അന്ന് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ച്; ഞങ്ങൾ സ്വന്തം വകകൊണ്ട് അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേർമാത്രം ഞങ്ങൾക്ക് ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും. (യെശയ്യാവ് 4:1).
യെശയ്യാവ് 3:16-26 വരെയുള്ള ഭാഗത്ത് പറഞ്ഞിരിക്കുന്ന ദൈവീകമായ ന്യായവിധിയുടെ അനന്തരഫലത്തില്‍, സീയോനിലെ പുത്രിമാര്‍ക്ക് യോഗ്യന്മാരായ ഭര്ത്താക്കന്മാരുടെ കാര്യമായ ദൌര്‍ലഭ്യത അഭിമുഖീകരിക്കേണ്ടി വരുമെന്ന് പറഞ്ഞിരിക്കുന്നു. യഹോവയുടെ കോപം അനേക പുരുഷന്മാരെ യുദ്ധത്തില്‍ മരണത്തിലേക്ക് നയിക്കുകയുണ്ടായി, അവര്‍ വാളാല്‍ നശിക്കുവാന്‍ ഇടയായി (യെശയ്യാവ് 3:25). പുരുഷന്മാരുടെ ദൌര്‍ലഭ്യത സാമൂഹീകമായ ശക്തിയില്‍ വലിയ മാറ്റത്തിനു കാരണമായിത്തീര്‍ന്നു, ഏഴു സ്ത്രീകള്‍ ഒരു പുരുഷന്റെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ വേണ്ടി മത്സരിക്കുന്നു. വിവാഹത്തിനായുള്ള അവരുടെ അതിയായ ആശയില്‍, ഈ സ്ത്രീകള്‍ തങ്ങളുടെ പരമ്പരാഗതമായ പ്രതീക്ഷകളെ പൂര്‍ണ്ണമായും ഉപേക്ഷിക്കുവാന്‍ ഒരുക്കമുള്ളവര്‍ ആയിരിക്കുന്നു, അവര്‍ പറയുന്നു ഞങ്ങൾ സ്വന്തം വകകൊണ്ട് അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം.
അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്ത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന് മഹിമയും അഴകും ഉള്ളതും ആയിരിക്കും. (യെശയ്യാവ് 4:2).
യഹോവയുടെ മുള എന്നത് കര്‍ത്താവായ യേശുക്രിസ്തുവിനെ സംബന്ധിച്ച് സംസാരിക്കുന്ന ഒരു മശിഹൈക ശീര്‍ഷകമാണ്.
എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. (യെശയ്യാവ് 11:1).
ഞാൻ ദാവീദിനു നീതിയുള്ളൊരു മുളയായവനെ ഉദ്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും. (യിരെമ്യാവ് 23:5).
"യഹോവയുടെ മുള" എന്ന ശീര്‍ഷകം ഫലപ്രദവും ജീവനുമെന്ന ആശയത്തെയാണ് ഉള്‍ക്കൊള്ളുന്നത്, ഇത് ഉപജീവനത്തിനും വളര്‍ച്ചയ്ക്കുമുള്ള ദൈവീകമായ ഉറവിടത്തെ പ്രതിനിധാനം ചെയ്യുന്നു. "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു" (യോഹന്നാന് 15:5) എന്ന് യേശു പ്രഖ്യാപിക്കുമ്പോള്‍ താന്‍ ഈ സാദൃശ്യത്തെ ഉപയോഗിക്കുന്നു.
തന്നെ മുന്തിരിവള്ളിയുമായി ബന്ധപ്പെടുത്തുന്നതില്‍ കൂടി, ആത്മീക പരിപോഷണത്തിനു വേണ്ടി താനുമായുള്ള ഏറ്റവും അടുത്ത ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കര്‍ത്താവായ യേശു ഊന്നി പറയുകയാണ് ചെയ്യുന്നത്, കാരണം കൊമ്പുകള്‍ മുന്തിരിവള്ളിയില്‍ നിന്നാണ് ജീവന് നല്‍കുന്നതിനുള്ള പോഷകങ്ങള്‍ സ്വീകരിക്കുന്നത്. ആത്മീക ഫലം കായ്ക്കുന്നതിനും ക്രിസ്തീയ ജീവിതത്തില്‍ മുന്നേറുന്നതിനും യേശുവുമായി ബന്ധപ്പെട്ടിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഈ ശക്തമായ സാദൃശ്യം അടിവരയിടുന്നു.
യഹോവ സീയോൻപർവതത്തിലെ സകല വാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകല തേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും. (യെശയ്യാവ് 4:5).
യഹോവയുടെ മുള വാഴുമ്പോള്‍, ദൈവത്തിന്റെ പ്രത്യക്ഷമായ സാന്നിധ്യം തന്റെ ജനത്തിന്റെ ഇടയില്‍ പ്രകടമാകുവാന്‍ ഇടയായിത്തീരും. ഈ ദൈവീക സാന്നിധ്യം പുറപ്പാടിന്റെ ദിനങ്ങളിലെ ഒരു സ്മരണ കൂടിയാകുന്നു, അന്ന് ദൈവം യിസ്രായേല്‍ മക്കള്‍ക്ക് ദൃശ്യമാകുന്ന തരത്തില്‍ പകല്‍ മേഘസ്തംഭവും രാത്രിയില്‍ അഗ്നിസ്തംഭവും നല്‍കികൊണ്ട് അവരെ നടത്തുകയുണ്ടായി (പുറപ്പാട് 13:21-22).
ആ കാലങ്ങളില്‍, കര്‍ത്താവിന്റെ തെറ്റുവരാത്ത സാന്നിധ്യം ദൈവീകമായ നടത്തിപ്പിന്റെയും, സംരക്ഷണത്തിന്റെയും ഒരു അടയാളവും, വിശ്വസ്ഥതയ്ക്കുള്ള ഉറപ്പുമായിരുന്നു, മാത്രമല്ല തന്റെ ജനത്തിനായുള്ള തന്റെ അചഞ്ചലമായ പ്രതിബദ്ധതയേയും തന്റെ വാഗ്ദത്തങ്ങളുടെ നിവര്ത്തിയെയും പ്രകടമാക്കുന്നതും ആയിരുന്നു. യഹോവയുടെ മുള വാഴ്ച നടത്തുമ്പോള്‍, ഈ ദൈവീകമായ സാന്നിധ്യത്തിന്റെ വെളിപ്പെടല്‍ ആഴമായ ഒരു ഐക്യതയുടെ, സംരക്ഷണത്തിന്റെ, ദൈവത്തിന്റെ നടത്തിപ്പിലുള്ള വിശ്വാസത്തിന്റെ ഉറപ്പ് വളര്‍ത്തുന്നു.
Chapters