ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി. താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. (ഉല്പത്തി 2:1-3).
ദൈവം നിവൃത്തനായത് എന്തുകൊണ്ട്? അവന് ക്ഷീണിതനായിരുന്നുവോ? സര്‍വ്വ ശക്തനായ ദൈവത്തിനു വിശ്രമത്തിന്റെ ആവശ്യമുണ്ടോ? ദൈവം ക്ഷീണിക്കുകയോ തളരുകയോ ചെയ്തതു നിമിത്തമല്ല നിവൃത്തനായത്.
സര്‍വ്വശക്തനായ ദൈവത്തിനു വിശ്രമത്തിന്റെ ആവശ്യമില്ലയെന്നു വേദപുസ്തകം വളരെ വ്യക്തമായി പറയുന്നുണ്ട്.
നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നെ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ. (യെശയ്യാവ് 40:28).
ദൈവം നിവൃത്തനായി. . . .
1. തന്റെ സൃഷ്ടിപ്പിന്റെ പ്രവൃത്തി പൂര്‍ത്തിയായി എന്ന് കാണിക്കുവാന്‍.
2. സമയത്തിന്റെ ഘടനയെ സംബന്ധിച്ച് മനുഷ്യനു ഒരു മാതൃക നല്കുവാന് (ഏഴു ദിവസത്തിന്റെ ഒരു ആഴ്ച), മാത്രമല്ല,
3. ഏഴാം ദിവസത്തിലെ വിശ്രമത്തിന്റെ അനുഗ്രഹത്തെ സംബന്ധിച്ചുള്ള ഒരു മാതൃക മനുഷ്യനു നല്കുവാന്.
യേശുക്രിസ്തു നമുക്കുവേണ്ടിയും നമ്മുടെയുള്ളിലും ശബ്ബത്തിന്റെ ഉദ്ദേശവും ലക്ഷ്യവും പൂര്‍ത്തീകരിച്ചതുകൊണ്ട് ക്രിസ്ത്യാനികള്‍ ഇന്ന് ശബ്ബത്തു അനുഷ്ഠിക്കേണ്ട ബാധ്യതയുടെ കീഴിലല്ല എന്ന് താഴത്തെ വാക്യങ്ങള്‍ വളരെ വ്യക്തമായി പറയുന്നു.
അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിനുള്ളത്. (കൊലൊസ്സ്യര്‍ 2:16-17).
ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞ് അവയ്ക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നത് എങ്ങനെ? നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കുവേണ്ടി അധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു. (ഗലാത്യര്‍ 4:9-11).
ശബ്ബത്തിന്റെ നിയമപരമായ ബാധ്യതകളില്‍ നിന്നും സ്വതന്ത്രരാണെങ്കിലും, വിശ്രമത്തിനായി ദൈവം വെച്ചിരിക്കുന്ന ഒരു ദിവസത്തിന്റെ പ്രാധാന്യത നാം അവഗണിക്കരുത്. ദൈവം നമ്മെ മെനഞ്ഞിരിക്കുന്നു അതുകൊണ്ട് നമുക്ക് ഒന്ന് ആവശ്യമാകുന്നു.
യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. (ഉല്പത്തി 2:7).
ദൈവ വചനവും ലൌകീക ശാസ്ത്രവും ഒരുപോലെ പറയുന്നു മനുഷ്യന് പൊടിയില്‍ നിന്നും നിര്മ്മിക്കപ്പെട്ടവനാണെന്ന്.
ഉല്പത്തി 2:7 ല്‍ പൊടി എന്നതിനു ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം 'അഫര്‍' എന്നാകുന്നു: അതിന്റെ അര്‍ത്ഥം മണ്ണ്, ഭൂമി, ചെളി, പൊടി, നിലം, ധൂളി, ലേപം, പാഴ്വസ്തു എന്നൊക്കെയാകുന്നു.
അത് താഴ്മയെയും, എളിമയേയുമാണ് പ്രതിനിധാനം ചെയ്യുന്നത്.
മനുഷ്യന്റെ സൃഷ്ടിപ്പിനെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു സത്യങ്ങള്‍ ഈയൊരു വേദഭാഗത്തു ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഒന്നാമത്തേത്, ദൈവം അതേ ദൈവം മാത്രമാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നതാണ്. മനുഷ്യന് മറ്റു സൃഷ്ടികളില്‍ നിന്നും പരിണമിച്ചതല്ല. വ്യക്തിത്വമില്ലാത്ത ശക്തികളല്ല മനുഷ്യനെ നിര്‍മ്മിച്ചത്.
രണ്ടാമത്, ദൈവം തന്റെ ജീവശ്വാസം മനുഷ്യന്റെ അകത്തേക്ക് ഊതുവാന്‍ ഇടയായി. ആദാമിന്റെ ശരീരം നിലത്തെ പൊടികൊണ്ട് ദൈവം നിര്‍മ്മിക്കുകയുണ്ടായി - ജീവനില്ലാത്ത ഒരു മനുഷ്യശരീരം ഇപ്പോള്‍ നിലത്തു കിടക്കുകയാണ്. അപ്പോള്‍ ദൈവം കുനിഞ്ഞുനിന്ന് മനുഷ്യന്റെ മൂക്കിലൂടെ ദൈവത്തിന്റെ "ജീവശ്വാസം" ഊതുകയുണ്ടായി.
മൂന്നാമതായി, ഉല്പത്തി 2:7 നമ്മോടു പറയുന്നു മനുഷ്യന് ജീവനുള്ള ദേഹിയായിത്തീര്‍ന്നു. ദേഹി എന്നതിന്റെ എബ്രായ പദം 'നെഫേഷ്' എന്നാകുന്നു, അതിന്റെ അര്‍ത്ഥം "ചൈതന്യമുള്ള, ശ്വസിക്കുന്ന, സുബോധമുള്ള, ജീവനുള്ള ഒരു വ്യക്തി" എന്നാണ്. ദൈവം അവന്റെ ഉള്ളില്‍ ജീവശ്വാസം ഊതുന്നതുവരെ മനുഷ്യന് ജീവനുള്ള ദേഹിയായിത്തീര്ന്നില്ല. ശരീരമുള്ള, ചൈതന്യമുള്ള, യുക്തിസഹമായ, ആത്മീകമായ വ്യക്തിയെന്ന നിലയില്‍ ഭൂമിയിലുള്ള സകല ജീവനുള്ള സൃഷ്ടികളില്‍ നിന്നും മനുഷ്യന് അതുല്യനാകുന്നു. മനുഷ്യന് മാത്രമാണ് ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ജീവനുള്ള സൃഷ്ടി. (ഉല്പത്തി 1:26-27).
ആത്മാവ് എന്നതിന്റെ എബ്രായപദം 'റൂഹാ' എന്നാകുന്നു, അതിന്റെ അര്‍ത്ഥം "കാറ്റ്, ശ്വാസം, വായു, ആത്മാവ്" എന്നൊക്കെയാകുന്നു.
അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. കാൺമാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. (ഉല്പത്തി 2:8-9).
ജീവവൃക്ഷത്തെ സംബന്ധിച്ച് സദൃശ്യവാക്യങ്ങളുടെ പുസ്തകത്തില്‍ പരാമര്‍ശങ്ങളുണ്ട്.
സദൃശ്യവാക്യങ്ങള്‍ 3:18
സദൃശ്യവാക്യങ്ങള്‍ 11:30
സദൃശ്യവാക്യങ്ങള്‍ 13:12
സദൃശ്യവാക്യങ്ങള്‍ 15:4
ജീവവൃക്ഷത്തെ സംബന്ധിച്ച് താഴെ പറഞ്ഞിരിക്കുന്ന വേദഭാഗങ്ങളിലും പരാമര്‍ശങ്ങള്‍ കാണുവാന്‍ സാധിക്കും.
യെഹസ്കേല്‍ 47:12
വെളിപ്പാട് 2:7
വെളിപ്പാട് 22:2
വെളിപ്പാട് 22:14
തോട്ടം നനപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. ഒന്നാമത്തേതിനു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്. ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ട്. രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു കൂശ്ദേശമൊക്കെയും ചുറ്റുന്നു. മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അത് അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു. (ഉല്പത്തി 2:10-14).
നാലു നദികളില്‍ ഒന്നാമത്തേത് പീശോന്‍ ആകുന്നു.
മറ്റുള്ളവ ഗീഹോന്, ഹിദ്ദേക്കെൽ, ഫ്രാത്ത് - ഉല്പത്തി 2:11-14). ഹിദ്ദേക്കലും ഫ്രാത്തും ഇന്ന് ടൈഗ്രിസ്, യൂഫ്രട്ടീസ് എന്ന് അറിയപ്പെടുന്നു, എന്നാല്‍ പീശോനും ഗീഹോനും നിരീക്ഷിക്കാവുന്ന യാഥാര്‍ഥ്യത്തില്‍ കാണുവാന്‍ കഴിയുന്നില്ല.
പീശോൻ എന്ന നദി; "അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്". എന്ന് പറഞ്ഞിരിക്കുന്നു. (ഉല്പത്തി 2:11).
ഏദന്‍ തോട്ടം സ്ഥിതിചെയ്തിരുന്നത് എവിടെയായിരുന്നു?
ഏദന്‍ തോട്ടം പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍, ഇന്നത്തെ ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളുടെ അടുത്തായി സ്ഥിതിചെയ്തിരുന്നുവെന്നാണ് കൂടുതല്‍ വേദപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഇത് ഉല്പത്തി 2:8-14
വരെയുള്ള ഭാഗത്ത് പറഞ്ഞിരിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ്.
യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻതോട്ടത്തിൽ വേല ചെയ്വാനും അതിനെ കാപ്പാനും അവിടെ ആക്കി. (ഉല്പത്തി 2:15).
ശ്രദ്ധിക്കുക, പാപം അവിടെ രംഗപ്രവേശനം ചെയ്യുന്നതിനു മുമ്പ് ആദാമിനോടുള്ള ദൈവത്തിന്റെ കല്പന തോട്ടത്തെ കാക്കുകയും അതില്‍ വേല ചെയ്യുകയും വേണമെന്നതായിരുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ആദാമിന്റെ ജോലി ദൈവത്തില്‍ നിന്നും നേരിട്ട് വന്നതാണ്, അത് അവന്റെ പരിപൂര്‍ണ്ണമായ സൃഷ്ടിയുടെ ഒരു ഭാഗമായിരുന്നു. ആദാം മടിപിടിച്ച് അവിടെ ആയിരിക്കുകയല്ലായിരുന്നു, അവനു ചെയ്യുവാനായി ദൈവം നല്കിയ ഒരു ദൌത്യം ഉണ്ടായിരുന്നു. എല്ലാവരും ജോലി ചെയ്യണം.
മാനവജാതിയുടെ പാപത്തില്‍ നിന്നും വന്നതായ ശാപത്തിന്റെ ഒരു ഭാഗമല്ലായിരുന്നു വേല ചെയ്യുക എന്നത്. നാം ജോലിയില്‍ ഉദ്ദേശവും സംതൃപ്തിയും കണ്ടെത്തണമെന്ന് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു, ആ ജോലിയില്‍ വിജയിക്കുവാനും ഫലപ്രദമാകുവാനുമുള്ള ആഗ്രഹം ദൈവം നമുക്ക് നല്കുന്നു.
നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്വിൻ. (കൊലൊസ്സ്യര്‍ 3:23).
ചില സന്ദര്‍ഭങ്ങളില്‍, ക്രിസ്ത്യാനികള്‍ തങ്ങളുടെ ജോലിസ്ഥലങ്ങളില്‍ ഒരു നല്ല സാക്ഷികള്‍ ആകുന്നില്ല. ക്രിസ്തീയ യോഗങ്ങള്‍ക്കായുള്ള നിരന്തരമായ അവധികളും, മിക്കവാറും വൈകി വരുന്നതും അവരുടെ പ്രതിച്ഛായയെ ബാധിക്കുന്നു. പറയുന്നത് പ്രവര്‍ത്തിക്കുന്നില്ല എന്നുള്ളതിനുള്ള ഒരു ഉത്തമ ഉദാഹരണമാണിത്.
അതുകൊണ്ട്, നിങ്ങളുടെ ജോലിയും ദൈവം ഗൌരവത്തോടെ കാണുന്നു എന്ന നിലയില്‍ പ്രവര്‍ത്തിക്കുക - കാരണം സത്യത്തില്‍ അത് അങ്ങനെതന്നെയാണ്.
അനന്തരം യഹോവയായ ദൈവം: "മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവനു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് അരുളിച്ചെയ്തു". (ഉല്പത്തി 2:18).
ആദാമിനു ചുറ്റും ധാരാളം മൃഗങ്ങളും, മനോഹരമായ പക്ഷികളും ഉണ്ടായിരുന്നുവെങ്കിലും, വളരെ നല്ലൊരു അന്തരീക്ഷത്തിലായിരുന്നു അവനെങ്കിലും - അവന് ഏകനായിരുന്നുവെന്ന് ദൈവം കാണുവാന്‍ ഇടയായി. സത്യം എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു ആള്‍കൂട്ടത്തിന്റെ നടുവില്‍ ആയിരിക്കുമ്പോള്‍ തന്നെ ഏകാന്തത അനുഭവിക്കുവാന്‍ സാധിക്കും. ആദാമിന്റെ ഏകാന്തത ദൈവത്തിന്റെ ശ്രദ്ധയെ പിടിച്ചുപറ്റി മാത്രമല്ല 'നല്ലതല്ല' എന്ന് ദൈവം കണ്ടതായ ആദ്യത്തെ വസ്തുതയും അതായിരുന്നു.
വൈവാഹികമായോ, സാമൂഹീകമായോ മനുഷ്യര്‍ ഏകരായിരിക്കണമെന്നു ദൈവം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവയ്ക്ക് എന്തു പേരിടുമെന്നു കാൺമാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടത് അവയ്ക്ക് പേരായി; മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യനു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. (ഉല്പത്തി 2:19-20).
മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കും പേരിട്ടത് ദൈവമല്ലായിരുന്നു, ആദാമാണ് അവയ്ക്ക് പേര് വിളിച്ചത്.
ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിനു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. (ഉല്പത്തി 2:21-22).
ആധുനീക കാലത്ത് നാം പലപ്പോഴും കേള്‍ക്കുന്നതായ ഒരു പഴഞ്ചൊല്ലുണ്ട്, "വിജയിയായ ഓരോ പുരുഷന്റെയും പിമ്പില്‍ ഒരു സ്ത്രീയുണ്ട്". ആ പഴഞ്ചൊല്ലിനോട് പൂര്‍ണ്ണമായി യോജിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് കാരണം സ്ത്രീയെ എടുത്തത് പുരുഷന്റെ നട്ടെല്ലില്‍ നിന്നല്ലായിരുന്നു മറിച്ച് വാരിയെല്ലില്‍ നിന്നുമായിരുന്നു. ആകയാല്‍ ഞാന്‍ പറയുന്നത് 'വിജയിയായ ഓരോ പുരുഷന്റെയും അരികില്‍ ഒരു സ്ത്രീയുമുണ്ട്' എന്നാണ്.
ആദാമിന്റെ മണവാട്ടി - ഹവ്വ നിര്‍മ്മിക്കപ്പെട്ടത് അവന്റെ വാരിയെല്ലുകളില്‍ നിന്നുമാണ്. ക്രിസ്തുവിന്റെ മണവാട്ടിയും, അതായത് സഭ ഉടലെടുത്തത് കുത്തിതുളയ്ക്കപ്പെട്ട അവന്റെ വിലാപുറത്തു നിന്നുമാണെന്ന് പറയാം.
യോഹന്നാന് 19:34 പറയുന്നു, "എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു". യോഹന്നാന് 19:37 നമ്മോടു പറയുന്നു, "അവർ കുത്തിയവങ്കലേക്കു നോക്കും” എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.
കുത്തിതുളയ്ക്കപ്പെട്ട കര്‍ത്താവിന്റെ ശരീര ഭാഗത്തുനിന്നും രണ്ടു പദാര്‍ത്ഥങ്ങള്‍ പുറത്തുവന്നു:
1. രക്തം
2. വെള്ളം.
രക്തം വീണ്ടെടുപ്പിനു വേണ്ടിയാകുന്നു, നമ്മുടെ പാപങ്ങളെ കൈകാര്യം ചെയ്യുവാന്‍ (എബ്രായര്‍ 9:22), അതുപോലെ സഭയെ വിലയ്ക്ക് വാങ്ങുവാനും (അപ്പൊ.പ്രവൃ 20:28). വെള്ളം ജീവന് പകര്ന്നുനല്കുവാനും, സഭ ഉത്പാദിതമാകുവാന് വേണ്ടി മരണത്തെ കൈകാര്യം ചെയ്യുവാന്‍ വേണ്ടിയുമായിരുന്നു. (എഫെസ്യര്‍ 5:29-30).
രണ്ടു വിഷയത്തിലും, ഇത് "മണവാട്ടിയുടെ വില" ആകുന്നു. ആദാം ഒരു വാരിയെല്ല് കൊടുത്തു. ക്രിസ്തു തന്റെ ജീവന് കൊടുത്തു.
1 കൊരിന്ത്യര്‍ 6:20 പറയുന്നു, "നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ".
അപ്പോൾ മനുഷ്യൻ:
"ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽനിന്ന് അസ്ഥിയും
എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു.
ഇവളെ നരനിൽനിന്ന് എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു". (ഉല്പത്തി 2:23).
ഇത് വേദപുസ്തകത്തിലെ ആദ്യത്തെ ജ്ഞാനത്തിന്റെ വചനം ആയിരുന്നില്ലയോ? ഞാന്‍ ഇത് പറയുന്നതിനുള്ള കാരണം തനിക്കു യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ആദാം സത്യത്തില്‍ അറിഞ്ഞില്ലായിരുന്നു എന്നതിനാലാകുന്നു.
Chapters
- അധ്യായം 1
- അധ്യായം 2
- അധ്യായം 3
- അധ്യായം 4
- അധ്യായം 5
- അധ്യായം 6
- അധ്യായം 7
- അധ്യായം 8
- അധ്യായം 9
- അധ്യായം 10
- അധ്യായം 11
- അധ്യായം 12
- അധ്യായം 13
- അധ്യായം 14
- അധ്യായം 15
- അധ്യായം 16
- അധ്യായം 17
- അധ്യായം 18
- അധ്യായം 21
- അധ്യായം 33
- അധ്യായം 34
- അധ്യായം 35
- അധ്യായം 36
- അധ്യായം 38
- അധ്യായം 39
- അധ്യായം 40
- അധ്യായം 42
- അധ്യായം 43
- അധ്യായം 48