നമ്മുടെ ഇടയിൽ പൂർണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമപ്പാൻ പലരും തുനിഞ്ഞിരിക്കകൊണ്ട്, (ലൂക്കോസ് 1:1).
ലൂക്കോസിന്റെ സുവിശേഷത്തിന്റെ പ്രാരംഭ വാക്യങ്ങള്‍, യേശുവിന്റെ ജീവിതത്തേയും ഉപദേശത്തേയും സംബന്ധിച്ചുള്ള മറ്റു വിവരണങ്ങള്‍ നിലനിന്നിരുന്നു എന്ന് അംഗീകരിക്കുന്നതാണ്. "നമ്മുടെ ഇടയിൽ പൂർണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളെ" എന്ന് പറയുന്നതിലൂടെ, പഴയനിയമ പ്രവചനങ്ങളുടെ തിരിച്ചറിവിനെ സംബന്ധിച്ച് ലൂക്കോസ് സൂചന നല്‍കുകയാണ്. ഈ സുവിശേഷം കേവലം ഒരു കഥ പറച്ചിലല്ല മറിച്ച് ദൈവത്തിന്റെ വിശ്വസ്തതയുടെ തെളിവാണെന്ന് ഇത് പ്രസ്താവിക്കുന്നു. യോഹന്നാന് 21:25 പോലെയുള്ള വേദഭാഗങ്ങള്‍, യേശുവിന്റെ ജീവിതത്തിലെ വലിയ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു, രേഖപ്പെടുത്തിയിരിക്കുന്നതിലും അധികമായ കാര്യങ്ങളുണ്ട്.
വിവരങ്ങള്‍ അമിതമായി ലഭ്യമായികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍, പരിശോധിച്ചുറപ്പിച്ചതും, ക്രമാനുഗതവുമായ വിവരണം എന്ന ആശയത്തിന്റെ പ്രാധാന്യത വര്‍ദ്ധിച്ചിരിക്കുന്നു. ഒരു ഘടനാപരമായ വിവരണം എഴുതുന്നതിലെ ലൂക്കോസിന്റെ ശ്രദ്ധ, സത്യത്തെ, പ്രത്യേകിച്ച് ആത്മീക സത്യത്തെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നതിലെ കൃത്യതയേയും വിശ്വാസ്യതയേയും വിലമതിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു.
ആദിമുതൽ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവർ നമ്മെ ഭരമേല്പിച്ചതുപോലെ. (ലൂക്കോസ് 1:2).
തന്റെ വിവരണം ആരില്‍ നിന്നെങ്കിലും കേട്ടതല്ലെന്നും, ആ സംഭവങ്ങള്‍ നേരിട്ട് അനുഭവിച്ചവരുടെ സാക്ഷ്യത്തില്‍ വെരൂന്നിയതാണെന്നും ഉറപ്പിച്ചുപറഞ്ഞുകൊണ്ട് ലൂക്കോസ് "ദൃക്സാക്ഷികളുടെയും" "വചനത്തിന്റെ ശുശ്രൂഷകരുടെയും" പങ്കിനു ഊന്നല്‍ നല്കിയിരിക്കുന്നു. ഇത് 1 യോഹന്നാന് 1:1 ലെ അവകാശവാദങ്ങളുമായി പൊരുത്തപ്പെടുന്നു, അവിടെ അപ്പോസ്തലന് ഇപ്രകാരം പറയുന്നു, "ഞങ്ങൾ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും".
"വ്യാജ വാര്‍ത്തകള്‍" ഒരു സാധാരണ പദപ്രയോഗമായിരിക്കുന്ന നമ്മുടെ ഇന്നത്തെ സംസ്കാരത്തില്‍, നേരിട്ടുള്ള ദൃക്സാക്ഷി വിവരണങ്ങളുടെയും വിശ്വസനീയമായ ഉറവിടങ്ങളുടെയും പ്രാധാന്യം അമിതമായി പ്രസ്താവിക്കാനാവില്ല.
ശ്രീമാനായ തെയോഫിലോസേ, അതു ക്രമമായി എഴുതുന്നതു നന്നെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു. (ലൂക്കോസ് 1:3).
"ശ്രീമാനായ തെയോഫിലോസേ", എന്നാണ് ലൂക്കോസ് അഭിസംബോധന ചെയ്യുന്നത്, മിക്കവാറും ഉയര്‍ന്ന പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനോ അഥവാ ഒരു വിശിഷ്ടവ്യക്തിയോ ആയിരിക്കാം. ലൂക്കോസിന്റെ സൂക്ഷ്മമായ ഗവേഷണവും "തികഞ്ഞ ഗ്രാഹ്യവും" ക്രമീകൃതമായ നിലയിലുള്ള ഒരു വിവരണം അവതരിപ്പിക്കുവാന്‍ വേണ്ടിയാണ് ലക്ഷ്യമിടുന്നത്, അത് അദ്ദേഹത്തിന്റെ സുവിശേഷത്തെ അതിന്റെ ഉയര്‍ന്ന തലത്തിലുള്ള സൂക്ഷ്മ നിരക്ഷണത്തിലും രീതിശാസ്ത്രത്തിലും വേറിട്ടു നിര്‍ത്തുന്നു, അത് സദൃശ്യവാക്യങ്ങള്‍ 4:7 നെ പ്രതിധ്വനിപ്പിക്കുന്നതാണ്: "ജ്ഞാനം തന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്ക".
ഇത് ആധുനീക സന്ദേഹവാദികളോടും അല്ലെങ്കില്‍ തെളിവുകള്‍ ആവശ്യപ്പെടുന്ന ഓരോരുത്തരോടുമാണ് സംസാരിക്കുന്നത്. വിശ്വാസവും ബുദ്ധിയും പരസ്പരം വ്യത്യസ്തമല്ല മറിച്ച് യോജിച്ചുകൊണ്ട് ഒന്നിച്ചു നിലകൊള്ളുവാന്‍ കഴിയുന്നതാണ് അല്ലെങ്കില്‍ അങ്ങനെ നില്ക്കേണ്ടതാണ് എന്ന തത്വം ലൂക്കോസ് ഉള്‍ക്കൊള്ളുന്നു.
നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വാർത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്. (ലൂക്കോസ് 1:4).
കേവലം വിവരങ്ങള്‍ നല്‍കുക എന്നത് മാത്രമായിരുന്നില്ല ലൂക്കൊസിന്റെ ആത്യന്തീക ലക്ഷ്യം മറിച്ച് കര്‍ത്താവായ യേശുവിന്റെ ഉപദേശത്തെ സംബന്ധിച്ച് തെയോഫിലോസിനും - മാത്രമല്ല നമുക്ക് ഓരോരുത്തര്‍ക്കും "നിശ്ചയം" നല്‍കുക എന്നതായിരുന്നു. ഇത് 1 പത്രോസ് 3:15 നോടു യോജിക്കുന്നതാണ്, അവിടെ വിശ്വാസികളെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു, "നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ".
യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്ത് അബീയാക്കൂറിൽ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുത്തി ആയിരുന്നു; അവൾക്ക് എലീശബെത്ത് എന്നു പേർ. (ലൂക്കോസ് 1:5).
യെഹൂദ്യരാജാവായ ഹെരോദാവിന്റെ കാലത്ത്:
ഈ കഥയെ ഒരു പ്രത്യേക ചരിത്ര സന്ദര്‍ഭത്തില്‍ അടിസ്ഥാനപ്പെടുത്തികൊണ്ട് "യെഹൂദ്യയിലെ രാജാവായിരുന്ന ഹെരോദാവിന്റെ കാലത്ത്" ഇതിനെ വെച്ചുകൊണ്ട് ലൂക്കോസ് ഇതിനു വേദി ഒരുക്കികൊടുക്കുന്നു.
മഹാനായ ഹെരോദാവ് ഒരു നാടുവാഴി ആയിരുന്നു. അവനു ഒമ്പതു ഭാര്യമാര്‍ (ചിലര്‍ പറയുന്നത് പത്ത് എന്നാണ്) ഉണ്ടായിരുന്നു, അവരില്‍ ഒരുവളെ അവന് വ്യക്തമായ കാരണം കൂടാതെ വധിക്കുവാന്‍ ഇടയായി. വംശീയമായി, അവന് യിസ്രായേലിന്റെ സന്തതി പരമ്പരയില്‍ പെട്ടയാള്‍ അല്ലായിരുന്നു മറിച്ച് യാക്കോബിന്റെ സഹോദരനായ ഏശാവിന്റെ വംശത്തില്‍ പെട്ടവന് ആയിരുന്നു - അതിനാല്‍ അവന് ഒരു ഏദോമ്യനോ അല്ലെങ്കില്‍ ഇദുമിയനോ ആയിരുന്നു എന്ന് പറയാം. തന്റെ നിര്‍മ്മാണ പ്രവര്‍ത്തികളാലും താന്‍ പ്രശസ്തനായിരുന്നു.
അബീയാക്കൂറിൽ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു:
സെഖര്യാവ് എന്നത് വെറുമൊരു പുരോഹിതനല്ല, മറിച്ച് "അബീയാക്കൂറിലെ ഒരു പുരോഹിതന്" ആയിരുന്നു, 1 ദിനവൃത്താന്തം 24 സൂചിപ്പിക്കുന്നത്, ദാവീദ് പുരോഹിതന്മാരെ ഇരുപത്തിനാല് കൂറുകളായി വിഭജിച്ചു, അതിലെ ഓരോ പുരോഹിതന്മാരും വര്‍ഷത്തില്‍ രണ്ടാഴ്ച വീതം ആലയത്തില്‍ ശുശ്രൂഷ ചെയ്തുപോന്നു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന എലീശബെത്ത്, അഹരോന്യ പുരോഹിത വംശത്തില്‍ നിന്നാണ് കടന്നുവരുന്നത് അത് അവരുടെ വിശ്വാസപരമായ യോഗ്യതകളെ ദൃഢമാക്കുന്നു.
6 ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. 7 എലീശബെത്ത് മച്ചിയാകകൊണ്ട് അവർക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സുചെന്നവരും ആയിരുന്നു. (ലൂക്കോസ് 1:6-7).
അവര്‍ ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവര്‍ ആയിരുന്നു:
അവരുടെ നീതി കേവലം ബാഹ്യമായത് അല്ലായിരുന്നു, മറിച്ച് "ദൈവമുമ്പാകെ" ആയിരുന്നു, മീഖാ 6:8ലെ, "നിങ്ങളുടെ ദൈവത്തോടുകൂടെ താഴ്മയോടെ നടക്കുക" എന്ന ആഹ്വാനത്തെ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഹൃദയതലത്തിലുള്ള അനുസരണത്തെ സൂചിപ്പിക്കുന്നു. "നിഷ്കളങ്കമായി നടക്കുക" എന്നത് തുടര്‍മാനമായ സത്യസന്ധതയുടേയും പ്രതിബദ്ധതയുടേയും ഒരു ജീവിതരീതിയെയാണ് സൂചിപ്പിക്കുന്നത്.
മതപരമായ പാരമ്പര്യമോ ആചാരപരമായ അനുസരണമോ മതിയായതല്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇത് നല്‍കുന്നത്; ദൈവവുമായി യാഥാര്‍ത്ഥമായ, ഹൃദയ തലത്തിലുള്ള ഒരു അഭേദ്യമായ ബന്ധമാണ് കണക്കാക്കുന്നത്. ഇത് നമ്മുടെ വിശ്വാസ യാത്രകളുടെ ഒരു മൂലക്കല്ല് ആയിരിക്കണം.
എലീശബെത്ത് മച്ചിയാകകൊണ്ട് അവർക്കു സന്തതി ഇല്ലാഞ്ഞു:
വന്ധ്യതയുടെ പരാമര്‍ശം ഒരു വിയോജനക്കുറിപ്പാണ് നല്‍കുന്നത്. ഇത് സാറയുടെയും (ഉല്പത്തി 11:30) അല്ലെങ്കില്‍ ഹന്നയുടെ (1 ശമുവേല്‍ 1:5-6) കഥകളെ പ്രതിധ്വനിപ്പിക്കുന്നു, അവിടെ വന്ധ്യത എന്നത് പലപ്പോഴുംദൈവീകമായ അനിഷ്ടത്തിന്റെ പ്രതീകമായി കണക്കാക്കിയിരുന്നു. "ഇരുവരും വയസ്സുചെന്നവരും ആയിരുന്നു" എന്നത് അവരുടെ അവസ്ഥയുടെ പ്രത്യക്ഷമായ പ്രതീക്ഷയില്ലായ്മയെ തീവ്രമാക്കുന്നതാണ്.
ശ്രദ്ധിക്കുക, നിങ്ങള്‍ നീതിമാനായതുകൊണ്ട് മാത്രം നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകുകയില്ല എന്ന് അര്‍ത്ഥമാക്കുന്നില്ല. നമ്മില്‍ പലര്‍ക്കും നമ്മുടെ ജീവിതത്തില്‍ "തരിശായ" മേഖലകളുണ്ട് - സഫലമാകാത്ത ആഗ്രഹങ്ങള്‍, മറുപടി ലഭിക്കാത്ത പ്രാര്‍ത്ഥനകള്‍ - അത് നമ്മുടെ മൂല്യത്തെയോ ദൈവത്തിന്റെ പ്രീതിയെയോ ചോദ്യം ചെയ്യുന്നതാണ്. എന്നിരുന്നാലും, സെഖര്യാവിന്റെയും എലിശബെത്തിന്റെയും കാര്യത്തിലെന്നപോലെ, മുന്‍കൂട്ടികാണാത്ത വിധത്തില്‍ ദൈവം പലപ്പോഴും തന്റെ മഹത്വം വെളിപ്പെടുത്തുന്ന മേഖലകളാണിത്.
8 അവൻ കൂറിന്റെ ക്രമപ്രകാരം ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: 9 പൗരോഹിത്യ മര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനു നറുക്കു വന്നു. (ലൂക്കോസ് 1:8-9).
കഴിഞ്ഞ വര്‍ഷങ്ങളിലായി, പുരോഹിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. യേശുവിന്റെ കാലത്ത് ഏകദേശം 20,000 ത്തോളം പുരോഹിതന്മാര് ഉണ്ടായിരുന്നതായി വേദപണ്ഡിതന്മാര് കണക്കാക്കുന്നു. തല്‍ഫലമായി, ഏതൊക്കെ പുരോഹിതന്മാര് എപ്പോള്‍ ശുശ്രൂഷ ചെയ്യണമെന്ന് നിര്‍ണ്ണയിക്കുവാന്‍ ചീട്ടുകള്‍ ഉപയോഗിച്ചിരുന്നു. ഒരു പുരോഹിതനു, ശുശ്രൂഷയ്ക്കായുള്ള നറുക്ക് വീഴുന്നത് തന്റെ ജീവിതകാലത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കാം. സെഖര്യാവിനെപോലെ ദൈവഭക്തനായ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, ഇത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവും, മഹത്തായ പദവിയും, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്നതുമായ അവസരവും ആയിരുന്നു. മതപരമായ കര്‍ത്തവ്യങ്ങളുടെ ഏകതാനമായ ആവൃത്തിയുടെ നടുവില്‍, സെഖര്യാവിന്റെ ജീവിതത്തില്‍ ദൈവീകമായ ഒരു തടസ്സം വരുവാന്‍ പോകുകയായിരുന്നു.
ധൂപവര്‍ഗ്ഗത്തിന്റെ സ്ഥാനം
ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹമൊക്കെയും പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. (ലൂക്കോസ് 1:10).
ധൂപം കാട്ടുന്ന നാഴികയിൽ
ലൂക്കോസ് 1:10 കൂട്ടായുള്ള ആത്മീകതയുടെ ഒരു നിമിഷത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു, അവിടെ "ധൂപം കാട്ടുന്ന നാഴികയിൽ ജനസമൂഹമൊക്കെയും പുറത്തു പ്രാർഥിച്ചുകൊണ്ടിരുന്നു". ഇത് സാധാരണമായ നിമിഷമല്ലായിരുന്നു; അതിവിശുദ്ധ സ്ഥലത്ത് ധൂപം അര്‍പ്പിക്കുമ്പോള്‍ ഒരുമിച്ചുള്ള ആരാധനയുടെ ഒരു നിശ്ചിത സമയമായിരുന്നിത്. പുറപ്പാട് 30:7-8ല്‍ പറഞ്ഞിരിക്കുന്ന രാവിലെയും വൈകുന്നേരങ്ങളിലുമുള്ള യാഗങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു. ദൈവത്തിങ്കലേക്കു ഉയരുന്ന ആളുകളുടെ പ്രാര്‍ത്ഥനകളും മധ്യസ്ഥതകളുമാണ് ധൂപം സാദൃശീകരിക്കുന്നത്.
എന്റെ പ്രാർഥന തിരുസന്നിധിയിൽ ധൂപമായും. (സങ്കീര്‍ത്തനം 141:2).
3മറ്റൊരു ദൂതൻ ഒരു സ്വർണധൂപകലശവുമായി വന്നു യാഗപീഠത്തിനരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണപീഠത്തിന്മേൽ സകല വിശുദ്ധന്മാരുടെയും പ്രാർഥനയോടു ചേർക്കേണ്ടതിനു വളരെ ധൂപവർഗം അവനു കൊടുത്തു. 4ധൂപവർഗത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാർഥനയോടുകൂടെ ദൂതന്റെ കൈയിൽനിന്നു ദൈവസന്നിധിയിലേക്കു കയറി. (വെളിപ്പാട് 8:3-4).
പുതിയനിയമ വിശ്വാസികള്‍ എന്ന നിലയില്‍ ഇന്ന് നാം ധൂപം കാട്ടേണ്ടതുണ്ടോ?
ശ്രദ്ധിക്കുക, പഴയ ഉടമ്പടിയിലെ ആചാരങ്ങള്‍, ക്രിസ്തു ക്രൂശില്‍ നിവര്‍ത്തിച്ച തന്റെ പാപപരിഹാര പ്രവര്‍ത്തികളുടെ ദൃശ്യങ്ങളും നിഴലുകളുമായിരുന്നു. ധൂപവര്‍ഗ്ഗവും ആ ദൃശ്യത്തിന്റെ ഭാഗമാണ്, കാരണം ക്രിസ്തുവിന്റെ യാഗം നമുക്കുവേണ്ടി പിതാവിന്റെ മുമ്പിലേക്ക് പോകുന്നതായ സൌരഭ്യവാസനയാകുന്നു. ആകയാല്‍ ഇന്ന് ധൂപം കത്തിക്കേണ്ടതായ യാതൊരു ആവശ്യവുമില്ല.
11 അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി. 12 സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി. (ലൂക്കോസ് 1:11-12).
ധൂപപീഠത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നവനായിട്ട്:
ദൂതന് യാഗപീഠത്തിന്റെ "വലത്തുഭാഗത്തു" നില്ക്കുന്നു, ഇത് പൊതുവായി പ്രീതിയുടെയും അധികാരത്തിന്റെയും സ്ഥാനമായി കണക്കാക്കപ്പെടുന്ന ഇടമാകുന്നു.
യഹോവ (ദൈവം) എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. (സങ്കീര്‍ത്തനം 110:1).
കര്‍ത്താവ് ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. (മത്തായി 25:33).
ഞാന്‍ എടുത്തുപറയുവാന്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ദൈവീകമായ കൂടിക്കാഴ്ചകള്‍ എല്ലായിപ്പോഴും നാടകീയമായ അല്ലെങ്കില്‍ 'ഉയര്‍ന്ന' നിമിഷങ്ങളില്‍ സംഭവിക്കുന്നില്ല; നമ്മുടെ ആത്മീക 'കടമകള്‍' എന്ന് നാം പരിഗണിക്കുന്ന കാര്യങ്ങളുടെ മദ്ധ്യത്തില്‍ അവ സംഭവിക്കാം. പതിവുപോലെ തന്റെ ശുശ്രൂഷയ്ക്കായി സെഖര്യാവ് പോയതായ സമയത്താണ് ഇതെല്ലാം സംഭവിച്ചത്.
ദൈവത്തിന്റെ ദൂതന്മാരെ പ്രവര്‍ത്തികള്‍ക്കായി പ്രാര്‍ത്ഥന പ്രേരിപ്പിക്കുന്നു.
ദാനിയേല്‍ 10ല്‍, പ്രവാചകനായ ദാനിയേല്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, ദൂതന്മാര് പ്രവര്‍ത്തനനിരതരായി മാറി. അപ്പൊ.പ്രവൃ 10ല്‍ കൊര്‍ന്നെല്യോസ് പ്രാര്‍ത്ഥിച്ചപ്പോള്‍, കര്‍ത്താവിന്റെ ഒരു ദൂതന് അവനു പ്രത്യക്ഷമായി. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവത്തിന്റെ ദൂതന്മാര് നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതിനു, പ്രവര്‍ത്തനനിരതരായി മാറും.
13 ദൂതൻ അവനോടു പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർഥനയ്ക്ക് ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാൻ എന്നു പേർ ഇടേണം. 14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. 15 അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവച്ചു തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും. 16 അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. 17 അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ട് ഒരുക്കമുള്ളോരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാൻ അവനു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും. (ലൂക്കോസ് 1:13-17).
ഈ വാക്യങ്ങളില്‍, യോഹന്നാന് സ്നാപകന്റെ ജീവിതം മുഴുവനും കര്‍ത്താവിന്റെ ദൂതന് വെളിപ്പെടുത്തുവാന്‍ ഇടയായി.
സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർഥനയ്ക്ക് ഉത്തരമായി:
"ഭയപ്പെടേണ്ട" എന്ന പ്രയോഗം വേദപുസ്തകത്തിലെ മറ്റു സന്ദര്‍ശനങ്ങളെ പ്രതിധ്വനിപ്പിക്കുന്നു (ഉല്പത്തി 15:1; മത്തായി 28:5), അവിടെ ദൈവത്തിന്റെ അസാമാന്യമായ സാന്നിധ്യം മാനുഷീക ഭയത്തെ സ്വാധീനിക്കുന്നു.
നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ പ്രാര്‍ത്ഥനയ്ക്കായി സമയങ്ങള്‍ വേര്‍തിരിക്കുക. സെഖര്യാവിന്റെയും ഏലിശബെത്തിന്റെയും ദൈവം നിങ്ങള്‍ക്കും ശക്തമായ മറുപടി നല്‍കും. നിങ്ങള്‍ വളരെ പ്രായം ചെന്നവര്‍ ആണെങ്കില്‍ പോലും, മക്കളെ തന്നു നിങ്ങളെ അനുഗ്രഹിക്കുവാന്‍ ദൈവത്തിനു കഴിയും.
നിങ്ങളുടെ ജീവിതത്തില്‍ ഒരു ദിശാബോധത്തിനായി നിങ്ങള്‍ അന്വേഷിക്കുകയാണോ; എങ്കില്‍ പ്രാര്‍ത്ഥനയുടെ ഒരു സമയം പ്രഖ്യാപിക്കുക; നിങ്ങളുടെ മുഴു ജീവിതത്തിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ദൈവം വെളിപ്പെടുത്തും.
നമ്മുടെ സംശയത്തിന്റെയും ഉത്കണ്ഠയുടേയും നിമിഷങ്ങളില്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നു - നാം ഉപേക്ഷിച്ചുകളഞ്ഞ കാര്യങ്ങള്‍ക്കുപോലും ദൈവം മറുപടി നല്കുന്നു. ഉറപ്പു ഭയത്തെ മാറ്റി പ്രത്യാശയെ കൊണ്ടുവരുന്നു.
അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും:
"കര്‍ത്താവിന്റെ സന്നിധിയില്‍" യോഹന്നാന്റെ വലിപ്പം രൂപപ്പെടുത്തിയിരിക്കുന്നു, അത് വിജയത്തിന്റെ ഒരു ആത്മീക അളവിനെ വെക്കുന്നു. "വീഞ്ഞ് അഥവാ മറ്റു പുളിപ്പുള്ള പാനീയങ്ങള്‍" വര്ജ്ജിക്കുമെന്ന (സംഖ്യാപുസ്തകം 6:1-21) അവന്റെ നാസീര്‍ വ്രതം, ദൈവത്തിനുവേണ്ടിയുള്ള അവന്റെ സമര്‍പ്പണത്തെയാണ് സൂചിപ്പിക്കുന്നത്.
അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും.
എലിയാവിനെക്കുറിച്ചുള്ള ഓര്‍മ്മ കൊണ്ടുവരുന്നത് (മലാഖി 4:5-6), യോഹന്നാന്റെ ശുശ്രൂഷയുടെ വ്യാപ്തിയും സ്വഭാവവും സൂചിപ്പിക്കുന്നു. വിഭജിക്കപ്പെട്ടിരിക്കുന്ന കുടുംബങ്ങളുടെയും രാജ്യങ്ങളുടെയും "ഹൃദയങ്ങളെ തിരിച്ചുകൊണ്ട്", അവരെ ദൈവത്തോടും പരസ്പരവും അനുരഞ്ജനപ്പെടുത്തുന്ന ഒരു പാലമായി അവന് ശുശ്രൂഷ ചെയ്യും.
വഴിപിഴച്ച സംസ്കാരത്തെ ആത്മീക സത്യസന്ധതയിലേക്കും യാഥാര്‍ത്ഥമായ വിശ്വാസത്തിലേക്കും തിരികെ വിളിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും യോഹന്നാന് സ്നാപകന് ഒരു മാതൃകയാണ്.
ഒരുമിച്ച്, ഈ വാക്യങ്ങള്‍, ദൈവത്തിന്റെ ഉദ്ദേശത്തിനായി പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധനായ ഒരു വ്യക്തി എന്നാല്‍ എന്താണെന്നുള്ളതിന്റെ ഒരു രൂപരേഖ വാഗ്ദാനം ചെയ്തുകൊണ്ട്, യോഹന്നാന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും പ്രചോദനാത്മകമായ ഒരു വിവരണം നല്കുന്നു.
സെഖര്യാവ് ദൂതനോട്; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. (ലൂക്കോസ് 1:18).
വിശ്വാസവും മാനുഷീക യുക്തിയും തമ്മിലുള്ള പോരാട്ടത്തെ സെഖര്യാവിന്റെ ചോദ്യം തുറന്നുകാട്ടുന്നു. ഒരു ദൂതന്റെ മുമ്പില്‍ നില്‍ക്കുമ്പോഴും സെഖര്യാവ് ഉറപ്പു തേടുന്നു. അവന് സ്വാഭാവീക സാഹചര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു - അവന്റെ വാര്‍ദ്ധക്യം, അവന്റെ ഭാര്യയുടെ വന്ധ്യത - വാര്‍ദ്ധക്യത്തില്‍ പ്രസവിക്കും എന്ന് ദൂതന് സാറയോട് പ്രവചിച്ചപ്പോള്‍ അവള് ചിരിച്ചതുപോലെയുള്ള ഒരു മനോഭാവം (ഉല്പത്തി 18:12).
പലപ്പോഴും, നാമും, ദൈവത്തിന്റെ വാഗ്ദത്തങ്ങളെ അല്ലെങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, പ്രെത്യേകിച്ച് അവ നമ്മുടെ യുക്തിസഹമായ പ്രതീക്ഷകളെ ലംഘിക്കുമ്പോള്‍, "എങ്ങനെ?" എന്ന് ചോദിക്കാറുണ്ട്. നമ്മുടെ അറിവിന്റെ ആവശ്യകതയെ ദൈവം ആദരിക്കുമ്പോള്‍, വിശ്വാസത്തിന്റെ മണ്ഡലത്തിലെ മാനുഷീക യുക്തിയുടെ പരിമിതികളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പിന്റെ കഥയാണ് സെഖര്യാവിന്റെ പ്രതികരണം.
ദൂതൻ അവനോട്: "ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു". (ലൂക്കോസ് 1:19).
ഗബ്രിയേലിന്റെ പ്രതികരണം അദ്ദേഹത്തിന്റെ അധികാരവും സന്ദേശത്തിന്റെ ഉറവിടവും വീണ്ടും സ്ഥിരീകരിക്കുന്നു. അവന് വെറുമൊരു ദൂതനല്ല; അവന് "ദൈവത്തിന്റെ സന്നിധിയില്‍ നില്ക്കുന്നവനാണ്", അത് ദൈവവുമായുള്ള അടുപ്പവും, അങ്ങനെ വിശ്വാസ്യതയും സൂചിപ്പിക്കുന്നു. പിന്നീട് മറിയയ്ക്ക് പ്രത്യക്ഷനായി മറ്റൊരു ജനന അറിയിപ്പ് നല്കിയതും ഗബ്രിയേല്‍ ദൂതന് തന്നെയായിരുന്നു (ലൂക്കോസ് 1:26-38).
ഗബ്രിയേല്‍ ദൂതനെ സംബന്ധിച്ചുള്ള ആകര്‍ഷകമായ വേദപുസ്തകപരമായ വസ്തുതകള്‍.
1. മുഖ്യ സന്ദേശവാഹകന്:
വേദപുസ്തകം ദൂതന്മാര്ക്ക് പ്രത്യേകമായി പദവികള്‍ നല്കുന്നില്ലെങ്കിലും, ഗബ്രിയേല്‍ ദൂതന് ഒരു ഉയര്‍ന്ന പദവിയിലുള്ളതോ അഥവാ പ്രധാന ദൂതനായോ കണക്കാക്കപ്പെടുന്നുണ്ട്. അവന്റെ പേരിന്റെ അര്‍ത്ഥം "ദൈവമാണ് എന്റെ ശക്തി" എന്നാണ്, മാത്രമല്ല ദൈവത്തിങ്കല്‍ നിന്നുള്ള പ്രധാനപ്പെട്ട സന്ദേശങ്ങള്‍ നല്കുന്നതില് അവന് ഒരു മുഖ്യ പങ്കു വഹിക്കുന്നു. യെഹൂദ്യ പാരമ്പര്യപ്രകാരം, ദൈവത്തിന്റെ സന്നിധിയില്‍ നില്ക്കുന്ന ഏഴു പ്രധാന ദൂതന്മാരില് ഒരുവനാണ് ഗബ്രിയേല്‍.
2. ജനനങ്ങള്‍ അറിയിക്കുന്നവന്:
ജനന അറിയിപ്പുകള് നല്കുന്നതില് ഗബ്രിയേലിനു വൈദഗ്ധ്യം നേടിയിരുന്നതായി തോന്നുന്നു. യോഹന്നാന് സ്നാപകന്റെ ആസന്നമായ ജനനത്തെക്കുറിച്ച് അവന് സെഖര്യാവിനോട് പറയുന്നു (ലൂക്കോസ് 1:11-20), തുടര്‍ന്നു മറിയയുടെ അടുക്കല്‍ ചെന്ന് പറയുന്നു നീ ഗര്‍ഭം ധരിച്ചു യേശുവിനു ജന്മം നല്‍കുമെന്ന് (ലൂക്കോസ് 1:26-28). ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച രണ്ടു നിര്‍ണ്ണായകമായ ജനനങ്ങള്‍, ഗബ്രിയേലിനു ആ വാര്‍ത്തകള്‍ അറിയിക്കേണ്ടതായി വന്നു.
3. പഴയനിയമത്തിലെ ഗബ്രിയേല്‍: പ്രവാചകനായ ദാനിയേലിനെ തന്റെ ദര്‍ശനം മനസ്സിലാക്കുവാന്‍ സഹായിച്ച "പുരുഷന്" ഗബ്രിയേല്‍ ആണെന്ന് പല വേദപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു (ദാനിയേല്‍ 8:16; 9:21). അന്ത്യകാലത്തെക്കുറിച്ചുള്ള ദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന, ഭാവിയെക്കുറിച്ചുള്ള ഉള്‍കാഴ്ചകള്‍ നല്കുവാനായി ഗബ്രിയേല്‍ ദാനിയെലിനു പ്രത്യക്ഷനാകുന്നു. ഇത് അദ്ദേഹത്തെ പെട്ടെന്നുള്ള സംഭവങ്ങളുടെ മാത്രമല്ല, അന്ത്യകാലത്തിന്റെയും സന്ദേശവാഹകനാക്കുന്നു.
4. കാഹള ശബ്ദം: ക്രിസ്ത്യന്‍ യുഗാന്ത്യ ശാസ്ത്രത്തില്‍ (അന്ത്യകാല സംബന്ധമായ പഠനം), ക്രിസ്തുവിന്റെ മടങ്ങിവരവിനേയും, മരിച്ചവരുടെ പുനരുത്ഥാനത്തെയും വിളംബരം ചെയ്യുന്ന കാഹളം ഊതുന്നതുമായി പലപ്പോഴും ഗബ്രിയേല്‍ ബന്ധപ്പെട്ടിരിക്കുന്നു. കാഹളം ഊതുന്നവന്‍ എന്ന് ഗബ്രിയേലിനെ വേദപുസ്തകം പേരെടുത്തു പരാമര്‍ശിക്കുന്നില്ലെങ്കിലും, ഒരു പ്രധാന സന്ദേശവാഹകനെന്ന നിലയിലും, സുപ്രധാന ജനനങ്ങള്‍ പ്രഖ്യാപിച്ചയാളെന്ന നിലയിലും അദ്ദേഹത്തിന്റെ പങ്കു അതിനെ ഒരു അംഗീകൃതമായ വ്യാഖ്യാനമാക്കുന്നു.
തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു. (ലൂക്കോസ് 1:20).
സെഖര്യാവിന്റെ അവിശ്വാസം ഒരു പ്രത്യാഘാതം ഉണ്ടാക്കുന്നു: പ്രവചനം നിറവേറുന്നതുവരെ അവന് ഒരു ഊമനായി മാറി. അത് കഠിനമെന്ന് തോന്നാം, എങ്കിലും അദ്ദേഹത്തിന്റെ നിശബ്ദത ആത്മപരിശോധനയ്ക്കും വിശ്വാസത്തിന്റെ വളര്‍ച്ചയ്ക്കുമുള്ള ഒരു കാലഘട്ടമായിരിക്കും. തന്റെ വാക്കുകളിലൂടെ ജനങ്ങളിലേക്ക് ഫലകരമായി സംശയം പരത്തുവാനുള്ള സാദ്ധ്യതയേയും ഇത് തടയുന്നു.
പഴയനിയമത്തില്‍, യിസ്രായേല്യരുടെ സംശയത്തിന്റെയും ഭയത്തിന്റെയും വാക്കുകള്‍ വാഗ്ദത്ത ദേശമായ കനാനിലേക്കുള്ള അവരുടെ പ്രവേശനം നഷ്ടപ്പെടുത്തി. ഈ ചരിത്രപരമായ സന്ദര്‍ഭം നല്‍കികൊണ്ട്, യാഥാര്‍ത്ഥത്തില്‍ ദൈവം സെഖര്യാവിനെ മൌനമാക്കികൊണ്ട് ഒരു ഉപകാരം ചെയ്യുകയായിരുന്നുവെന്ന് ഒരാള്‍ക്ക് വാദിക്കാം. അവനെ നിശബ്ദനാക്കിയ ഈ ദൈവീക പ്രവൃത്തി ഒരു സംരക്ഷണ നടപടിയായി കാണാവുന്നതാണ്, യിസ്രായേല്യര്‍ ചെയ്തതുപോലെ, സെഖര്യാവും തന്റെ അനുഗ്രഹത്തെ അപകടപ്പെടുത്തുന്ന സംശയത്തിന്റെ വാക്കുകള്‍ പറയുന്നില്ലെന്നു ഉറപ്പുവരുത്തുന്നു. തന്റെ സന്ദേഹവാദം പ്രകടിപ്പിക്കുവാനുള്ള അവന്റെ കഴിവ് എടുത്തുകളഞ്ഞതിലൂടെ ദൈവീക വാഗ്ദത്തങ്ങളുടെ പവിത്രത ദൈവം കാത്തുസൂക്ഷിച്ചു, മാനുഷീകമായ സംശയത്താല്‍ അത് കളങ്കപ്പെടാതെ ഫലവത്തായി തീരുവാന്‍ അതിനെ അനുവദിച്ചു.
അവിശ്വാസത്തിനു അതിന്റെതായ പരിണിതഫലങ്ങളുണ്ട്, പലപ്പോഴും ദൈവം നല്കുവാന് ആഗ്രഹിക്കുന്ന പൂര്‍ണ്ണമായ അനുഭവങ്ങള്‍ നമ്മില്‍ നിന്നും കവര്‍ന്നെടുക്കുന്നു.
21 ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു. 22 അവൻ പുറത്തുവന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്ന് അവർ അറിഞ്ഞു; അവൻ അവർക്ക് ആംഗ്യം കാട്ടി ഊമനായി പാർത്തു. (ലൂക്കോസ് 1:21-22).
സാധാരണഗതിയില്‍, ഇതിനുശേഷം ഒരുമിച്ചുകൂടുന്ന ആളുകള്‍ക്കു മേല്‍ ഒരു പൌരോഹിത്യ അനുഗ്രഹം നല്‍കും (സംഖ്യാപുസ്തകം 6:24-26). എന്നിരുന്നാലും, സംസാരിക്കുവാന്‍ കഴിയാത്ത അദ്ദേഹത്തിന്റെ അവസ്ഥ പരമ്പരാഗതമായ ആചാരത്തിന്റെ ഗമനത്തെ തടയുന്നു.
നമ്മുടെ ജീവിതത്തില്‍ വാക്കുകളുടേയും നിശബ്ദതയുടേയും ശക്തിയെക്കുറിച്ച് ചിന്തിക്കുവാന്‍ സെഖര്യാവിന്റെ അനുഭവം നമ്മെ പ്രേരിപ്പിക്കുന്നു. വാക്കുകളാല്‍ - ട്വീറ്റുകളാല്‍, ബ്ലോഗുകളാല്, നിര്‍ത്താത്ത സംഭാഷണത്താല്‍ നിറഞ്ഞിരിക്കുന്ന ഒരു ലോകത്തില്‍ - ദൈവീകമായ മന്ദസ്വരം, നിമിഷങ്ങളിലേക്ക് ആണെങ്കില്‍ പോലും, കേള്‍ക്കുവാന്‍ നാം നിശബ്ദരാകുന്നതിന്റെ അര്‍ത്ഥമെന്താണ്?.
അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി. (ലൂക്കോസ് 1:23).
വ്യക്തിപരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോഴും, തന്റെ ദൌത്യങ്ങളോടുള്ള സെഖര്യാവിന്റെ സമര്‍പ്പണം, ആത്മീകമോ, കുടുംബപരമോ, ജോലിയുമായി ബന്ധപ്പെട്ടതോ ആകട്ടെ, നമ്മുടെ ഉത്തരവാദിത്വങ്ങള്‍ സത്യസന്ധതയോടെ നിറവേറ്റുന്നതിനുള്ള ഒരു പാഠമായി വര്‍ത്തിക്കുന്നു.
24 ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു: 25 മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവ് എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞ് അഞ്ചു മാസം ഒളിച്ചുപാർത്തു. (ലൂക്കോസ് 1:24-25).
ഏലിശബേത്തിന്റെ ഗര്‍ഭധാരണം അത്ഭുതത്തില്‍ കുറഞ്ഞ ഒന്നായിരുന്നില്ല. അവള് വന്ധ്യയും, സ്വാഭാവീകമായി പ്രസവിക്കുന്നതിനുള്ള പ്രായം പിന്നിട്ടവളും ആയിരുന്നു.അഞ്ചു മാസത്തേക്ക് ഏകയായി കഴിയാനുള്ള ഏലിശബേത്തിന്റെ തീരുമാനം ഒരുപക്ഷേ പലവിധമായ കാരണങ്ങളാല്‍ ആയിരുന്നിരിക്കാം - അത് സാംസ്കാരികമോ, വ്യക്തിപരമോ, ആത്മീകമോ ആകാം.
താന്‍ ഗര്‍ഭിണിയാണെന്ന് ആളുകളോട് പറഞ്ഞിരുന്നെങ്കില്‍, അവര്‍ അവളെ പരിഹസിക്കുമായിരുന്നു, ആയതിനാല്‍ അവള് അഞ്ചു മാസത്തേക്ക് അത് തന്നില്‍തന്നെ മറച്ചുവെക്കുവാന്‍ തീരുമാനിച്ചു. അഞ്ചു മാസങ്ങള്‍ക്ക് ശേഷം, അവള് ഗര്‍ഭവതിയാകുന്നു എന്ന് വ്യക്തമായി ദൃശ്യമാകും, അതിനാല്‍ അപ്പോള്‍ അത് അപകീര്‍ത്തിപ്പെടുത്താന്‍ ആര്‍ക്കും ബുദ്ധിമുട്ടായിരിക്കും.
26 ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, 27 ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു. 28 ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്ന്: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. (ലൂക്കോസ് 1:26-28).
ആറാം മാസത്തിൽ:
ഇവിടെ സമയം നിര്‍ണായകമാണ്: "ഇത് എലിശബേത്ത് ഗര്‍ഭവതിയായതിന്റെ ആറാം മാസമാകുന്നു". ഇത് ദൈവീകമായ ഒരു അവസരത്തെ സ്ഥാപിക്കയും ഓരോരുത്തരും മറ്റൊരാളുടെ ജീവിതത്തില്‍ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തുകൊണ്ട്, മറിയയുടെ കഥയെ ഏലിശബേത്തിന്റെ കഥയുമായി ബന്ധിപ്പിക്കുന്നു.
പലപ്പോഴും അവഗണിക്കപ്പെട്ടിരുന്ന സാധാരണമായ ഒരു പട്ടണമായിരുന്നു ഗലീലയിലെ നസ്രേത്ത്. "നഥനയേൽ അവനോട്: നസറെത്തിൽനിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു". (യോഹന്നാന് 1:46).
ഒരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യക:
കന്യകാ ജനനത്തെക്കുറിച്ചുള്ള പഴയനിയമ പ്രവചനങ്ങള്‍ നിറവേറപ്പെടുന്നു എന്നതിനായി, "കന്യക" എന്ന പദത്തിനു ഊന്നല്‍ നല്കി പറഞ്ഞിരിക്കുന്നു (യെശയ്യാവ് 7:14). "യോസേഫിനെ വിവാഹം കഴിക്കുവാന്‍ മറിയ ഉടമ്പടി" ചെയ്തു, എന്നാല്‍ അവര്‍ ഒരുമിച്ചു ജീവിക്കുവാന്‍ ആരംഭിച്ചിട്ടില്ല എന്നത് അവള് കന്യകയാണെന്നതിനെ ഉറപ്പിക്കുന്നു. ദാവീദിന്റെ വംശത്തില്‍ നിന്നും മശിഹ വരുമെന്ന പ്രവചനം നിവര്‍ത്തിച്ചുകൊണ്ട്, "ദാവീദിന്റെ വംശപരമ്പരയില്‍" നിന്നുമാണ് യോസേഫ് വന്നത്. (2 ശമുവേല്‍ 7:12-16).
കൃപലഭിച്ചവളേ, നിനക്കു വന്ദനം:
ഗബ്രിയേലിന്റെ വന്ദനം അസാധാരണവും ധാരാളം കാര്യങ്ങള്‍ പറയുന്നതുമാകുന്നു. മറിയ "കൃപ ലഭിച്ചവളാണ്", വേദപുസ്തകത്തില്‍ മിതമായി മാത്രം ഉപയോഗിച്ചിരിക്കുന്ന ഒരു പ്രയോഗം.
ദൂതന് അവളൊടു പറഞ്ഞു: ഗബ്രിയേല്‍ മൂന്നു കാര്യങ്ങള്‍ മറിയയോടു പറഞ്ഞു.
- അവള് കൃപ ലഭിച്ചവളാണ്.
- കര്‍ത്താവ് അവളോടുകൂടെയുണ്ട്.
- അവള് ഭാഗ്യവതിയാണ്.
മറിയ കൃപകൊണ്ട് നിറഞ്ഞവളും, അതുപോലെ വിശ്വാസിയും ആയിരുന്നു. എന്നാല്‍ മറിയയുടെ കൃപ ലഭിച്ച കൃപയാണ്, മറ്റുള്ളവര്‍ക്ക് നല്കുവാനുള്ള കൃപയല്ലായിരുന്നു.
ഇത് ഉപയോഗിച്ചിരിക്കുന്ന മറ്റൊരു വേദഭാഗം എഫെസ്യര്‍ 1:6 മാത്രമാകുന്നു, അവിടെ പൌലോസ് എഫെസോസിലെ സഭയോടും പൊതുവായി ക്രിസ്തുവിന്റെ ശരീരത്തോടും പറയുന്നു, " . . . . . അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്റെ കൃപാമഹത്ത്വത്തിന്റെ പുകഴ്ചയ്ക്കായി . . . . .".
ഇതില്‍ നിന്നും, ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലുള്ള എല്ലാവരും അത്യധികം കൃപ ലഭിച്ചവരാണെന്ന് നമുക്ക് കാണുവാന്‍ കഴിയും കാരണം ക്രിസ്തുവിന്റെ യാഗത്തിലൂടെ സാദ്ധ്യമായ നീതികരണത്തിലൂടെ ദൈവം നമ്മെ സ്വീകരിച്ചിരിക്കുന്നു.
29 അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു. 30 ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. 31 നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം. 32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും. 33 അവൻ യാക്കോബുഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (ലൂക്കോസ് 1:29-33).
നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കേണം:
ശ്രദ്ധാകേന്ദ്രം മറിയയല്ല, മറിച്ച് പുത്രനിലാണ്, യേശു എന്നു പേര് വിളിക്കണം (സാധാരണയായ ഒരു പേര്). ഈ മകന് പഴയ നിയമം പ്രവചിച്ച മിശിഹയാണെന്ന് തെറ്റുകൂടാതെ തിരിച്ചറിഞ്ഞു.
പേരുകളുടേയും വ്യക്തിത്വങ്ങളുടേയും രൂപാന്തര ശക്തിയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. യേശുവിനെപോലെ, ഓരോ വ്യക്തിയ്ക്കും സാധാരണമായ ഒരു പേര് കാണുമായിരിക്കും, എന്നാല്‍ അതുല്യവും ലക്ഷ്യബോധമുള്ളതുമായ ഒരു ജീവിതം നയിക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു.
കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും:
ദാവീദിനോടു പ്രവചിച്ച മിശിഹ അവനായിരിക്കും (2 ശമുവേല്‍ 7:12-16), യിസ്രായേലിനെയും അവന്റെ രാജ്യത്തേയും ഭരിക്കുവാനുള്ള നിയമപരമായ അധികാരം അവനുണ്ട്; അവസാനം ഉണ്ടാകുകയില്ല.
വെളിപ്പാട് 22:16 യേശുവിനെ ദാവീദിന്റെ വംശപരമ്പരയുമായി ബന്ധിപ്പിക്കുന്നു, അവിടെ യേശു തന്നെത്തന്നെ "ദാവീദിന്റെ വേരും വംശവും" എന്ന് വിശേഷിപ്പിക്കുന്നു.
മറിയ ദൂതനോട്: ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും? എന്നു പറഞ്ഞു. (ലൂക്കോസ് 1:34).
ഈ അത്ഭുതകരമായ കാര്യം എങ്ങനെ സംഭവിക്കും എന്നതിനു വ്യക്തത തേടിയുള്ള മറിയയുടെ ചോദ്യം സംശയത്താല്‍ ഉണ്ടായതല്ല മറിച്ച് ജിജ്ഞാസയോടെയുള്ള ചോദ്യമായിരുന്നു. അവളുടെ അന്വേഷണം യുക്തിസഹമാണ് - അവള് ഒരു കന്യകയാകുന്നു, മാനുഷീകമായി പറഞ്ഞാല്‍, അവള് ഗര്‍ഭവതിയാകുക എന്നത് തികച്ചും അസാദ്ധ്യമായ കാര്യമായിരുന്നു.
യെശയ്യാവ് 7:14 ഇപ്രകാരം പ്രവചിക്കുന്നു, കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; നൂറ്റാണ്ടുകളായി ഈ അത്ഭുതം ദൈവത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നുവെന്ന് ഇത് സ്ഥിരീകരിക്കുന്നു.
സന്ദേഹവാദികള്‍ നിറഞ്ഞതായ ആധുനീക ലോകത്തില്‍, നമ്മുടെ വിശ്വാസ യാത്രയില്‍ നമ്മുടെ ചോദ്യങ്ങള്‍ ദൈവഹിതം ഗ്രഹിക്കുന്നതിലേക്കും അതിനായി സമര്‍പ്പിക്കുന്നതിലേക്കും നമ്മെ നയിക്കുന്നിടത്തോളം ചോദ്യങ്ങള്‍ ചോദിക്കുന്നത് ശരിയായ കാര്യമാണെന്ന് മറിയയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
അതിന് ദൂതൻ: "പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉദ്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും". (ലൂക്കോസ് 1:35).
ഇത് യേശുവിന്റെ ജനനത്തെ മറ്റെല്ലാ ജനനങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു; അവന് സാക്ഷാല്‍ "ദൈവപുത്രന്" ആകുന്നു.
നിഴലിടും എന്ന പദത്തിന്റെ അര്‍ത്ഥം "ഒരു മേഘം വന്നു മൂടുന്നതുപോലെ" എന്നാണ്, ഷെക്കെന മഹത്വത്തിന്റെ മേഘം പോലെ (പുറപ്പാട് 16:10, 19:9, 24:16, 34:5, 40:34) അല്ലെങ്കില്‍ രൂപാന്തിരത്തിന്റെ മേഘം പോലെ (മത്തായി 17:5, മര്‍ക്കോസ് 9:7, ലൂക്കോസ് 9:34).
നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്ക് ഇത് ആറാം മാസം. (ലൂക്കോസ് 1:36).
ഉറപ്പിന്റെ ഒരു രീതിയായും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവത്തിന്റെ കഴിവിന്റെ അടയാളമായും ഏലിശബേത്തിന്റെ ഗര്‍ഭധാരണത്തെ സംബന്ധിച്ചുള്ള വാര്‍ത്ത ദൂതന് മറിയയ്ക്ക് നല്കുന്നു.
മനഃപാഠം വാക്യം,
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു. (ലൂക്കോസ് 1:37).
ദൈവം ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുവാന്‍ ദൈവത്തിനു കഴിയും. ഒന്നുംതന്നെ ദൈവത്തിന്റെ ആധിപത്യത്തിന്റെ പുറത്തുള്ളതല്ല. ദൈവം വിശുദ്ധനാകയാല്‍, അവന് കൈകൊള്ളുന്ന ഓരോ തീരുമാനങ്ങളും പരിശുദ്ധവും നല്ലതും ആയിരിക്കും.
Chapters