു പേരും ഒരു വര്‍ഷത്തോളം അന്ത്യോക്യയില്‍ താമസിച്ചു ശിഷ്യന്മാരെ ഒരുമിച്ചു കൂട്ടുകയും അവരെ ഉപദേശിക്കയും ചെയ്തു. ഒരുമിച്ചു കൂടുന്ന ഒരു ശീലം ശിഷ്യന്മാര്ക്ക് ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കുക, അങ്ങനെയുള്ള കൂടിവരവുകളെ നയിച്ചിരുന്നത് ശൌലും ബര്‍ന്നബാസും ചേര്‍ന്നായിരുന്നു. മാത്രമല്ല, ഈ കൂടിവരവുകളില്‍ നടന്നിരുന്ന പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തിയെ ശ്രദ്ധിക്കുക; അവിടെ കൂടിവന്ന ശിഷ്യന്മാരെ ക്രിസ്തുവിന്റെ പരിജ്ഞാനത്തെ പറ്റി അവര്‍ രണ്ടുപേരും പഠിപ്പിച്ചു. പ്രസംഗത്തിന്റെ ഉദ്ദേശം പാപികളെ ബോധവാന്മാര് ആക്കുന്നതിലും മാനസാന്തരത്തിലേക്ക് നയിക്കുന്നതിലും അപ്പുറത്തേക്ക് പോകുന്നു എന്ന് ഇത് നമുക്ക് മനസ്സിലാക്കി തരുന്നു. അത് വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്കുവാനും ആത്മീയോന്നതി നേടികൊടുക്കുവാനും വേണ്ടി കൂടിയാകുന്നു.
ബര്‍ന്നബാസിന്റെയും ശൌലിന്റെയും മഹത്തായ പ്രവര്‍ത്തികള്‍ കാരണം, ക്രിസ്തുവിനെ പ്രസംഗിക്കുന്നതും വിശ്വാസികളുടെ കൂടിവരവുകളും ആ ഭാഗങ്ങളില്‍ പ്രസിദ്ധമായി തീരുകയും അവിടെയുള്ളവര്‍ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുകയും ചെയ്തു. ഈ രീതിയില്‍, യെഹൂദന്മാരും ജാതികളും തമ്മിലുള്ള വേര്‍തിരിവും ഇല്ലാതായി മാറി. രണ്ടു കൂട്ടരും - യെഹൂദന്മാര്‍ ആയാലും അല്ലെങ്കില്‍ ജാതികള്‍ ആയാലും, ക്രിസ്തുവിലേക്ക് തിരിഞ്ഞവര്‍ - ഇപ്പോള്‍ അവര്‍ക്കെല്ലാം ഒരേ പേരും വ്യക്തിത്വവും ആയിരിക്കുന്നു.
അവരുടെ പേര് സൂചിപ്പിക്കുന്നതുപോലെ, കര്‍ത്താവിന്റെ വഴികളെ പഠിക്കുവാന്‍ തങ്ങളെതന്നെ താഴ്ത്തുകയും അവര്‍ കര്‍ത്താവുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ ആകുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പണ്ഡിതന്മാരുടെ വിദ്യാര്‍ത്ഥികള്‍ അവരുടെ പേര് വഹിക്കുന്നതുപോലെ, അവര്‍ ക്രിസ്തുവിന്റെ പേര് വഹിക്കുവാന്‍ ഇടയായി.
"ആ കാലത്തു യെരൂശലേമിൽനിന്നു പ്രവാചകന്മാർ അന്ത്യൊക്യയിലേക്കു വന്നു. അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിലൊക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ആത്മാവിനാൽ പ്രവചിച്ചു; അതു ക്ലൌദ്യൊസിന്റെ കാലത്തു സംഭവിച്ചു". (അപ്പൊ.പ്രവൃ 11:27-28).
യെരുശലേമില്‍ നിന്നുള്ള പ്രവാചകന്മാര് അന്ത്യോക്യ സന്ദര്‍ശിക്കയും, ഒരു വലിയ പ്രവചനം നടത്തുകയും ചെയ്തുവെന്ന് ഈ വാക്യങ്ങള്‍ കാണിക്കുന്നു. ഇപ്പോള്‍, അവരുടെ എണ്ണത്തെ സംബന്ധിച്ചു വേദപുസ്തകം വിശദമായി പറയുന്നില്ല അഥവാ അവര്‍ പ്രവാചകന്മാരുടെ കൂട്ടത്തില്‍ ആയിരുന്നുവോ എന്ന് അദ്ധ്യായം 13 ല്‍ നാം കാണുന്നുണ്ട്. ഉപദ്രവം നിമിത്തം അവര്‍ യെരുശലേം വിട്ടു ഓടിപോയിരിക്കുവാന് സാദ്ധ്യതയുണ്ട്, കാരണം പ്രവാചകന്മാരെ കൊല്ലുന്നതിനു അറിയപ്പെട്ടിരുന്ന ഒരു പട്ടണമായിരുന്നു അത്. എന്നാല്‍ സുവിശേഷത്തിന്റെ വിജയഗാഥയെ സംബന്ധിച്ചും അന്ത്യോക്യയിലെ സഭയുടെ ഉയര്‍ച്ചയെക്കുറിച്ചും അവര്‍ കേട്ടിരിക്കാം.
അന്ത്യോക്യയിലെ സഭ എങ്ങനെ ഉറപ്പിക്കപ്പെട്ടു എന്ന് നിരീക്ഷിക്കുക. അവരെ പ്രോത്സാഹിപ്പിക്കുവാനും ശക്തിപ്പെടുത്തുവാനും വേണ്ടി ബര്‍ന്നബാസിനെ അയച്ചു, ഒരു കാലഘട്ടം അവരെ പഠിപ്പിക്കുവാനായി ശൌല്‍ അവരോടു ചേര്‍ന്നു, ഇപ്പോള്‍ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ നല്കുവാന് പ്രവാചകന്മാരും അവിടെ വരികയുണ്ടായി.
28-ാം വാക്യത്തില്‍, ഒരു ക്ഷാമത്തിന്റെ കാലത്തെ സംബന്ധിച്ചു അഗബൊസ് എന്ന് പേരുള്ള പ്രവാചകന് നല്കുന്ന ഒരു പ്രവചനം നമുക്ക് കാണാം. അദ്ദേഹത്തിന്റെ പ്രവചനം എവിടെ നിന്നാണ് വന്നതെന്ന് ശ്രദ്ധിക്കുക:
"അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിലൊക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ആത്മാവിനാൽ പ്രവചിച്ചു". അത് ഒരിക്കലും തന്റെ സങ്കല്‍പ്പത്തിന്റെ ഒരു ഉത്പന്നമോ അല്ലെങ്കില്‍ സമയത്തേയും കാലത്തേയും നിരീക്ഷിച്ചതു നിമിത്തമോ അല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം പരിശുദ്ധാത്മാവില്‍ ആയിരുന്നു.
അദ്ദേഹത്തിന്റെ പ്രവചനത്തിന്റെ വ്യാപ്തി ലോകം മുഴുവനും ആയിരുന്നു. ദൌര്ലഭ്യതയുടേയും വിശപ്പിന്റെയും ഒരു സമയം സമീപിക്കുന്നു. അതേ വാക്യത്തില്‍ തന്നെ, അതു ക്ലൌദ്യൊസിന്റെ കാലത്തു സംഭവിച്ചു എന്ന് നാം കാണുന്നു. കൃത്യമായി, തന്റെ വാഴ്ചയുടെ രണ്ടാം വര്‍ഷത്തില്‍ അത് ആരംഭിക്കയും നാലാം ആണ്ടുവരെ അത് നീണ്ടുനില്‍ക്കുകയും ചെയ്തു.
"അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു. അവർ അതു നടത്തി, ബർന്നബാസിന്റെയും ശൗലിന്റെയും കൈയിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു". (അപ്പൊ.പ്രവൃ 11:29-30).
പ്രവചനത്തിലെ മുന്നറിയിപ്പുകള്‍ എപ്രകാരം സൂക്ഷ്മതയോടെ ആ ശിഷ്യന്മാര് വിനിയോഗിച്ചു എന്ന് ഈ വാക്യങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയും. വരുവാന്‍ പോകുന്ന ഒരു ക്ഷാമത്തിന്റെ കാറ്റിനെക്കുറിച്ച് മിസ്രയിമ്യര്‍ കേട്ടപ്പോള്‍ അവര്‍ ധാന്യം ശേഖരിച്ചുവെച്ചതുപോലെ, മറ്റു സ്ഥലങ്ങളിലുള്ള തങ്ങളുടെ സഹോദരങ്ങളെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് അവര്‍ക്കു തോന്നുകയുണ്ടായി. ആകയാല്‍ യെഹൂദ്യയിലുള്ള സഹോദരങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ അയച്ചുകൊടുക്കുവാന്‍ അവര്‍ തീരുമാനിച്ചു.
ഈ മഹത്തായ കാരുണ്യ പ്രവര്‍ത്തിക്കായി യെഹൂദ്യ തിരഞ്ഞെടുക്കുവാനുള്ള കാരണം മറ്റു സ്ഥലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ദരിദ്രര്‍ യെഹൂദ്യയില്‍ ഉണ്ടായിരുന്നതുകൊണ്ട് ആയിരിക്കാം. അല്ലെങ്കില്‍, യെഹൂദ്യയില്‍ നിന്നും ക്രിസ്തുവിങ്കലേക്ക് തിരിഞ്ഞവരില്‍ ഭൂരിഭാഗം പേരും പാവപ്പെട്ടവര്‍ ആയിരുന്നിരിക്കാം. ഈ പ്രവചനത്തിന്റെ സമയനിഷ്ഠയെ അവഗണിച്ചുകളയരുത് കാരണം ദൈവത്തിന്റെ ജനങ്ങള്‍ അത് അറിയാതെയിരിക്കയും അനേക വിശ്വാസികള്‍ നശിച്ചുപോകുകയും ചെയ്തിരുന്നുവെങ്കില്‍ ക്രിസ്തീയ വിശ്വാസത്തില്‍ അതിന്റെ ഫലം വളരെയായിരുന്നേനെ. അധികമായി അഭിവൃദ്ധി പ്രാപിക്കാത്തവര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ഒരു പ്രെത്യേക നികുതിയൊന്നും ശിഷ്യന്മാര് ചുമത്തിയില്ല എന്ന കാര്യം ശ്രദ്ധിക്കുക. എന്നാല്‍ ഓരോരുത്തരും തങ്ങളുടെ പ്രാപ്തിപോലെ സ്വമനസ്സാലെ കൊടുക്കുവാനായി ആവശ്യപ്പെട്ടു.
അന്ത്യോക്യയിലെ ശിഷ്യന്മാര് ഈ സഹായം യെഹൂദ്യയിലെ സഭയുടെ മൂപ്പന്മാര്ക്ക് അഥവാ അധികാരികള്‍ക്ക് അയച്ചുകൊടുത്തു. ഈ നിയോഗത്തിനായി പോകുവാന്‍ താല്പര്യപ്പെട്ടിരുന്ന ശൌലിന്റെയും ബര്‍ന്നബാസിന്റെയും പക്കലാണ് ഈ അവശ്യസാധനങ്ങള്‍ കൊടുത്തയച്ചത്. അവര്ക്കുത്തന്നെ യെരുശലേം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം ഉണ്ടായിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.
Chapters